സെപ്റ്റംബര് 22-ന് ഗുജറാത്തിലെ കെവാഡിയയിൽ നടക്കുന്ന ദേശീയ ചലച്ചിത്ര പുരസ്‌കാര ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും

ന്യൂഡൽഹി: കന്നഡ ഇതിഹാസ നടൻ അനന്ത് നാഗിന് ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സമഗ്രസംഭാവന പരിഗണിച്ചാണ് 2024-ലെ ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം അദ്ദേഹത്തിന് നൽകുന്നത്. പ്രസ് ഇൻഫർമേഷൻ ബ്യൂറോയാണ് ഇക്കാര്യം അറിയിച്ചത്.
ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാര നിർണയസമിതിയാണ് അനന്ത് നാഗിനെ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്. ഗുജറാത്തിലെ കെവാഡിയയിൽ സെപ്റ്റംബർ 22-ന് നടക്കുന്ന 72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര ചടങ്ങിലാണ് പുരസ്‌കാര വിതരണം.
ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത് 1987-ൽ പുറത്തിറങ്ങിയ സ്വാതി തിരുനാൾ എന്ന ചിത്രത്തിലൂടെ മലയാളത്തിലും അനന്ത് നാഗ് സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സ്വാതി തിരുനാൾ രാമവർമയായാണ് അദ്ദേഹം ചിത്രത്തിലെത്തിയത്.
പുരസ്കാരനേട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനന്ത് നാഗിനെ അഭിനന്ദിച്ചു. നിരവധി വർഷങ്ങളായി അദ്ദേഹത്തിന്റെ സ്വാഭാവിക അഭിനയവും വൈവിധ്യമാർന്ന പ്രകടനങ്ങളും ഇന്ത്യൻ സിനിമയിൽ ശക്തമായ സ്വാധീനം ചെലുത്തിയെന്ന് മോദി പറഞ്ഞു. കന്നഡ സിനിമയ്ക്ക് അദ്ദേഹം നൽകിയ സംഭാവനകളും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
1948 സെപ്റ്റംബർ നാലിനാണ് അനന്ത് നാഗ് ജനിച്ചത്. അനന്ത് നാഗർകട്ടെ എന്നാണ് മുഴുവൻ പേര്. 300-ലേറെ സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. ഇതിൽ 250-ലേറെയും കന്നഡ സിനിമകളാണ്. ഹിന്ദി, തെലുങ്ക്, തമിഴ്, മറാത്തി, മലയാളം, ഇംഗ്ലീഷ് സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
കൂടാതെ, ടെലിവിഷൻ രംഗത്തും അനന്ത് നാഗ് ശ്രദ്ധ നേടി. ആർ.കെ. നാരായണന്റെ കഥകളെ അടിസ്ഥാനമാക്കിയുള്ള ദൂരദർശൻ പരമ്പരയായ 'മാൽഗുഡി ഡേയ്‌സി'ൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അഭിനയ ജീവിതത്തിൽ അഞ്ച് കർണാടക സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ അനന്ത് നാഗിന് ലഭിച്ചിട്ടുണ്ട്. 2025-ൽ ഇന്ത്യയിലെ മൂന്നാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ നൽകി കേന്ദ്ര സർക്കാർ അദ്ദേഹത്തെ ആദരിച്ചു.
Content Highlights: Veteran actor Anant Nag has been honored with the prestigious Dadasaheb Phalke Award for 2024. The Press Information Bureau announced that the award will be presented on September 22 at the 72nd National Film Awards ceremony.
Published: 16 Sept 2026, 06:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented