സംവിധായകനും അഭിനേതാവുമായ പ്രതാപ് പോത്തന്റെ വിയോഗം സിനിമ രംഗത്ത് വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്. സൗത്ത് ഇന്ത്യന്‍ സിനിമയില്‍ തന്റേതായ മുദ്ര പതിപ്പിച്ച് വളരെയധികകാലം നിലനിന്നിരുന്ന പ്രതിഭ. പ്രാതാപ് പോത്തനെ കുറിച്ച് പ്രമുഖര്‍ പങ്ക് വെക്കുന്ന ഓര്‍മ്മകള്‍...
'എനിക്ക് എട്ടു വയസ്സുള്ളപ്പോള്‍ മുതല്‍ അദ്ദേഹത്തെ അറിയാം. അദ്ദേഹത്തിനെ കാണുകയും സംസാരിക്കുകയുമൊക്കെ ചെയ്തിരുന്നു. അത്തരത്തില്‍ പോകുമ്പോള്‍ അച്ഛന്റെ ഉദകപ്പോളയിലെ കരുണാകര മേനോന്‍ എപ്പിസോഡ് ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അവസാനമായി നെടുമുടി വേണു മരിച്ച സമയത്താണ് പ്രതാപേട്ടനെന്നെ വിളിച്ചിരുന്നത്. നന്നായി വായിക്കുകയും സിനിമയെ പറ്റി വളരെ അഗാധമായി മനസ്സിലാക്കിയിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം.
'മലയാളത്തില്‍ നിന്ന് ഇത്രയധികം ഭാഷകളിലേക്ക് വ്യക്തിമുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിനായി. തകരയുടെ നാല്‍പപ്പതാം വര്‍ഷത്തെ ആഘോഷവേളകളില്‍, പത്തിരുപത് വര്‍ഷമായി മദ്യപിക്കാതിരുന്ന അദ്ദേഹം മദ്യപിക്കുന്നത് കണ്ട് ഞാന്‍ അതിനെ പറ്റി ചോദിച്ചു. അദ്ദേഹം മറുപടി പറഞ്ഞത് ഇന്ന് കഴിച്ചില്ലെങ്കില്‍ എന്നാടോ ഇനി, ഇപ്പോ ഇത്രയും പ്രായമൊക്കെ ആയില്ലേയെന്നാണ്. സിനിമയില്‍ സഹപ്രവര്‍ത്തകരായിട്ടുള്ള പലര്‍ക്കും അദ്ദേഹം സഹായങ്ങള്‍ ചെയ്തിരുന്നു. ആരോടും അദ്ദേഹം പറഞ്ഞിരുന്നില്ല. ഇത്തരത്തില്‍ സഹായങ്ങള്‍ ലഭിച്ച ഒരു വ്യക്തിയാണ് അത് പറഞ്ഞത്. വളരെ വലിയ ഒരു മനുഷ്യസ്‌നേഹിയെ ആണ് നഷ്ടമായത്.
അന്തപത്മനാഭന്‍, എഴുത്തുകാരന്‍
' പ്രതാപ് പോത്തനും ഞാനും തമ്മിലുള്ള സുഹൃദ് ബന്ധത്തിന്റെ തുടക്കം ആരവമെന്ന സിനിമയിലൂടെയാണ് ആരവത്തില്‍ ഞാനും അഭിനയിച്ചിട്ടുണ്ടായിരുന്നു. ഭരതേട്ടന്റെ വെകുന്നേരത്തെ സദസ്സുകളില്‍ ഒഴിച്ചു കൂടാനാവാത്ത വ്യക്തിയായിരുന്നു പ്രതാപ്. ആ സമയത്തൊക്കെ ഞാനും അവിടെ കൂടിയിട്ടുണ്ട്. പിന്നീട് പല ചിത്രങ്ങളിലും ഒന്നിച്ച് അഭിനയിച്ചിട്ടുമുണ്ട്. അതില്‍ ഏറ്റവും ഓര്‍മ്മയില്‍ നില്‍ക്കുന്നത് ഇടുക്കി ഗോള്‍ഡാണ്. അതില്‍ നാല് പേരായിരുന്നു