
'ഫെമിനിച്ചി ഫാത്തിമ'യുടെ സെറ്റിൽ നിന്നുള്ള ചിത്രം, ഷംല ഹംസ ഭർത്താവ് മുഹമ്മദ് സാലിഹിനും മകൾ ലസിനുമൊപ്പം
സ്കൂൾ പഠനകാലത്ത് കലാമത്സരങ്ങളിൽ പങ്കെടുത്തതിന്റെ അനുഭവസമ്പത്ത് പിന്നീട് പാട്ടെഴുത്തിലേക്കും പാട്ടിലേക്കും വഴിമാറി. അതു കൊണ്ടെത്തിച്ചത് സിനിമയുടെ മായാലോകത്തേക്ക്. അഭിനയിച്ച രണ്ടാമത്തെ സിനിമയിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരം. അതും പ്രതിഭാശാലികളായ താരങ്ങളോടൊപ്പം മത്സരിച്ചു നേടിയതിന്റെ സന്തോഷത്തിലും അമ്പരപ്പിലുമാണ് ഫെമിനിച്ചി ഫാത്തിയിലെ നായിക ഷംല ഹംസ.
മേലാറ്റൂർ ഉച്ചാരക്കടവ് ശാന്തിനഗറിലെ ചക്കുപുരയ്ക്കൽ മുഹമ്മദ് സ്വാലിഹിന്റെ ഭാര്യയാണ് തൃത്താല സ്വദേശിനിയായ ഷംല. പിതാവ് ഹംസ തൃത്താല കലാലയകല എന്ന ട്രൂപ്പിലൂടെ നാടകത്തിലും മറ്റും സജീവമായിരുന്ന കാലത്തായിരുന്നു ഷംലയുടെ സ്‌കൂൾ വിദ്യാഭ്യാസം. തൃത്താല ഗവ. ഹൈസ്കൂളിലെ പഠനകാലത്ത് ഒപ്പനയിലും പാട്ടിലുമെല്ലാം സജീവമായിരുന്നു ഷംല. വട്ടമ്പലം ഐഎച്ച്ആർഡിയിലെ ഹയർസെക്കൻഡറി പഠനത്തിനുശേഷം കാലിക്കറ്റ് യൂണിവേഴ്സിറ്റി കോളേജിൽനിന്ന് ബിടെക്ക് പാസായി. മൂന്നു വർഷംമുൻപ് വിവാഹത്തോടെയാണ് മേലാറ്റൂരിലെത്തിയത്.
Also Read: മോഹന്‍ലാലിന് ഇഷ്ടപ്പെട്ടു, ബറോസിലെ വുഡുവിന്റെ ശബ്ദമായി; ഭാസിയെ തേടിയെത്തി സംസ്ഥാന പുരസ്‌കാരം
ദുബായിൽ ഐടി മേഖലയിൽ ജോലിചെയ്യുന്ന ഭർത്താവിനൊടൊപ്പം താമസിക്കുകയായിരുന്ന ഷംല. അവിടെ മാതൃഭൂമി ക്ലബ് എഫ്എമ്മിൽ ജോലിചെയ്തിരുന്നു. അതിനിടെയാണ് 1001 നുണകൾ എന്ന സിനിമയുടെ ഓഡിഷനിൽ പങ്കെടുക്കുന്നതും സിനിമയിലെ നാലു കഥാപാത്രങ്ങളിൽ ഒരു കഥാപാത്രമായി തിരഞ്ഞെടുക്കപ്പെടുന്നതും. ആ അനുഭവസമ്പത്തും തുടർന്നുണ്ടായ സൗഹൃദങ്ങളുമാണ് ഷംലയെ ഫെമിനിച്ചി ഫാത്തിമയിൽ എത്തിച്ചത്. പൊന്നാനിയിൽ 27 ദിവസം നീണ്ടുനിന്ന ഷൂട്ടിങ്ങിൽ ഉമ്മ ഫാത്തിമക്കുട്ടി പൂർണ പിന്തുണയേകി ഷംലക്കൊപ്പമുണ്ടായിരുന്നു.
അവാർഡിനുള്ള സാധ്യതാപട്ടികയിൽ ഇടംപിടിച്ചിരുന്ന വിവരം അറിഞ്ഞപ്പോഴും മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിക്കുമെന്നൊന്നും തെല്ലും പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ അവാർഡ് നേട്ടത്തിന്റെ അമ്പരപ്പിലാണിപ്പോഴും ഷംല. ഭർത്താവ് സ്വാലിഹ് വിദേശത്തായതിനാൽ അവാർഡ് സന്തോഷം നേരിട്ട് പങ്കുവെക്കാൻ കഴിയാത്തതിന്റെ വിഷമമുണ്ട്. ഭർത്താവിന്റെ ഉപ്പയും ഉമ്മയും സഹോദരങ്ങളും മകൾ ലസിൻ സോയിയും കൂടെയുണ്ടെന്നത് സന്തോഷത്തിന് ഇരട്ടിമധുരം നൽകുന്നുണ്ടെന്ന് ഷംല പറയുന്നു. മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിക്കൊപ്പം അവാർഡ് നേടാൻ കഴിഞ്ഞതിന്റെ വലിയൊരു സന്തോഷവും ഷംല പങ്കുവെച്ചു. ചെറിയൊരവധിയിലാണ് ദുബായിൽനിന്ന് ഷംല നാട്ടിലെത്തിയത്. ഉടൻ തിരിച്ചുപോകും. പുതിയ സിനിമകളുമായി സഹകരിച്ച് മേഖലയിൽ സജീവമാകാൻതന്നെയാണ് തീരുമാനമെന്ന് ഷംല പറഞ്ഞു.
