
പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്ത് കഴിഞ്ഞവർഷം പുറത്തിറങ്ങിയ ചിത്രമായിരുന്നു കൽക്കി-2898 AD. ദീപിക പദുക്കോൺ ആയിരുന്നു നായിക. ചിത്രത്തിന്റെ വിജയത്തിനുപിന്നാലെ രണ്ടാം ഭാഗവും അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിരുന്നു. കൽക്കി 2-മായി ബന്ധപ്പെട്ട് ഒരു പുതിയ വിവരം പുറത്തുവന്നിരിക്കുകയാണ്. നായികയായ ദീപികയെ ചിത്രത്തിൽനിന്ന് പുറത്താക്കിയെന്ന നിർമാതാക്കളുടെ പ്രഖ്യാപനമാണിത്.
കൽക്കി-2898 ADയിൽ സുമതി എന്ന കഥാപാത്രമായാണ് ദീപിക എത്തിയത്. ചർച്ചകൾക്കൊടുവിൽ തങ്ങൾ വഴിപിരിയുകയാണെന്നും തീരുമാനിച്ചെന്നും വരാനിരിക്കുന്ന ഭാഗത്ത് ദീപിക പദുക്കോൺ ഉണ്ടായിരിക്കില്ലെന്നും ചിത്രത്തിന്റെ നിർമാതാക്കളായ വൈജയന്തി മൂവീസ് അറിയിച്ചു. ആദ്യ സിനിമ നിർമിക്കുന്നതിനിടയിലുള്ള നീണ്ട യാത്രയിൽ ഒരുമിച്ചുണ്ടായിരുന്നെങ്കിലും തങ്ങളുടെ പങ്കാളിത്തം പഴയതുപോലെ തുടരാൻ കഴിഞ്ഞില്ലെന്നും വൈജയന്തി മൂവീസ് അറിയിച്ചു.
"കൽക്കി 2898 എഡിയുടെ വരാനിരിക്കുന്ന ഭാഗത്തിൽ നടി ദീപിക പദുക്കോൺ ഉണ്ടാകില്ലെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നു. വളരെ ശ്രദ്ധാപൂർവ്വമായ ചർച്ചകൾക്കു ശേഷം ഞങ്ങൾ വേർപിരിയാൻ തീരുമാനിച്ചു. ആദ്യ സിനിമ നിർമിക്കുന്നതിനിടയിലുള്ള നീണ്ട യാത്രയിൽ ഒരുമിച്ചുണ്ടായിരുന്നെങ്കിലും ഞങ്ങളുടെ പങ്കാളിത്തം പഴയതുപോലെ തുടരാൻ കഴിഞ്ഞില്ല. കൽക്കി 2898 എഡി പോലുള്ള ഒരു സിനിമ ഇതിലും കൂടുതൽ പ്രതിബദ്ധതയും പരിഗണനയും അർഹിക്കുന്നു എന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ദീപികയുടെ ഭാവി പ്രവർത്തനങ്ങൾക്ക് ഞങ്ങൾ ആശംസകൾ നേരുന്നു." വൈജയന്തി മൂവീസിന്റ ഔദ്യോഗിക പ്രസ്താവന ഇങ്ങനെ.
ബിസി 3101-ലെ മഹാഭാരതത്തിലെ ഇതിഹാസ സംഭവങ്ങളിൽ നിന്ന് തുടങ്ങി 2898 AD വരെ സംഭവിക്കുന്ന സഹസ്രാബ്ദങ്ങൾ നീണ്ടുനിൽക്കുന്ന ഒരു യാത്രയായിരുന്നു കൽക്കിയുടെ ഇതിവൃത്തം. അമിതാഭ് ബച്ചനും കമൽ ഹാസനും ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിച്ചു. ശോഭന, അന്ന ബെൻ, ദിഷ പഠാണി, പശുപതി തുടങ്ങിയവരും ചിത്രത്തിലുണ്ടായിരുന്നു. സന്തോഷ് നാരായണനാണ് സംഗീതം. വൈജയന്തി മൂവീസിന്റെ ബാനറിൽ അശ്വിനി ദത്താണ് ചിത്രം നിർമിച്ചത്.
Content Highlights: Deepika Padukone will not be part of the sequel to Kalki 2898 AD
Published: 18 Sept 2025, 03:05 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented