രതീഷ് ബാലകൃഷ്ണ പൊതുവാള്‍ തിരക്കഥ ഒരുക്കി നവാഗതനായ സുധീഷ് മോഹന്‍ സംവിധാനം ചെയ്തു തീയേറ്ററുകളില്‍ എത്തിയ ചിത്രമാണ് മദനോത്സവം. ഏപ്രില്‍ പതിനാലിനു  വിഷു റീലീസായി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയ ചിത്രം ഹിറ്റിലേക്ക് കുതിക്കുകയാണ്. സുരാജ് വെഞ്ഞാറമൂട്, ബാബു ആന്റണി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന മദനോത്സവം ഒരു കോമഡി  എന്റര്‍ടൈനറാണ്.

To advertise here,

സമകാലീന രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ ആക്ഷേപ ഹാസ്യ രൂപേണ കഥ പറയുന്ന മദനോത്സവം വിഷു ചിത്രങ്ങളില്‍ വച്ചേറ്റവും മികച്ച അഭിപ്രായം നേടിയ ചിത്രങ്ങളിലൊന്നാണ്. മദനന്‍ മഞ്ഞക്കാരന്‍ എന്ന രാഷ്ട്രീയക്കാരനായി ബാബു ആന്റണി ചിത്രത്തിലെത്തുമ്പോള്‍, കോഴിക്ക് കളര്‍ അടിച്ചു വില്‍ക്കുന്ന മദനനെ സുരാജ് വെഞ്ഞാറമൂടും അവതരിപ്പിക്കുന്നു. ഒരു തിരഞ്ഞെടുപ്പിനിടെ സ്ഥാനാര്‍ഥിയായ മദനന്‍ മഞ്ഞക്കാരന്റെ അപരനായി സുരാജ് അവതരിപ്പിക്കുന്ന മദനന്‍ എത്തുകയും അതിനു ശേഷമുണ്ടാകുന്ന സംഭവ വികാസങ്ങളുമെല്ലാം ചേര്‍ന്നതാണ് മദനോത്സവത്തിന്റെ പ്രമേയം. കുടുംബ പ്രേക്ഷകരുടെ സാന്നിധ്യം ചിത്രത്തിന് വലിയ രീതിയിലുള്ള പിന്തുണ തീയേറ്ററുകളില്‍ നല്‍കുന്നുണ്ട്.

സന്തോഷ് കുമാറിന്റെ 'തങ്കച്ചന്‍ മഞ്ഞക്കാരന്‍' എന്ന നോവലൈറ്റാണ് 'മദനോത്സവ'ത്തിന് ആധാരം. 'ന്നാ താന്‍ കേസ് കൊട്' അടക്കുള്ള ഹിറ്റുകളുടെ സംവിധായകന്‍ രതീഷ് ബാലകൃഷ്ണന്‍ പൊതുവാളാണ് 'മദനോത്സവ'ത്തിന്റെ തിരക്കഥ എഴുതിയത്. പ്രദേശികവും ഭാഷാപരവുമായുള്ള ഘടകങ്ങള്‍ ചേര്‍ത്തൊരുക്കിയ സംഭാഷങ്ങണള്‍ ആദ്യന്തം തീയേറ്ററുകളില്‍ ചിരിയലകള്‍ സൃഷ്ടിക്കുന്നുണ്ട്. മദനന്‍മാര്‍ മാത്രമല്ല ക്വട്ടേഷന്‍ സഹോദരങ്ങളായ 'ശങ്കരന്‍ നമ്പൂതിരി'യായി രാജേഷ് മാധവനും 'അച്യുതന്‍ നമ്പൂതിരി'യായി രഞ്ജി കാങ്കോലും,ചിണ്ടളേപ്പനായി എത്തിയ കുഞ്ഞികൃഷ്ണന്‍ മാഷും ബൂസ്റ്റ് മോഹനനായ സുമേഷ് ചന്ദ്രനും, അലീസായി എത്തിയ ഭാമ അരുണ്‍ തുടങ്ങി ചിത്രത്തിലെ കഥാപാത്രങ്ങളും അവ അവതരിപ്പിച്ച താരങ്ങളുമെല്ലാം കൈയടി നേടുന്നു.