തിരുവനന്തപുരം: സിനിമാ സംഘടനകൾ ബുധനാഴ്ച നടത്താനിരുന്ന സൂചനാ സമരം പിൻവലിച്ചു. മന്ത്രി സജി ചെറിയാനുമായി സംഘടനാ പ്രതിനിധികൾ നടത്തിയ ചർച്ചയ്‌ക്കൊടുവിലാണ് സമരം പിൻവലിക്കാൻ തീരുമാനിച്ചത്. സമരം പിൻവലിച്ചതോടെ സിനിമാ ചിത്രീകരണങ്ങൾ തടസമില്ലാതെ തുടരും. തിയേറ്ററുകൾ അടച്ചിടില്ലെന്നും സംഘടനാ നേതാക്കൾ അറിയിച്ചു. സിനിമാ മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കുമെന്ന് മന്ത്രി സജി ചെറിയാൻ ഉറപ്പുനൽകിയെന്ന് ചർച്ചയ്ക്കുശേഷം സിനിമാ സംഘടനാ നേതാക്കൾ പറഞ്ഞു.

To advertise here,

ചരക്കുസേവന നികുതിക്ക് (ജിഎസ്ടി) പുറമെ ഈടാക്കുന്ന വിനോദനികുതി പൂർണമായി ഒഴിവാക്കുക, സിനിമാ തിയേറ്ററുകൾക്ക് അടക്കം പ്രത്യേക വൈദ്യുതി താരിഫ് നടപ്പാക്കുക എന്നിവയായിരുന്നു സംഘടനകൾ ഉന്നയിച്ച പ്രധാന ആവശ്യം. സംഘടനകളുടെ ആവശ്യങ്ങളിൽ അനുകൂലമായ തീരുമാനങ്ങൾ മന്ത്രി ഉറപ്പുനൽകിയതോടെയാണ് സമരം പിൻവലിച്ചത്.

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ, ഫിലിം ചേമ്പർ, താരസംഘടനയായ 'അമ്മ' തുടങ്ങിയവർ സംയുക്തമായാണ് നേരത്തേ സൂചനാ സമരം പ്രഖ്യാപിച്ചിരുന്നത്. സിനിമാ ചിത്രീകരണങ്ങൾ നിർത്തിവെച്ചും തിയേറ്ററുകൾ അടച്ചിട്ടും സമരം ചെയ്യാനായിരുന്നു തീരുമാനം. സിനിമാ മേഖലയെ സർക്കാർ കറവപ്പശുവിനെ പോലെയാണ് കാണുന്നതെന്നും കഴിഞ്ഞ പത്തുവർഷമായി സർക്കാർ സിനിമാ മേഖലയ്ക്കുവേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും സംഘടനകൾ ആരോപിച്ചിരുന്നു.