പലസ്തീനില്‍നിന്നുള്ള ചിത്രങ്ങളടക്കം 19 സിനിമകള്‍ക്ക് കേന്ദ്ര പ്രക്ഷേപണ മന്ത്രാലയം പ്രദര്‍ശനാനുമതി നിഷേധിച്ചതോടെയാണ് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവം പ്രതിസന്ധിയിലായത്.

മുഖ്യമന്ത്രി പിണറായി വിജയൻ | ഫോട്ടോ: PTI
തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കേണ്ടിയിരുന്ന സിനിമകൾക്ക് പ്രദർശനാനുമതി നിഷേധിച്ച കേന്ദ്രസർക്കാർ നടപടി അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രദർശനാനുമതി നിഷേധിക്കപ്പെട്ട എല്ലാ സിനിമകളും മേളയിൽ പ്രദർശിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സോഷ്യൽ മീഡിയാ പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 19 ചിത്രങ്ങൾക്കാണ് ഇത്തവണത്തെ ഐഎഫ്എഫ്കെയിൽ പ്രദർശനാനുമതി നിഷേധിച്ചത്. ഇതിനെതിരെ പ്രതിഷേധം വ്യാപകമായിരുന്നു.
മുപ്പതാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കേണ്ടിയിരുന്ന സിനിമകൾക്ക് പ്രദർശനാനുമതി നിഷേധിച്ച യൂണിയൻ സർക്കാർ നടപടി അംഗീകരിക്കാനാവില്ല. രാജ്യത്ത് ഭിന്ന സ്വരങ്ങളെയും വൈവിധ്യമാർന്ന സർഗ്ഗാവിഷ്കാരങ്ങളെയും അടിച്ചമർത്തുന്ന സംഘപരിവാർ ഭരണകൂടത്തിന്റെ ഏകാധിപത്യ വാഴ്ചയുടെ നേർക്കാഴ്ചയാണ് ചലച്ചിത്ര മേളയിലുണ്ടായിരിക്കുന്ന സെൻസർഷിപ്പ്. ഇത്തരത്തിലുള്ള കത്രികവെക്കലുകൾക്ക് പ്രബുദ്ധ കേരളം വഴങ്ങില്ല. പ്രദർശനാനുമതി നിഷേധിക്കപ്പെട്ട എല്ലാ സിനിമകളും മേളയിൽ പ്രദർശിപ്പിക്കും. മുഖ്യമന്ത്രി കുറിച്ചു.
വിലക്കിയ എല്ലാ ചിത്രങ്ങളും പ്രദർശിപ്പിക്കാൻ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ചലച്ചിത്ര അക്കാദമിക്ക് നിർദേശം നൽകി.
പലസ്തീനിൽനിന്നുള്ള ചിത്രങ്ങളടക്കം 19 സിനിമകൾക്ക് കേന്ദ്ര പ്രക്ഷേപണ മന്ത്രാലയം പ്രദർശനാനുമതി നിഷേധിച്ചതോടെയാണ് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവം പ്രതിസന്ധിയിലായത്. വിദേശ ചിത്രങ്ങൾ പ്രദർശിപ്പിക്കാനുള്ള സെൻസറിങ് എക്‌സംഷൻ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ കഴിഞ്ഞദിവസം ഏഴ് സിനിമകളുടെ പ്രദർശനം മുടങ്ങി. പല ചിത്രങ്ങളുടെയും ചൊവ്വാഴ്ചത്തെ പ്രദർശനം റദ്ദാക്കിയതായി സംസ്ഥാന ചലച്ചിത്ര അക്കാദമി അറിയിച്ചു. സർട്ടിഫിക്കറ്റ് നിഷേധിച്ചതിനുപിന്നിൽ കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയമാണെന്ന് ആരോപിച്ച് മേളയിൽ പ്രതിഷേധമുയർന്നു.
അനുമതി നിഷേധിച്ചത് ചലച്ചിത്ര അക്കാദമി അപേക്ഷ നൽകാൻ വൈകിയതുകൊണ്ടാണെന്ന് കേന്ദ്ര പ്രക്ഷേപണ മന്ത്രാലയം വ്യക്തമാക്കി. എന്നാൽ, ഇക്കാര്യത്തിൽ വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് അക്കാദമി വിശദീകരിച്ചത്. കേന്ദ്രത്തിൽനിന്ന് എക്‌സംഷൻ സർട്ടിഫിക്കറ്റ് തേടിയ 187 സിനിമകളിൽ 150 എണ്ണത്തിന് ആദ്യഘട്ടത്തിൽ അനുമതി ലഭിച്ചു. മേള നടക്കുന്നതിനിടെ പല ഘട്ടങ്ങളിലായി അനുമതി നൽകുകയാണ് പതിവ്. ഇക്കുറി നാലുദിവസം പിന്നിട്ടശേഷം 19 സിനിമകൾക്ക് ഒരുമിച്ച് അനുമതി നിഷേധിക്കുകയായിരുന്നു.
Content Highlights: Kerala CM Pinarayi Vijayan vows to screen all films denied permission at IFFK, calling the central government`s move unacceptable and an attempt to suppress diverse expression.
Published: 16 Dec 2025, 04:29 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented