കൗമാരകാലത്ത് നക്സലൈറ്റ് പ്രസ്ഥാനത്തിൽ ചേരാൻ ആഗ്രഹിച്ചിരുന്നു എന്ന് വെളിപ്പെടുത്തി ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയും തെലുങ്ക് സൂപ്പർതാരവുമായ പവൻ കല്യാൺ. സമൂഹത്തിലെ അനീതികളോടുള്ള കടുത്ത രോഷമാണ് ആ പ്രായത്തിൽ തോക്കെടുക്കാൻ തന്നെ പ്രേരിപ്പിച്ചത്. എന്നാൽ ജ്യേഷ്ഠനായ നടൻ ചിരഞ്ജീവിയാണ് ശരിയായ സമയത്ത് ഇടപെടുകയും തന്നെ പിന്തിരിപ്പിക്കുകയും ചെയ്തതെന്നും പവൻ കല്യാൺ എ.എൻ.ഐയോട് പറഞ്ഞു.

To advertise here,

തന്റെ 17 മുതൽ 21 വയസ്സുവരെയുള്ള കാലഘട്ടത്തിലാണ് ഇത്തരമൊരു തീവ്രമായ ചിന്ത ശക്തമായിരുന്നതെന്ന് പവൻ കല്യാൺ പറഞ്ഞു. 1980-കളിൽ ലോകത്തുണ്ടായ രാഷ്ട്രീയ മാറ്റങ്ങൾ, ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനം, ശ്രീലങ്കയിലെ എൽ.ടി.ടി.ഇ (LTTE) സമരം, ശീതയുദ്ധം, ജർമ്മനിയിലെ അശാന്തി എന്നിവയെല്ലാം വല്ലാതെ സ്വാധീനിച്ചിരുന്നു. അനീതിക്കെതിരെ പോരാടാൻ തോക്കെടുക്കണം എന്നതായിരുന്നു അക്കാലത്തെ തന്റെ ചിന്താഗതിയെന്ന് അദ്ദേഹം വ്യക്തമാക്കി. സഹോദരൻ ചിരഞ്ജീവിയാണ് തന്നെ കൂടുതൽ ക്രിയാത്മകമായ കാര്യങ്ങളിലേക്ക് നയിച്ചതെന്ന് പവൻ കല്യാൺ ഓർമിച്ചു.

"ഈ ഭ്രാന്തൻ ദേഷ്യം എവിടെ നിന്നാണ് വരുന്നതെന്ന് അദ്ദേഹം ചോദിച്ചു. 'ഞാൻ അനീതിയെക്കുറിച്ചാണ് സംസാരിക്കുന്നത്, നമ്മൾ ഇത് ചെയ്യണം, അത് ചെയ്യണം' എന്ന് ഞാൻ പറഞ്ഞു. അദ്ദേഹം വളരെ വിഷമത്തിലായിരുന്നു. നീ ചിരഞ്ജീവിയുടെ സഹോദരൻ അല്ലായിരുന്നെങ്കിൽ, നിനക്ക് കുടുംബത്തിന്റെ ഉത്തരവാദിത്തം ഉണ്ടായിരുന്നെങ്കിൽ, ആരെങ്കിലും നിന്റെ വരുമാനത്തെ ആശ്രയിച്ചു കഴിയുന്നുണ്ടായിരുന്നെങ്കിൽ നീ ഇങ്ങനെ ചെയ്യുമായിരുന്നോ? എന്ന് അദ്ദേഹം ചോദിച്ചു. എനിക്ക് ഉത്തരം നൽകാൻ കഴിഞ്ഞില്ല. എനിക്ക് ഒരുത്തരമില്ലായിരുന്നു. ഞാൻ നിശ്ശബ്ദനായിരുന്നു," പവൻ പറഞ്ഞു.

ഇന്നും തന്റെ ജീവിതത്തിലെ വീര നായകൻ ചിരഞ്ജീവിയാണെന്ന് പവൻ കല്യാൺ അടുത്തിടെ പറഞ്ഞിരുന്നു. രാഷ്ട്രീയത്തിലും സിനിമയിലും ഒരുപോലെ സജീവമായ അദ്ദേഹം, തന്റെ ജ്യേഷ്ഠന്റെ കൃത്യസമയത്തുള്ള ഇടപെടലാണ് തന്റെ ജീവിതത്തിന്റെ വഴി മാറ്റിയതെന്ന് നന്ദിയോടെ സ്മരിക്കുന്നു.

1996-ൽ, കല്യാൺ ബാബു എന്ന പേരിൽ 'അക്കട അമ്മായി ഇക്കട അബ്ബായി' എന്ന ചിത്രത്തിലൂടെയാണ് പവൻ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. 1998-ൽ പുറത്തിറങ്ങിയ 'തൊലി പ്രേമാ' എന്ന ചിത്രത്തിലൂടെ അദ്ദേഹം തന്റെ ആദ്യത്തെ വലിയ ഹിറ്റ് ചിത്രം നേടി. ഓ.ജി, 'ഹരിഹര വീര മല്ലു', 'ഉസ്താദ് ഭഗത് സിംഗ്' എന്നീ സിനിമകളാണ് അദ്ദേഹത്തിന്റേതായി ഒടുവിൽ പുറത്തിറങ്ങിയത്.