ലഖ്നൗ: ബോളിവുഡ് നടി ദിഷ പഠാണിയുടെ നേരെ വെടിയുതിർത്ത പ്രതികൾ പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട  സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതികൾ ഉപയോ​ഗിച്ച തോക്കുകളെക്കുറിച്ചുള്ള വിവരമാണ് പോലീസ് സ്ഥിരീകരിച്ചിരിക്കുന്നത്. ഗാസിയാബാദിൽ വെച്ച് കൊല്ലപ്പെട്ട അരുൺ, രവീന്ദ്ര എന്നീ ഷൂട്ടർമാരുടെ കയ്യിൽ നിന്ന് സിഗാന, ഗ്ലോക്ക് പിസ്റ്റളുകൾ കണ്ടെത്തിയതായി പോലീസ് സ്ഥിരീകരിച്ചു.

To advertise here,

ഗോൾഡി ബ്രാർ സംഘവുമായി ബന്ധമുള്ള അഞ്ച് ഷൂട്ടർമാരാണ് വെടിവെപ്പിന് പിന്നിലെന്ന് റിപ്പോർട്ടുണ്ട്. ശേഷിക്കുന്ന പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്. ഗോൾഡി ബ്രാർ, ലോറൻസ് ബിഷ്‌ണോയ് സംഘങ്ങളിലെ അംഗങ്ങൾ ഈ പിസ്റ്റളുകൾ കൂടുതലായി ഉപയോഗിച്ച് വരുന്നു. പാകിസ്താനിൽ നിന്ന് ഡ്രോണുകൾ വഴിയും നേപ്പാളിലൂടെ കാർഗോ വഴിയും ഇന്ത്യയിലേക്ക് കടത്തിയ ഇതേ സിഗാന മോഡൽ പിസ്റ്റൾ, ഗുണ്ടാത്തലവൻ അതീഖ് അഹമ്മദിന്റെയും ഗായകൻ സിദ്ദു മൂസേവാലയുടെയും കൊലപാതകങ്ങൾക്ക് മുമ്പ് ഉപയോഗിച്ചിരുന്നുവെന്നും വിവരമുണ്ട്.

സിഗാന പിസ്റ്റളുകൾ സാധാരണയായി പാകിസ്താനിൽ നിന്ന് ഡ്രോണുകൾ വഴിയോ നേപ്പാളിൽ നിന്ന് എയർ കാർഗോ വഴിയോ ആണ് ഇന്ത്യയിലേക്ക് കടത്തുന്നതെന്ന് അധികൃതർ പറയുന്നു. നേപ്പാളിൽ നിന്നെത്തുന്ന പിസ്റ്റളുകൾക്ക് 6 ലക്ഷം രൂപ വരെ വിലയുള്ളപ്പോൾ, ഡ്രോൺ വഴി വിതരണം ചെയ്യുന്ന 4 ലക്ഷം രൂപയുടെ സിഗാനയ്ക്കാണ് ആവശ്യക്കാർ കൂടുതൽ. ഭാരം കുറവും ഒരേ സമയം 15 ബുള്ളറ്റുകൾ വരെ വെടിയുതിർക്കാൻ കഴിയുന്നതുമാണ് സിഗാന മോഡൽ തോക്കുകൾ. ഇവ എളുപ്പത്തിൽ ചൂടാകുകയുമില്ല.

അതേസമയം, നടിയുടെ വസതിക്ക് നേരെയുണ്ടായ ആക്രമണത്തിന് മുമ്പും ശേഷവുമുള്ള അക്രമികളുടെ നീക്കങ്ങൾ കണ്ടെത്താൻ അധികൃതർ 2,000-ത്തിലധികം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. അന്വേഷണത്തിൽ, ഷൂട്ടർമാർ സെപ്റ്റംബർ 11-ന് ബറേലിയിലെത്തിയെന്നും കറുത്ത സ്പ്ലെൻഡർ, വെളുത്ത അപ്പാഷെ എന്നീ രണ്ട് മോട്ടോർ സൈക്കിളുകൾ ഉപയോഗിച്ച് നടിയുടെ വസതിക്ക് പുറത്ത് നിരീക്ഷണം നടത്തിയെന്നും കണ്ടെത്തി. അഞ്ചു പേരിൽ ഒരാൾ അസുഖം കാരണം മടങ്ങിപ്പോയതിനാൽ നാലുപേരാണ് പദ്ധതി നടപ്പിലാക്കിയതെന്നും റിപ്പോർ‍ട്ടുണ്ട്.