ജർമനിയിലെ സ്റ്റുട്ട്ഗാർട്ടിൽ നടന്ന ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ പുരസ്‌കാരത്തിളക്കവുമായി മലയാള ചിത്രം 'നരിവേട്ട'. ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ ചിത്രം ഓഡിയൻസ് അവാർഡ് കാറ്റഗറിയിലാണ് പുരസ്‌കാരം സ്വന്തമാക്കിയത്. ദി ജർമൻ സ്റ്റാർ ഓഫ് ഇന്ത്യ എന്ന പുരസ്‌കാരമാണ് മലയാള ചിത്രം നേടിയെടുത്തത്. ചിത്രത്തിന്റെ സംവിധായകൻ അനുരാജ് മനോഹർ പുരസ്‌കാരം ഏറ്റുവാങ്ങി.

To advertise here,

ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഷിയാസ് ഹസ്സൻ, ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് 'നരിവേട്ട' നിർമിച്ചത്. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. ടൊവിനോ തോമസ്, ചേരൻ എന്നിവർ കൂടാതെ സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാർ എന്നിവരാണ് ചിത്രത്തിലെ പ്രധാനവേഷങ്ങൾ ചെയ്തത്.

ചിത്രത്തിലെ പ്രകടനത്തിന് മികച്ച ഏഷ്യൻ നടനുള്ള സെപ്റ്റിമിയസ് അവാർഡ് ടൊവിനോ തോമസ് രണ്ടാം തവണയും സ്വന്തമാക്കിയിരുന്നു. വിജയ് സേതുപതി, ആരം സബ്ബ, മഹ്‌മൂദ് ബക്രി, മിസ്സാഘ് സാരെ, നിമാ സദ്ര്, വാൻലോപ്പ് റുങ്കുംജാഡ്, ജെറോം കുർനിയ എന്നിവരോട് മത്സരിച്ചാണ് ടൊവിനോ 'നരിവേട്ട'യിലെ പ്രകടനത്തിന് അവാർഡ് നേടിയത്.

മികച്ച പ്രേക്ഷക- നിരൂപക പ്രതികരണമാണ് 'നരിവേട്ട' നേടിയത്. യഥാർഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിൽ പോലീസ് കഥാപാത്രമായാണ് ടൊവിനോ വേഷമിട്ടത്. ചിത്രത്തിന്റെ മികച്ച മേക്കിങ്, കഥ പറച്ചിൽ എന്നിവയ്ക്ക് സംവിധായകൻ അനുരാജ് മനോഹറും വലിയ പ്രശംസയാണ് നേടിയത്. വാർത്താപ്രചരണം: വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ.