
ന്യൂഡൽഹി: ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ഹോക്കി ടീം പരമ്പരാഗത നീല ജേഴ്‌സി തന്നെ ധരിക്കും. കാവി ജേഴ്‌സിയിൽ നിന്ന് നീല ജേഴ്‌സിയിലേക്ക് ഇന്ത്യൻ ടീം മാറുകയാണെന്ന് ഹോക്കി ഇന്ത്യ പ്രസിഡന്റ് ദിലിപ് ടിർക്കി ഉൾപ്പെടെയുള്ളവർ വ്യക്തമാക്കി. കഴിഞ്ഞ ഹോക്കി ലോകകപ്പിൽ ഇന്ത്യൻ ടീം കാവി ജേഴ്‌സിയാണ് ധരിച്ചിരുന്നത്. എന്നാൽ ഇത് വലിയ വിമർശനങ്ങൾക്ക് ഇടനൽകിയിരുന്നു.
ഈ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ പ്രധാന ജേഴ്‌സി നീലയായിരിക്കും. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ ഇത് സംബന്ധിച്ച് വ്യക്തത തേടിയിരുന്നു. ആ ഘട്ടത്തിലാണ് ഹോക്കി ടീം നിലപാട് വ്യക്തമാക്കിയത്. ആദ്യ ഓപ്ഷൻ നീലയും സെക്കന്ററി ഓപ്ഷനായി കാവിയുമാണ് നൽകിയത്. ലോകകപ്പിൽ കാവി നിറമുള്ള ജേഴ്‌സിയാണ് ധരിച്ചതെങ്കിലും അത് താത്കാലികം മാത്രമാണെന്ന് നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നല്ലോയെന്ന് ദിലിപ് ടിർക്കി പറഞ്ഞു.
അന്താരാഷ്ട്ര ഹോക്കി മത്സരങ്ങൾ നടക്കുന്നത് നീലനിറത്തിലുള്ള സിന്തറ്റിക് പിച്ചുകളിലാണ്. ഇന്ത്യൻ കളിക്കാർ നീല ജേഴ്‌സി ധരിക്കുമ്പോൾ അത് പിച്ചിന്റെ നിറവുമായി കലർന്നുപോകുന്നതായും ഇത് കളിക്കാർക്ക് ഫീൽഡിലെ വ്യക്തതയെ ബാധിക്കുന്നതായും പരാതി ഉയർന്നിരുന്നു. ഇതിനെ തുടർന്നാണ് പരിശീലകരുടെയും കളിക്കാരുടെയും നിർദേശപ്രകാരം ഈ മാറ്റം വരുത്തിയത്. നീലയ്ക്ക് പകരമായി മഞ്ഞയോ കാവിയോ ഉപയോഗിക്കാനാണ് താരങ്ങളും പരിശീലകരും നിർദേശിച്ചത്. ദേശീയ പതാകയിലെ ഒരു നിറമായതിനാലും, അത് ധീരതയെയും ത്യാഗത്തെയും ദേശീയ അഭിമാനത്തെയും പ്രതിനിധീകരിക്കുന്നതിനാലും ഒടുവിൽ കാവി നിറം തിരഞ്ഞെടുത്തതെന്നായിരുന്നു വിശദീകരണം.
അതേസമയം കാവി നിറം തിരഞ്ഞെടുത്തതിൽ വിമർശനങ്ങളും ഉയർന്നിരുന്നു. ലോകകപ്പിൽ നെതർലൻഡ്‌സിനെതിരായ മത്സരമാണ് ചർച്ചകൾക്ക് വവിവെച്ചത്. മത്സരത്തിൽ നെതർലൻഡ്‌സ് നീല ജേഴ്സിയാണ് ധരിച്ചത്. നെതർലൻഡ്സിന് നീല ജേഴ്സി ധരിക്കാമെങ്കിൽ ഇന്ത്യക്കും ധരിച്ചൂടെയെന്നും പലരും ചൂണ്ടിക്കാട്ടി. നെതർലൻഡ്സിന് ഫീൽഡിലെ വ്യക്തതയെ ബാധിക്കുന്ന പ്രശ്നമില്ലേയെന്നും വിമർശനമുയർന്നിരുന്നു.
Content Highlights: Indian hockey team is returning to its traditional blue jersey for the Asian Games
Published: 08 Sept 2026, 10:36 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented