അടുത്തിടെ പുറത്തിറങ്ങിയ മദനോത്സവം എന്ന ചിത്രത്തെ ഉയർത്തി സംസ്ഥാനസർക്കാരിനോട് ചോദ്യവുമായി വി.ടി. ബൽറാം. കൊടകര കുഴൽപ്പണക്കേസിന്റെ ഇപ്പോഴത്തെ സ്ഥിതി എന്താണെന്നാണ് വി.ടി. ബൽറാം ചോദിക്കുന്നത്.  മദനോത്സവം കണ്ടതിന് പിന്നാലെയാണ് വി.ടി ബൽറാം ഫെയ്സ്ബുക്കിലൂടെ കള്ളപ്പണക്കേസിൻറെ പുരോഗതി ചോദ്യം ചെയ്തത്. 

To advertise here,

 തിരഞ്ഞെടുപ്പ് പ്രചാരണത്തിനുവേണ്ടിയുള്ള പണം വാഹനം ആക്രമിച്ച് തട്ടിയെടുത്ത സംഭവം മദനോത്സവം സിനിമയിൽ പ്രതിപാദിക്കുന്നുണ്ട്. ഇതുമായി കൂട്ടിയിണക്കിയാണ് വി.ടി. ബൽറാം ചോദ്യമുന്നയിച്ചത്. 

ഇന്നലെ ചങ്ങരംകുളം മാർസ് തീയ്യേറ്ററിൽ നിന്ന് കുടുംബസമേതം 'മദനോത്സവം' സിനിമ കണ്ടു. അത് പറഞ്ഞപ്പോഴാ ഓർത്തത്, എന്തായി കെ. സുരേന്ദ്രൻ 400 കോടി രൂപ കള്ളപ്പണം ഹെലികോപ്റ്ററിൽ കടത്തിയതിന്റെയും അതിൽ കുറേ പണം കൊടകര വച്ച് ആരോ കവർച്ച ചെയ്തതിന്റെയുമൊക്കെ പേരിൽ പിണറായി വിജയൻ സർക്കാർ എടുത്ത കേസ്? -ഇങ്ങനെയാണ് ബൽറാം ഫെയ്സ്ബുക്കിൽ കുറിച്ചത്.

2021ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പ് സമയത്താണ് കൊടകരയിൽ കള്ളപ്പണ കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ഏപ്രിൽ മൂന്നാം തീയതി കൊടകര ദേശീയപാതയിൽ മൂന്നരക്കോടി രൂപ ക്രിമിനൽസംഘം കവരുകയായിരുന്നു. ഒരു കോടി 45 ലക്ഷം രൂപയും അന്വേഷണ സംഘം കണ്ടെടുത്തിരുന്നു. മോഷണത്തിന് പിന്നാലെ പരാതി നൽകിയ ആർ.എസ്.എസ് പ്രവർത്തകൻ കൂടിയായ ധർമരാജന്റെ ഫോൺ കോളുകളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കള്ളപ്പണക്കേസ് അന്വേഷണം കെ സുരേന്ദ്രനിലേക്ക് എത്തിയത്. 

കവർച്ചയ്ക്ക് ശേഷം ധർമ്മരാജൻ ആദ്യം നടത്തിയ ഫോൺ സംഭാഷണങ്ങളിൽ ഒന്ന് കെ സുരേന്ദ്രന്റെ മകൻ കെഎസ് ഹരികൃഷ്ണന്റെ ഫോണിലേക്കായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുരേന്ദ്രനെ അന്വേഷണസംഘം ചോദ്യം ചെയ്തത്.