
കളമശ്ശേരി: മുൻകൂട്ടി ബൈക്കുകൾ ട്രെയിനിൽ എത്തിച്ച് വിമാനത്തിൽ കൂട്ടത്തോടെ പറന്നിറങ്ങി ബൈക്കിൽ സഞ്ചരിച്ച് കവർച്ച നടത്തുന്ന ഉത്തർപ്രദേശ് സ്വദേശികളായ ആറ് യുവാക്കൾ പോലീസ് പിടിയിലായി. തൃശ്ശൂർ, കളമശ്ശേരി, കണ്ണൂർ പോലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരുടെ സംയുക്ത നീക്കത്തിലാണ് ഇവർ പിടിയിലായത്.
തൃശ്ശൂരിൽ മോഷണശ്രമത്തിനിടെ സംഘത്തിലെ പ്രധാനികളിൽ ഒരാളായ ഉത്തർപ്രദേശ് ബാഗ്പെറ്റ് സ്വദേശി റിഹാനെ (20) തൃശ്ശൂർ പോലീസ് പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് കൂട്ടാളികൾ കൊച്ചി കേന്ദ്രീകരിച്ച് തങ്ങുന്നതായി വിവരം ലഭിച്ചത്.
തൃശ്ശൂർ പോലീസ് കൈമാറിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കളമശ്ശേരിയിലെ ലോഡ്ജിൽ കളമശ്ശേരി പോലീസും തൃശ്ശൂർ പോലീസും ചേർന്ന് മിന്നൽ റെയ്ഡ് നടത്തി. ഇവിടെ താമസിച്ചിരുന്ന അഞ്ച് പ്രതികളെ പോലീസ് പിടികൂടി. ഉത്തർപ്രദേശ് മീററ്റ് സ്വദേശികളായ സെയ്ഫുള്ള (31), മുഹമ്മദ് ഫർമാൻ അൻസാരി (22), സുഹൈൽ (22), ഷക്കീബ് (21), റിഹാൻ ഖാൻ (22) എന്നിവരാണ് പിടിയിലായത്. ഇവർ താമസിച്ചിരുന്ന മുറിയിൽനിന്ന് മോഷണത്തിന് ഉപയോഗിക്കുന്ന കേബിൾ കട്ടറുകൾ, വിവിധ താക്കോലുകൾ, മൊബൈൽ ഫോണുകൾ, വാച്ചുകൾ, പണം, തിരിച്ചറിയൽ രേഖകൾ, ട്രെയിൻ, വിമാന ടിക്കറ്റുകൾ എന്നിവ പോലീസ് കണ്ടെടുത്തിട്ടുണ്ട്.
കളമശ്ശേരിയിൽ പിടിയിലായവരെ ചോദ്യം ചെയ്തതിൽ നിന്നും മറ്റ് അംഗങ്ങൾ കണ്ണൂരിലുണ്ടെന്ന് അറിഞ്ഞു. തുടർന്ന് കണ്ണൂർ പോലീസിന് കൈമാറിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ അവിടെനിന്ന് നാല് പേരെക്കൂടി പിടികൂടി. നിർമാണം നടക്കുന്ന വീടുകൾ, കോപ്പർ സ്ട്രിപ്പുകളുള്ള വൻകിട ജനറേറ്ററുകൾ, ടെലിഫോൺ എക്സ്ചേഞ്ച് ബൂത്തുകൾ എന്നിവ കേന്ദ്രീകരിച്ചാണ് ഇവർ പ്രധാനമായും മോഷണം നടത്തിയിരുന്നതെന്ന് കളമശ്ശേരി പോലീസ് ഇൻസ്പെക്ടർ എ.എൽ. അഭിലാഷ് പറഞ്ഞു.
ആർക്കും സംശയം തോന്നാതിരിക്കാൻ നിർമാണത്തൊഴിലാളികൾ ധരിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങളാണ് ഇവർ ഉപയോഗിച്ചിരുന്നത്. ഇത്തരത്തിലുള്ള വസ്ത്രങ്ങളും ഇവരിൽനിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്.
പിടിയിലായ ചില പ്രതികൾക്കെതിരേ മുൻപും സമാന രീതിയിലുള്ള മോഷണക്കേസുകൾ തൃക്കാക്കര പോലീസ് സ്റ്റേഷനിൽ നിലവിലുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
Content Highlights: Six Uttar Pradesh natives arrested by joint police action in Kerala., Gang used flights and trains to transport bikes for committing thefts., Targeted under-construction houses, generators, and telephone exchange booths., Police seized cable cutters, keys, stolen money, and travel tickets during the raid.
Published: 21 Sept 2026, 04:26 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented