ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തില്‍ ഓപ്പറേഷന്‍ സിന്ദൂര്‍ ഉള്‍പ്പെടെയുള്ള നിര്‍ണായകവിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാണെന്ന് പാര്‍ലമെന്ററികാര്യമന്ത്രി കിരണ്‍ റിജിജു. കേന്ദ്രം ഒരു വിഷയത്തില്‍നിന്നും ഒളിച്ചോടില്ലെന്നും സഭ സുഗമമായി മുന്നോട്ടുകൊണ്ടുപോകാന്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിങ്കളാഴ്ചയാണ് പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനം ആരംഭിക്കുന്നത്.

To advertise here,

ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ മധ്യസ്ഥത വഹിച്ചെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദം പ്രതിപക്ഷം സഭയില്‍ ഉന്നയിക്കാന്‍ പദ്ധതിയിടുന്നതിനേക്കുറിച്ചുള്ള ചോദ്യത്തോടും മന്ത്രി പ്രതികരിച്ചു. സര്‍ക്കാര്‍ എല്ലാ ചോദ്യങ്ങളെയും സഭയ്ക്കുള്ളില്‍ അഭിമുഖീകരിക്കും, പുറത്തില്ല എന്നായിരുന്നു റിജിജുവിന്റെ മറുപടി. സദുദ്ദേശ്യപരമായ സംവാദങ്ങളുടെ പ്രാധാന്യത്തേക്കുറിച്ച് പരാമര്‍ശിച്ച മന്ത്രി, എപ്പോഴൊക്കെ പ്രധാനവിഷയങ്ങള്‍ ഉന്നയിക്കപ്പെട്ടിട്ടുണ്ടോ അപ്പോഴെല്ലാം പ്രധാനമന്ത്രി പാര്‍ലമെന്റിലുണ്ടായിരുന്നതായും കൂട്ടിച്ചേര്‍ത്തു.

മണ്‍സൂണ്‍ സമ്മേളനകാലത്ത് 17 ബില്ലുകള്‍ സര്‍ക്കാര്‍ അവതരിപ്പിക്കുമെന്നും റിജിജു പറഞ്ഞു. തുറന്ന മനസ്സോടെയുള്ള ചര്‍ച്ചകള്‍ക്ക് സര്‍ക്കാര്‍ തയ്യാറാണെന്നും നിയമങ്ങളെയും പാര്‍ലമെന്ററി പാരമ്പര്യത്തെയും ബഹുമാനിക്കുന്നതായും അദ്ദേഹം പറഞ്ഞു. മണ്‍സൂണ്‍ സമ്മേളനത്തിന് മുന്നോടിയായി വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തില്‍ പങ്കെടുത്ത ശേഷം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു റിജിജു. 51 പാര്‍ട്ടികളാണ് യോഗത്തില്‍ പങ്കെടുത്തത്. യോഗം ഗുണകരമായിരുന്നെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.