കേന്ദ്ര കഥാപാത്രങ്ങള്‍. അതുകൊണ്ട് തന്നെ ഞങ്ങള്‍ കുറേയധികം സമയം ഒരുമിച്ച് ചെലവഴിച്ചിരുന്നു. ഇടുക്കി ഗോള്‍ഡിന്റെ ഷൂട്ടിങ്ങ് വളരെ രസകരമായ അനുഭവമായിരുന്നു. അദ്ദേഹം സംവിധാനം ചെയ്ത യാത്രാമൊഴിയെന്ന ചിത്രത്തിലും എനിക്കഭിനയിക്കാനായി. സംവിധായകനെന്ന നിലയില്‍ അഭിനേതാക്കളെ നല്ല രീതിയില്‍ ഹാന്‍ഡില്‍ ചെയ്യുന്നത് കൊണ്ട് തന്നെ ശിവാജി ഗണേശനെ പോലുള്ള നടന്‍മാര്‍ക്ക് അദ്ദേഹത്തെ വളരെ ഇഷ്ടമായിരുന്നു. വളരെ ഓപ്പണ്‍ മൈന്‍ഡഡ് ആയിരുന്നു. കള്ളത്തരങ്ങളോ ജാഡയോ സിനിമയുടെ ഷോ ഓഫുകളോ ഒന്നുമില്ലാത്ത മനുഷ്യന്‍. മൂന്ന് മാസത്തിന് മുന്നേ എന്നെ വിളിച്ചപ്പോള്‍ ഒരു തമിഴ് പടം ചെയ്യുന്നുണ്ട് താനും അതില്‍ അഭിനയിക്കണമെന്ന് പറഞ്ഞിട്ടുണ്ടായിരുന്നു. ഇതുവരെ ശാരീരിക അസ്വസ്ഥതകളുണ്ടെന്നോ സങ്കടങ്ങളുണ്ടെന്നോ എന്നൊന്നും പറഞ്ഞിട്ടില്ല. റോഷന്‍ ആന്‍ഡ്രൂസിന്റെ ചിത്രത്തിനായി മൈസൂരില്‍ കഴിഞ്ഞ ആഴ്ച വരെ അദ്ദേഹമുണ്ടായിരുന്നുവെന്നാണ് അറിഞ്ഞത്. രാവിലെ തന്നെ ഈ മരണവാര്‍ത്ത കേട്ടത് എന്നെ ഞെട്ടിച്ചു. ഒരു അസുഖങ്ങളുമില്ലാതിരുന്നയാള്‍ എങ്ങനെ മരിച്ചുവെന്നായിരുന്നു എന്റെ ചിന്ത. പുള്ളിയുടെ ദാമ്പത്യജീവിതത്തിലെ പരാജയങ്ങളെ പറ്റി ആരോടും തന്നെ പങ്ക് വെച്ചിരുന്നില്ല. നല്ലൊരു സൂഹൃത്തിനെ നഷ്ടപ്പെട്ടതില്‍ അതിയായ ഖേദമുണ്ട്.
മണിയന്‍പിള്ള രാജു, അഭിനേതാവ്
'പ്രതാപ് പോത്തന്‍ എന്നെ സംബന്ധിച്ചിടത്തോളം എന്റെ മൂത്ത ചേട്ടനെ പോലെയാണ്. ഇപ്പോഴും ഞാന്‍ വളരെ ഷോക്കിലാണ്. ഒട്ടും പ്രതീക്ഷിക്കാതെ സംഭവിച്ചതാണ്. വളരെ വലിയ സുഹൃദ് വലയങ്ങളുണ്ടെങ്കിലും വ്യക്തിപരമായി ഞങ്ങള്‍ തമ്മില്‍ വലിയൊരു അടുപ്പം കാത്തു സൂക്ഷിച്ചിരുന്നു. ആഴ്ചയില്‍ ഒന്നും രണ്ടും തവണയൊക്കെ സംസാരിക്കുകയും ടെക്‌സ്റ്റ് ചെയ്യുകയുമൊക്കെയുണ്ടായിരുന്നു. മിനിഞ്ഞാന്നും മാതൃഭുമിയിലെ ഗൃഹലക്ഷിയില്‍ വന്ന എന്റെ കുടുംബത്തെ നൈസ് ഫാമിലിയെന്ന് വിശേഷിപ്പിച്ച് മെസ്സേജൊക്കെ അയച്ചിരുന്നു. ഞാന്‍ അദ്ദേഹത്തെ ആദ്യമായി കാണുന്നത് അദ്ദേഹം സംവിധാനം ചെയ്ത ഒരു തെലുങ്ക് പടത്തിന്റെ സെറ്റിലാണ്. വളരെ ഈസി എഫിഷ്യന്റ് സംവിധാന ശൈലിയായിരുന്നു അദ്ദേഹത്തിന്റേത്. ഞങ്ങളെ രണ്ട് പേരെയും ഒന്നിച്ച് നിര്‍ത്തിയത് ഭരതേട്ടന്‍ എന്ന കണ്ണിയാണ്. ജീന്‍സും കണ്ണാടിയുമിട്ട് ഊട്ടി സ്‌ക്കൂളില്‍ പഠിച്ചിരുന്ന ചെത്തുപയ്യനെ തകരയില്‍ അഭിനയിപ്പിച്ചപ്പോള്‍ ആ കാരക്ടറില്‍ അദ്ദേഹം ജീവിക്കുകയായിരുന്നു. ഞങ്ങള്‍ തമ്മിലുള്ള ബന്ധത്തെ കൂടുതല്‍ ഊട്ടിയുറപ്പിച്ചത് ഇടുക്കി ഗോള്‍ഡിന്റെ സെറ്റാണ്. അധികം പേഴ്‌സണല്‍ ബന്ധങ്ങളൊന്നും അദ്ദേഹം നിലനിര്‍ത്തിയിരുന്നില്ല. ബന്ധങ്ങളുടെ കാര്യത്തില്‍ ചൂസിയായിരുന്നു. അതിലൊരാളായിരുന്നു ഞാന്‍. അദ്ദേഹത്തിന്റെ മരണം എന്നെ വളരെ ദുഃഖത്തിലാഴ്ത്തി. സിനിമാരംഗത്ത് വലിയൊരു നഷ്ടം തന്നെയാണ് സംഭവിച്ചത്. അദ്ദേഹമിനിയും നല്ല സിനിമകള്‍ ചെയ്യാനുള്ള പദ്ധതികളുമായി മുന്നോട്ട് പോകുകയായിരുന്നു. കേരളത്തില്‍ കൊണ്ട് വന്നില്ലെങ്കില്‍ അദ്ദേഹത്തെ അവസാനമായി ഒരു നോക്ക് കാണാന്‍ ചെന്നൈയിലേക്ക് പോകാനുള്ള ഒരുക്കത്തിലാണ്.'
ബാബു ആന്റണി, അഭിനേതാവ്
' 1983 മുതല്‍ തന്നെ എനിക്ക് പ്രതാപിനെ അറിയാം. ഞാന്‍ മദ്രാസില്‍ സിനിമയുമായി ബന്ധപ്പെട്ട് ചെല്ലുന്ന സമയത്തില്‍ അന്ന് പ്രതാപ് അവിടുത്തെ ഏറ്റവും വലിയ താരമാണ്. തകരയെന്ന സിനിമയിലെ മികച്ച അഭിനയത്തിനൊക്കെ ശേഷം അദ്ദേഹം തമിഴില്‍ വളരെ തിരക്കുള്ള ഒരു താരമായി മാറുകയായിരുന്നു. ചുരുങ്ങിയ സമയത്തിനുള്ളില്‍ സൗത്ത് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സിനിമ അഭിനയിച്ച നടനും സംവിധായകനുമായി അദ്ദേഹം മാറി. ഞാനും പ്രിയനുമൊക്കെ ഒരേ സമയത്താണ് പ്രതാപിനെ പരിചയപ്പെടുന്നത്. ഈയടുത്തകാലത്ത് മേനകയുമായി ഒരു ഷോര്‍ട്ട് ഫിലിം അഭിനയിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ചേട്ടന്‍ ഹരീഷ് പോത്തനുമായും കുടുംവവുമായും എനിക്ക് നല്ല ബന്ധമുണ്ട്. മലയാള സിനിമയെന്നല്ല ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ തീരാദുഃഖമാണ്. അദ്ദേഹത്തിന്റെ മകള്‍ക്ക് ഈ നഷ്ടത്തില്‍നിന്ന് എത്രയും പെട്ടെന്ന് കരകയറാനാകട്ടെ.'
സുരേഷ്‌കുമാര്‍, സംവിധായകന്‍
Content Highlights: prathap pothen passed away, friends remembering him
Published: 15 Jul 2022, 11:56 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented