നടനായും സംവിധായകനായും മലയാളസിനിമയില്‍ തിളങ്ങിനില്‍ക്കുന്നയാളാണ് പൃഥ്വിരാജ് സുകുമാരന്‍. മോളിവുഡില്‍ നിരവധി ബ്ലോക്ക് ബസ്റ്റര്‍ ചിത്രങ്ങള്‍ സമ്മാനിച്ചിട്ടുണ്ട് പൃഥ്വിരാജ്. അടുത്തയാഴ്ച പുറത്തിറങ്ങാനിരിക്കുന്ന എമ്പുരാന്‍ സിനിമ പൃഥ്വിരാജ് സുകുമാരന്റെ കരിയറില്‍ മറ്റൊരു അടയാളപ്പെടുത്തലാകുമെന്നുറപ്പാണ്. ഇപ്പോഴിതാ തന്റെ കരിയറില്‍ പിതാവ് ചെലുത്തിയ സ്വാധീനത്തെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് നടന്‍. തനിക്ക് ആദ്യമായി സിനിമ ലഭിച്ചതിന് കാരണം കുടുംബപ്പേരാണെന്നാണ് നടൻ പറഞ്ഞത്. പിങ്ക് വില്ലക്ക് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ ഇക്കാര്യം തുറന്നുപറഞ്ഞത്. 

To advertise here,

'എനിക്ക് ആദ്യമായി സിനിമ ലഭിച്ചതിന് കാരണം എന്റെ കുടുംബപ്പേരാണ്. ഞാന്‍ പൂര്‍ണമായും നെപ്പോട്ടിസത്തിന്റെ ഉത്പന്നമാണ്. '- പൃഥ്വിരാജ് പറഞ്ഞു. സിനിമയിലേക്ക് കടന്നുവരാന്‍ ഏറ്റവും എളുപ്പമുള്ള കാലമാണിതെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു. 'ഒരു മികച്ച ഇന്‍സ്റ്റഗ്രാം റീല്‍ സൃഷ്ടിച്ചാല്‍ ഇന്ന് നിങ്ങള്‍ ശ്രദ്ധിക്കപ്പെടും. നിങ്ങള്‍ക്ക് മികച്ച പോഡ്കാസ്റ്റ് ചെയ്യാം. ആളുകള്‍ നിങ്ങളെ കുറിച്ച് സംസാരിക്കാന്‍ തുടങ്ങും.'- പൃഥ്വിരാജ് പറഞ്ഞു. 1970-80 കാലഘട്ടത്തില്‍ മലയാളസിനിമയില്‍ തിളങ്ങിനിന്ന നടന്‍ സുകുമാരനാണ് പൃഥ്വിരാജിന്റെ പിതാവ്. 

അതേസമയം മാർച്ച് 27 ന് ആഗോള റിലീസായാണ് എമ്പുരാൻ എത്തുന്നത്. ഇന്ത്യൻ സമയം രാവിലെ ആറ് മണി മുതൽ ആഗോള പ്രദർശനം ആരംഭിക്കും. ചിത്രത്തിൻ്റെ  തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ശ്രീ ഗോകുലം ഗോപാലൻ്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസ് ആണ്. ദിൽ രാജുവിൻ്റെ ഉടമസ്ഥതയിലുള്ള ശ്രീ വെങ്കടേശ്വര ക്രിയേഷൻസ് ചിത്രം ആന്ധ്രാ/തെലുങ്കാന സംസ്ഥാനങ്ങളിൽ വിതരണം ചെയ്യുമ്പോൾ, അനിൽ തടാനി നേതൃത്വം നൽകുന്ന എ എ ഫിലിംസ് ആണ് ചിത്രം നോർത്ത് ഇന്ത്യയിൽ എത്തിക്കുന്നത്. കർണാടകയിലെ ഡിസ്ട്രിബ്യൂഷൻ പാർട്ണർ കന്നഡയിലെ വമ്പൻ സിനിമാ നിർമ്മാണ വിതരണ കമ്പനിയായ ഹോംബാലേ ഫിലിംസ് ആണ്. 2019 ൽ റീലീസ് ചെയ്ത ബ്ലോക്ബസ്റ്റർ ചിത്രം ലൂസിഫറിൻ്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. ചിത്രത്തിൻ്റെ വിദേശ ബുക്കിംഗ് ദിവസങ്ങൾക്ക് മുമ്പേ ആരംഭിക്കുകയും ഇതിനോടകം 17 കോടി രൂപക്ക് മുകളിൽ പ്രീ സെയിൽസ് സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്. അതും മലയാള സിനിമയിലെ പുതിയ റെക്കോർഡ് ആണ്.

മോഹൻലാൽ നായകനായി അഭിനയിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിൻ, ബൈജു , സായ്‌കുമാർ, ആൻഡ്രിയ ടിവാടർ, അഭിമന്യു സിങ്, സാനിയ ഇയ്യപ്പൻ, ഫാസിൽ, സച്ചിൻ ഖഡ്കർ, നൈല ഉഷ, ജിജു ജോൺ, നന്ദു, മുരുകൻ മാർട്ടിൻ, ശിവജി ഗുരുവായൂർ, മണിക്കുട്ടൻ, അനീഷ് ജി മേനോൻ, ശിവദ, അലക്സ് ഒനീൽ, എറിക് എബണി, കാർത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോർ, സുകാന്ത്, ബെഹ്‌സാദ്‌ ഖാൻ, നിഖാത് ഖാൻ, സത്യജിത് ശർമ്മ, നയൻ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് എന്നിവരാണ് മറ്റു താരങ്ങൾ.