ലക്‌നൗ: ഉത്തര്‍പ്രദേശിലെ കനൗജ് റെയില്‍വേ സ്റ്റേഷനില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കിടെ കോണ്‍ക്രീറ്റ് തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ 23 പേരെ രക്ഷപ്പെടുത്തി. സംഭവത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മൂന്ന് പേരുടെ നില ഗുരുതരമാണ്. ഇനിയും ഒട്ടേറെ പേര്‍ അവശിഷ്ടങ്ങള്‍ക്കിടെ കുടുങ്ങികിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. സ്ഥലത്ത് രക്ഷാപ്രവർത്തനം നടക്കുകയാണ്. 

To advertise here,

റെയില്‍ സ്റ്റേഷനിലെ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായിട്ടുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെയായിരുന്നു അപകടം. സംഭവസമയത്ത് 35-ഓളം തൊഴിലാളികളാണ് നിർമാണപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്നത്. രക്ഷപ്പെടുത്തിയ തൊഴിലാളികളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കുന്നതിനാണ് മുന്‍ഗണന നല്‍കുന്നതെന്ന് കനൗജ് നിയോജകമണ്ഡലത്തില്‍നിന്നുള്ള ബിജെപി എംഎല്‍എയും ഉത്തര്‍പ്രദേശിലെ സാമൂഹിക ക്ഷേമ മന്ത്രിയുമായ അസീം അരുണ്‍ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നിസാര പരിക്കുകളുള്ളവര്‍ക്ക് 5,000 രൂപയും സഹായധനം നല്‍കുമെന്ന് റെയില്‍വേ അറിയിച്ചു.