തിരുവനന്തപുരം: കേരളത്തിന്റെയും ലോകത്തിന്റെയും അഭിമാനമാണ് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയെന്ന് സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍. 30-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് സെല്ലിന്റെ ഔദ്യോഗിക ഉദ്ഘാടനവും ഡെലിഗേറ്റ് കിറ്റുകളുടെ വിതരണോദ്ഘാടനവും ടാഗോര്‍ തിയേറ്ററില്‍ നിര്‍വഹിക്കുകയായിരുന്നു അവര്‍. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവും നടിയുമായ ലിജോമോള്‍ ജോസ് ഡോ. ദിവ്യ എസ്. അയ്യരില്‍ നിന്ന് ആദ്യ ഡെലിഗേറ്റ് കിറ്റ് ഏറ്റുവാങ്ങി.

To advertise here,

ചലച്ചിത്രങ്ങള്‍ ഒരു പുസ്തകം പോലെയാണ്. എഴുത്തുകാരന്‍ എഴുതിക്കഴിയുമ്പോള്‍ പുസ്തകം അപൂര്‍ണ്ണമായിരിക്കും. അത് വായനക്കാരന്റെ ഹൃദയത്തില്‍ എത്തി പൂര്‍ണ്ണമാകുന്നതു പോലെയാണ് ഓരോ സിനിമയുമെന്ന് ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. നമ്മള്‍ ഒരുമിച്ച് സിനിമ കാണുമ്പോള്‍, അതില്‍നിന്ന് ഉള്‍ക്കൊള്ളുന്നത് മറ്റൊരു സിനിമയാണ്. നമ്മളെ മാറ്റാന്‍ കഴിയുന്ന സിനിമകള്‍ നിര്‍മിക്കാന്‍ മലയാളത്തിന് സാധിക്കുന്നുവെന്നത് വിലമതിക്കാനാവാത്ത ഒന്നാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ലിജോമോള്‍ 2013-ല്‍ ഡെലിഗേറ്റായി ഐഎഫ്എഫ്‌കെയില്‍ പങ്കെടുത്ത അനുഭവം പങ്കുവച്ചു. ചടങ്ങില്‍ ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍പേഴ്‌സണ്‍ കുക്കു പരമേശ്വരന്‍ അധ്യക്ഷത വഹിച്ചു. ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ്, കെഎസ്എഫ്ഡിസി ചെയര്‍മാന്‍ കെ. മധു, സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ മധുപാല്‍, അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗങ്ങളായ ബി. രാകേഷ്, ജി.എസ്. വിജയന്‍, സുധീര്‍ കരമന, ഡെലിഗേറ്റ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.ജി. മോഹന്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.