പ്രശസ്ത തമിഴ് നടൻ വടിവേലുവിനെതിരെ മലയാളം, തമിഴ് സിനിമകളിലൂടെ ശ്രദ്ധേയയായ നടി സോന ഹെയ്ഡൻ നടത്തിയ വെളിപ്പെടുത്തലുകൾ ചർച്ചയാകുന്നു. 'കുസേലൻ' എന്ന ചിത്രത്തിന് ശേഷം വടിവേലുവിനോടൊപ്പം അഭിനയിക്കാനുള്ള 16 ചലച്ചിത്ര അവസരങ്ങൾ താൻ വേണ്ടെന്നു വെച്ചതായാണ് സോന വെളിപ്പെടുത്തിയത്. തന്റെ ആത്മാഭിമാനത്തിനാണ് മറ്റെന്തിനേക്കാളും മുൻഗണന നൽകുന്നത്. അതുകൊണ്ടാണ് ഇത്രയധികം അവസരങ്ങൾ നിരസിച്ചതെന്നും സോന വ്യക്തമാക്കി.

To advertise here,

അടുത്തിടെ ഒരു അഭിമുഖത്തിലാണ് സോന സിനിമാ ലോകത്തെ നടുക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിയത്. സാമ്പത്തികമായി ലാഭകരമായേക്കാവുന്ന സിനിമകളായിരുന്നിട്ടും, വടിവേലുവിനൊപ്പം സ്‌ക്രീൻ പങ്കിടാനുള്ള ഓഫറുകൾ താൻ ഗൗരവമായി പരിഗണിച്ചില്ലെന്ന് സോന പറഞ്ഞു. ഒരു ഘട്ടത്തിൽ, അഭിനയം തന്നെ ഉപേക്ഷിക്കാൻ തോന്നി. ഈ ഇൻഡസ്ട്രിയിലെ സാഹചര്യം കാരണം ആരെയും വിശ്വസിക്കാൻ കഴിയില്ല. കാസ്റ്റിംഗ് കൗച്ച് ഉൾപ്പെടെയുള്ള വെല്ലുവിളികൾ നേരിടേണ്ടി വന്നു. സഹിക്കാവുന്നതിലും അപ്പുറമായതോടെയാണ് ഈ രംഗത്ത് നിന്ന് അകന്നുനിന്നതെന്നും സോന പറഞ്ഞു.

"വടിവേലുവിനോടൊപ്പം അഭിനയിക്കാൻ എനിക്ക് 16-ൽ അധികം അവസരങ്ങൾ ലഭിച്ചു, പക്ഷേ ഞാൻ അവയെല്ലാം നിരസിച്ചു. അദ്ദേഹത്തെ സഹിക്കാൻ വളരെ ബുദ്ധിമുട്ടാണ്. ഒരാൾക്ക് അദ്ദേഹത്തെ കൈകാര്യം ചെയ്യാൻ കഴിയില്ല. പരസ്യമായി പറയാൻ കഴിയാത്ത ചില കാര്യങ്ങൾ അനുഭവിക്കേണ്ടിവന്നു. പക്ഷേ എനിക്ക് ആത്മാഭിമാനമാണ് പ്രധാനം," സോന വ്യക്തമാക്കി.

അജിത് കുമാർ നായകനായ 'പൂവെല്ലാം ഉൻ വാസം' എന്ന ചിത്രത്തിലൂടെയാണ് സോന തന്റെ അഭിനയ ജീവിതം ആരംഭിച്ചത്. പിന്നീട് തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലും നിരവധി ചിത്രങ്ങളിൽ വേഷമിട്ടു. ഗ്ലാമർ വേഷങ്ങൾക്ക് പുറമെ കോമഡി വേഷങ്ങളിലും തിളങ്ങിയ സോന, 'അനിമൊഴി' എന്ന ചിത്രം നിർമ്മിച്ചുകൊണ്ട് നിർമ്മാണ മേഖലയിലും സാന്നിധ്യമറിയിച്ചിട്ടുണ്ട്. നിലവിൽ സിനിമകളിലും ടെലിവിഷൻ സീരിയലുകളിലും താരം സജീവമാണ്.

ഫഹദ് ഫാസിലിനൊപ്പമുള്ള മാരീസൻ എന്ന ചിത്രത്തിലാണ് വടിവേലു അവസാനമായി പ്രത്യക്ഷപ്പെട്ടത്.