പുരസ്കാര നിറവിൽ വീണ്ടും തൃത്താല
മികച്ച നടിക്കുള്ള പുരസ്കാര നിറവിൽ വീണ്ടും സന്തോഷിക്കുകയാണ് തൃത്താല. ഇക്കുറി സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട ‘ഫെമിനിച്ചി ഫാത്തിമയിലെ’ നായിക ഷംല ഹംസ തൃത്താല സ്വദേശിനിയാണ്. കഴിഞ്ഞവർഷം ‘തടവ്’ സിനിമയിലൂടെ പരുതൂർ സ്വദേശിയായ ബീന ആർ. ചന്ദ്രനായിരുന്നു മികച്ച നടിക്കുള്ള പുരസ്കാരം.
Also Read: ‘റൂത്തിന്റെ ലോക’ത്തിന് പുരസ്കാരത്തിളക്കം; ഭാര്യക്കും അമൽ നീരദിനും സമർപ്പിക്കുന്നുവെന്ന് ലാജോ ജോസ്
2024-ൽ തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ പുരസ്കാരവേളയിലും ‘ഫെമിനിച്ചി ഫാത്തിമ’യായി ഷംല ഹംസ തിളങ്ങിയിരുന്നു. കൈക്കുഞ്ഞുമായാണ് മേളയിലും പുരസ്കാരവേളയിലും ഷംല എത്തിയത്. മകൾ ലസിന് മൂന്നുമാസം പ്രായമുള്ളപ്പോഴായിരുന്നു ഷംല പൊന്നാനിയിൽ ‘ഫെമിനിച്ചി ഫാത്തിമ’യുടെ സെറ്റിലെത്തിയത്. 30 ദിവസമായിരുന്നു ഷൂട്ടിങ്.
‘ആയിരത്തൊന്ന് നുണകൾ’ എന്ന ചിത്രത്തിൽ ഇതിനുമുൻപ് ഷംല അഭിനയിച്ചിട്ടുണ്ട്. പത്തുവർഷമായി ദുബായിലാണ് താമസം. തൃത്താലയിലെ പഴയ മാപ്പിളപ്പാട്ട് ഗായകനും നാടകനടനുമായ അത്താണിക്കൽ ഹംസയുടെ മകളാണ്. മേലാറ്റൂർ സ്വദേശിയായ മുഹമ്മദ് സാലിഹാണ് ഭർത്താവ്.
പ്രവാസലോകത്തിന് അഭിമാനം
ദുബായ്: ‘ഫെമിനിച്ചി ഫാത്തിമ’യിലെ അഭിനയത്തിലൂടെ മികച്ച നടിയായി ഷംല ഹംസ തിരഞ്ഞെടുക്കപ്പെട്ടത് പ്രവാസലോകത്തിനും അഭിമാനമായി. പത്തുവർഷത്തിലേറെയായി ദുബായിൽ പ്രവാസിയാണ് പാലക്കാട് തൃത്താല സ്വദേശിനിയായ ഷംല. സിനിമാമേഖലയിലേക്ക് പ്രവേശിക്കാനുള്ള അവസരങ്ങളുണ്ടായത് പ്രവാസജീവിതത്തിലൂടെയാണ്. പ്രവാസിയായ സംവിധായകൻ താമറിന്റെ നേതൃത്വത്തിൽ 12 ദിവസത്തെ ആക്ടിങ് വർക്ക്‌ഷോപ്പിലൂടെയാണ് അഭിനയത്തിലേക്കുള്ള ചുവടുവെപ്പ്. പിന്നീട് ‘ആയിരത്തൊന്ന് നുണ’കളിൽ അഭിനയിച്ചു. പ്രവാസികളായിരുന്നു ആ സിനിമയിലെ അണിയറപ്രവർത്തകരിൽ ഏറെയും. ആയിരത്തൊന്ന് നുണകളിലെ കൂട്ടുകെട്ടാണ് ഫെമിനിച്ചി ഫാത്തിമ എന്ന സിനിമയിലേക്ക് വഴിതുറന്നത്.
മകൾ ലെസിന് മൂന്നുമാസം പ്രായമുള്ളപ്പോഴായിരുന്നു പൊന്നാനിയിൽ ഫെമിനിച്ചി ഫാത്തിമയുടെ ചിത്രീകരണം. കുഞ്ഞിനെയും മാതാവിനെയും കൊണ്ടാണ് ലൊക്കേഷനിലെത്തിയത്. 30 ദിവസമായിരുന്നു ഷൂട്ടിങ്. പ്രേക്ഷകമനസ്സുകളിൽ മായാത്തമുദ്ര പതിപ്പിച്ച കഥാപാത്രമായിരുന്നു ഫെമിനിച്ചി ഫാത്തിമയിലെ ഫാത്തിമ.
Content Highlights: Shamla Hamza, the lead actress of 'Feminichi Fathima', wins the Kerala State Award for Best Actress, sharing her surprise and joy
Published: 04 Nov 2025, 09:26 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented