മുംബൈ: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ രാജി പ്രഖ്യാപനത്തില്‍ പ്രതികരണവുമായി ഗാന്ധിയന്‍ അണ്ണാ ഹസാരെ. ഒരിക്കലും രാഷ്ട്രീയത്തിലിറങ്ങരുതെന്ന് കെജ്‌രിവാളിനോട് പറഞ്ഞിരുന്നതായും എന്നാല്‍ ഇപ്പോള്‍ പ്രതീക്ഷിച്ചത് സംഭവിച്ചുവെന്നുമായിരുന്നു അദ്ദേഹത്തന്റെ പ്രതികരണം. കെജ്‌രിവാളിന്റെ രാജി പ്രഖ്യാപനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

'രാഷ്ട്രീയത്തിലിറങ്ങരുതെന്ന് കെജ്‌രിവാളിനോട് നേരത്തെ പറഞ്ഞിരുന്നു. സമൂഹത്തെ സേവിക്കുന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ നിര്‍ദേശിച്ചു. അങ്ങനെയെങ്കില്‍ അദ്ദേഹം മഹാനാവുമായിരുന്നു. ഞങ്ങള്‍ ഒരുപാട് കാലം ഒന്നിച്ചുണ്ടായിരുന്നു, രാഷ്ട്രീയത്തിലിറങ്ങരുതെന്ന് പലതവണ പറഞ്ഞു. എന്നാല്‍, അദ്ദേഹം അത് കേട്ടില്ല. ഇപ്പോള്‍ സംഭവിക്കാനുള്ളത് സംഭവിച്ചിരിക്കുന്നു', അണ്ണാ ഹസാരെ പറഞ്ഞു.

ഡല്‍ഹി മദ്യനയക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റിലായപ്പോഴും കെജ്‌രിവാളിനെതിരെ അണ്ണാ ഹസാരെ രംഗത്തെത്തിയിരുന്നു. സ്വന്തം ചെയ്തികളുടെ ഫലമാണ് കെജ്‌രിവാള്‍ അനുഭവിക്കുന്നത് എന്നായിരുന്നു അണ്ണാ ഹസാരെയുടെ പ്രതികരണം. തെറ്റായ മദ്യനയത്തില്‍നിന്ന് പിന്മാറാന്‍ താന്‍ പലതവണ ആവശ്യപ്പെട്ടിരുന്നുവെന്നും അന്ന് അദ്ദേഹം അവകാശപ്പെട്ടു.

ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട് സി.ബി.ഐ. രജിസ്റ്റര്‍ ചെയ്ത അഴിമതിക്കേസില്‍ ജാമ്യം ലഭിച്ച അരവിന്ദ് കെജ്‌രിവാള്‍ മാസങ്ങള്‍ നീണ്ട ജയില്‍വാസത്തിനുശേഷം കഴിഞ്ഞദിവസമാണ് പുറത്തിറങ്ങിയത്. തുടര്‍ന്നാണ് താന്‍ രണ്ടുദിവസത്തിനകം മുഖ്യമന്ത്രിസ്ഥാനം രാജിവെക്കുമെന്ന് അദ്ദേഹം ഞായറാഴ്ച പ്രഖ്യാപിച്ചത്.

ജനങ്ങള്‍ അവരുടെ വിധി പ്രഖ്യാപിക്കുംവരെ താന്‍ ആ കസേരയില്‍ ഇരിക്കില്ലെന്ന് കെജ്‌രിവാള്‍ പ്രഖ്യാപിച്ചിരുന്നു. തനിക്ക് കോടതിയില്‍നിന്ന് നീതി ലഭിച്ചു. ഇനി ജനങ്ങളുടെ കോടതിയില്‍നിന്നും എനിക്ക് നീതിലഭിക്കും. ജനങ്ങളുടെ വിധിപ്രഖ്യാപനം ഉണ്ടായതിനു ശേഷം മാത്രമേ ഞാന്‍ ഇനി മുഖ്യമന്ത്രി കസേരയില്‍ ഇരിക്കൂ, കെജ്‌രിവാള്‍ പറഞ്ഞു. ഹരിയാനയിലും ഡല്‍ഹിയിലും നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിലാണ് കെജ്‌രിവാളിന്റെ ഇപ്പോഴത്തെ നീക്കമെന്നാണ് സൂചന.