ന്യൂഡൽഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിനും (ഇ.പി.എഫ്.) പെൻഷൻ പദ്ധതിക്കും (ഇ.പി.എസ്.) അടിസ്ഥാനമാക്കുന്ന പരമാവധി ശമ്പളപരിധി 15,000 രൂപയിൽനിന്ന് 25,000 ആക്കാൻ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. ഇത് 51 ലക്ഷത്തിലധികം ജീവനക്കാരെക്കൂടി നിർബന്ധിത ഇ.പി.എഫ്.ഒ. പരിധിക്കുകീഴിൽ കൊണ്ടുവരുമെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. വിശ്വകർമ്മദിനമായ വ്യാഴാഴ്ച ഇത് പ്രാബല്യത്തിൽവരും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ബുധനാഴ്ച ചേർന്ന യോഗത്തിലാണ് തീരുമാനം.

To advertise here,

2014 സെപ്റ്റംബറിലാണ് പരിധി 15,000 രൂപയാക്കി ഉയർത്തിയത്. തുടർന്നുള്ള വർഷങ്ങളിലെ വേതന വളർച്ച, തൊഴിലവസരങ്ങളുടെ വികാസം എന്നിവ ഉൾക്കൊണ്ടാണ് ഇപ്പോൾ 25,000 രൂപയാക്കിയത്. വിഷയം സാങ്കേതികവും നിയമപരവുമായതിനാൽ തൊഴിൽ-വ്യവസായ മന്ത്രാലയങ്ങളുമായി ചേർന്ന് വീണ്ടും പത്രസമ്മേളനം നടത്തുമെന്നും മന്ത്രി പറഞ്ഞു. 2026 ജൂൺ 16-ന് ചേർന്ന എക്‌സ്‌പെൻഡിച്ചർ ഫിനാൻസ് കമ്മിറ്റിയുടെ യോഗം ഇത് ശുപാർശ ചെയ്തിരുന്നു. നിലവിലുള്ള വാർഷിക ബജറ്റ് വിഹിതമായ 10,250 കോടി രൂപയ്ക്കുപകരം, പ്രതിവർഷം സർക്കാരിന് ഏകദേശം 11,339 കോടി രൂപയുടെ ബാധ്യതയാണ് ഇതിലൂടെ ഉണ്ടാവുക.

പി.എഫിലേക്ക് കൂടുതൽ തുക

ഉയർന്ന ശമ്പളമുണ്ടെങ്കിലും നിലവിൽ 15,000 രൂപയുടെ 12% മാത്രം പി.എഫിലേക്ക് അടയ്ക്കാൻ അനുവദിക്കുന്ന സ്ഥാപനങ്ങൾ ഇനി 25,000 രൂപയുടെ 12 ശതമാനമായ 3000 രൂപ പി.എഫിലേക്ക് അനുവദിക്കേണ്ടിവരും. ജീവനക്കാരും അതേ വിഹിതമോ ശമ്പളത്തിന് ആനുപാതികമായോ അടയ്‌ക്കേണ്ടിവരും.

പെൻഷൻ ഫണ്ടിലേക്ക്

(പരമാവധി)

നിലവിൽ 15,000 രൂപയുടെ

8.33 % = 1250

ഇനി 25,000 രൂപയുടെ

8.33 % = 2082

ജീവനക്കാർക്ക് സാമ്പത്തിക സുരക്ഷ കൂടും

2026-ലെ പദ്ധതി പ്രഖ്യാപിച്ചപ്പോൾ ശമ്പളപരിധി ഉയർത്തിയിരുന്നില്ല. മാത്രമല്ല, 15,000 രൂപയിലേറെ വേതനമുള്ളവരെ ഇ.പി.എഫിൽ ചേർക്കുന്നതുതന്നെ നിർബന്ധമല്ലാതാക്കുകയും ചെയ്തു.

15,000 രൂപയിലേറെ ശമ്പളമുള്ളവർക്ക് പി.എഫും പെൻഷനുംപോലുള്ള ആനുകൂല്യം ലഭിക്കണമെങ്കിൽ തൊഴിലുടമ കനിയണമെന്ന അവസ്ഥയ്ക്ക് ഇനി മാറ്റം വരും. 25,000 രൂപ പരിധിവരെ ഈ ആനുകൂല്യങ്ങൾ ലഭിക്കും.

ഇതും തൊഴിൽകോഡ് നടപ്പായതോടെ സുരക്ഷ വീണ്ടും കുറഞ്ഞതും തൊഴിലാളികളെ അസ്വസ്ഥരാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് പരിധി ഉയർത്തിയിരിക്കുന്നത്. ഇതോടെ, 25,000 രൂപവരെ ശമ്പളമുള്ള വലിയൊരുവിഭാഗം ജീവനക്കാർക്കൂടി നിയമാനുസൃതമായ സാമൂഹികസുരക്ഷാ പദ്ധതിക്കുകീഴിൽ ഉൾപ്പെടും.