ന്തരിച്ച നടന്‍ മനോജ് ഭാരതിരാജ(മനോജ് കുമാര്‍ ഭാരതിരാജ)യ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് തമിഴ് സിനിമാലോകം. തമിഴ് സൂപ്പര്‍താരങ്ങളായ വിജയ്, സൂര്യ തുടങ്ങിയവരും ഒട്ടേറെ അഭിനേതാക്കളും ചലച്ചിത്രപ്രവര്‍ത്തകരും ചെന്നൈ ബസന്ത് നഗറിലെ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു. 

To advertise here,

ബുധനാഴ്ച പൊതുദര്‍ശനം ആരംഭിച്ചതിന് പിന്നാലെ ഒട്ടേറെ പ്രമുഖരാണ് മനോജ് ഭാരതിരാജയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ വീട്ടിലെത്തിയത്. മകന്റെ വിയോഗത്തില്‍ പൊട്ടിക്കരഞ്ഞ സംവിധായകന്‍ ഭാരതിരാജയെ സൂര്യയും വിജയും ഉള്‍പ്പെടെയുള്ള താരങ്ങള്‍ ആശ്വസിപ്പിച്ചു. മനോജിന്റെ ഭാര്യയും മലയാളി നടിയുമായ നന്ദന കരഞ്ഞുതളര്‍ന്നിരിക്കുന്ന രംഗങ്ങള്‍ വീട്ടിലെത്തിയവരെ നൊമ്പരത്തിലാഴ്ത്തി. നന്ദനയെയും മക്കളെയും കുടുംബാംഗങ്ങളെയും താരങ്ങള്‍ ആശ്വസിപ്പിച്ചു. 

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍, സിനിമാ താരങ്ങളായ കാര്‍ത്തി, പ്രഭു, നാസര്‍, സീമാന്‍, സത്യരാജ്, സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ് തുടങ്ങിയവരും ബസന്ത് നഗറിലെ വീട്ടിലെത്തി മനോജ് ഭാരതിരാജയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചു. 

ചൊവ്വാഴ്ച വൈകീട്ട് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു സംവിധായകന്‍ ഭാരതിരാജയുടെ മകനായ മനോജ് ഭാരതി(48)യുടെ അന്ത്യം. 

Also Read: മനോജ് ഭാരതി കോഴിക്കോടിന്റെ മരുമകൻ; നടി നന്ദനയുമായി പ്രണയവിവാഹം;മരണം ഉൾക്കൊള്ളാനാകാതെ 'ശ്രീരാഗം' വീട്

1999-ല്‍ ഭാരതിരാജ സംവിധാനം ചെയ്ത താജ്മഹല്‍ എന്ന ചിത്രത്തിലൂടെയാണ് മനോജ് അഭിനയരംഗത്തെത്തുന്നത്. സമുദ്രം , കടല്‍പ്പൂക്കള്‍, അല്ലി അര്‍ജുന, വര്‍ഷമെല്ലാം വസന്തം, ഈറനിലം, അന്നക്കൊടി, മഹാനടികന്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. പ്രൈം വീഡിയോ പരമ്പരയായ സ്‌നേക്ക്സ് ആന്‍ഡ് ലാഡേഴ്‌സിലാണ് അവസാനമായി അഭിനയിച്ചത്. സംവിധായകന്‍ സുശീന്ദ്രന്‍ നിര്‍മിച്ച മാര്‍ഗഴി തിങ്കള്‍ എന്ന ചിത്രം സംവിധാനം ചെയ്തു.

അഭിനയ രംഗത്തേക്കു വരുന്നതിനുമുന്‍പ് മണിരത്നം, ശങ്കര്‍ എന്നിവരുടെ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിരുന്നു. മലയാളി നടി നന്ദനയാണ് ഭാര്യ. മക്കള്‍: അര്‍ഷിത, മതിവദനി.