ഴുപത്തിരണ്ടാമത് ദേശീയ പുരസ്കാര പ്രഖ്യാപനത്തിൽ മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കിയത് മലയാളത്തിന്റെ പ്രിയനടൻ മമ്മൂട്ടിയാണ്. ബോളിവുഡ് നടൻ കാർത്തിക് ആര്യനൊപ്പമാണ് മമ്മൂട്ടി മികച്ച നടനുള്ള പുരസ്കാരം പങ്കിട്ടത്‌. ഭ്രമയുഗത്തിലെ പ്രകടനത്തിനാണ് താരം അവാർഡ് നേടിയത്. മമ്മൂട്ടിയുടെ അവാർഡ് തിളക്കത്തിൽ നടനോടൊപ്പമുള്ള വീഡിയോ പോസ്റ്റ് ചെയ്ത് സന്തോഷം പങ്കുവെക്കുകയാണ് എംഎൽഎയും നടനുമായ രമേഷ് പിഷാരടി.

To advertise here,

ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് രമേഷ് പിഷാരടി മമ്മൂട്ടിയുമായുള്ള ആഴത്തിലുള്ള സൗഹൃദം കൂടി വെളിപ്പെടുത്തിയത്‌. ‘ഇന്നല്ലെങ്കിൽ പിന്നെ എന്ന്..ഗ്യാലറിയിൽ ഇതിങ്ങിനെ പോസ്റ്റ്‌ ചെയ്യാതെ സൂക്ഷിച്ചു വച്ചിരിക്കുകയായിരുന്നു.........’ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവെച്ചത്. രമേഷ് പിഷാരടിയെ ചേർത്തുനിർത്തി കവിളിൽ മമ്മൂട്ടി മുത്തംകൊടുക്കുന്നതാണ് വീഡിയോയിലുള്ളത്.

 

ഭ്രമയുഗത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും മമ്മൂട്ടിയെ തേടിയെത്തിയിരുന്നു. ഭ്രമയുഗത്തിലെ പ്രകടനത്തോടെ മമ്മൂട്ടി കരസ്ഥമാക്കിയ ദേശീയ പുരസ്കാരങ്ങളുടെ എണ്ണം നാലായി. മതിലുകൾ, ഒരു വടക്കൻ വീരഗാഥ എന്ന ചിത്രങ്ങളിലെ പ്രകടനത്തിനാണ് 1990-ൽ ആദ്യപുരസ്കാരം ലഭിച്ചത്. 1994-ൽ പൊന്തൻമാട, വിധേയൻ എന്നീ ചിത്രങ്ങൾക്കും 1999-ൽ ഡോ.ബാബാസാഹെബ് അംബേദ്കറിനും മികച്ച നടനുള്ള പുരസ്കാരങ്ങൾ ലഭിച്ചു.

മികച്ച സിനിമാറ്റോഗ്രാഫർക്കുള്ള ദേശീയ പുരസ്കാരവും ഭ്രമയുഗത്തിനാണ്, ഷെഹ്നാദ് ജലാലാണ് പുരസ്കാരത്തിന് അർഹനായത്.

ഭൂതകാലം എന്ന ചിത്രത്തിനുശേഷം രാഹുൽ സദാശിവൻ സംവിധാനംചെയ്ത ചിത്രമാണ് ഭ്രമയുഗം. ബ്ലാക്ക് ആൻഡ് വൈറ്റിലാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ, അമാൽഡ ലിസ്, മണികണ്ഠൻ ആചാരി എന്നിവരാണ് മറ്റുപ്രധാനവേഷങ്ങളിലെത്തിയത്. സംവിധായകൻ തന്നെയാണ് തിരക്കഥ ഒരുക്കിയതും. പ്രശസ്ത സാഹിത്യകാരൻ ടി.ഡി. രാമകൃഷ്ണന്റേതായിരുന്നു സംഭാഷണങ്ങൾ.