തിരുവനന്തപുരം: സ്ത്രീപക്ഷത്ത് നിൽക്കണമെന്നാണ് തങ്ങളെല്ലാവരും ആവശ്യപ്പെടുന്നതെന്നും കഴിഞ്ഞദിവസം അമ്മ സംഘടന വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ സ്ത്രീപ്രതിനിധിയായി ഇരുന്ന ജോമോളുടെ സംസാരം കേട്ടപ്പോൾ വല്ലാത്ത വിഷമംതോന്നിയെന്നും നടി ഉഷ. ഹേമാ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് മമ്മൂട്ടിയും മോഹൻലാലും എന്താണ് പ്രതികരിക്കാൻ മുന്നോട്ടുവരാത്തതെന്ന് അറിയില്ലെന്നും അവർ മാധ്യമങ്ങളോട് പ്രതികരിച്ചു.

To advertise here,

വനിതകളെ പ്രതിനിധീകരിച്ച് വരുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയം​ഗങ്ങളെ ചുമതലപ്പെടുത്തുമ്പോൾ വനിതകളുടെ പ്രശ്നങ്ങളിൽ ഇടപെടുകയും കുറച്ചുകൂടി കാര്യ​ഗൗരവത്തോടെയും മുഖംനോക്കാതെയും സംസാരിക്കുന്നവരെ കൊണ്ടുവരണമെന്നാണ് എപ്പോഴും ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നതെന്ന് ഉഷ വ്യക്തമാക്കി. അറിവില്ലായ്മകൊണ്ടോ എന്തോ ആ കുട്ടി കഴിഞ്ഞദിവസം സംസാരിച്ചത് തീരെ ശരിയായില്ല എന്നാണ് തോന്നിയതെന്നും അവർ പറഞ്ഞു

''പക്ഷേ ജ​ഗദീഷേട്ടൻ സംസാരിച്ചത് വളരെ പോസിറ്റീവായിട്ടാണ്. അദ്ദേഹത്തിന്റെ വാക്കുകൾ കേട്ടപ്പോൾ ഒത്തിരി സന്തോഷംതോന്നി. അധ്യാപകനായതിന്റെയും രണ്ട് പെൺമക്കളുള്ളതിന്റെയും പക്വതയും ആ വാക്കുകളിലുണ്ടായിരുന്നു. ഏത് പ്രശ്നംവന്നാലും അദ്ദേഹം അങ്ങനെതന്നെയാണ് പ്രതികരിക്കാറ്. 

എന്റെ മുറിയിൽ ആരെങ്കിലും വന്ന് തട്ടിയിട്ടല്ലല്ലോ ഞാൻ വന്ന് സംസാരിക്കുന്നത്. എനിക്കൊപ്പം ജോലി ചെയ്യുന്ന സ്ത്രീകൾക്ക്  ഇങ്ങനെയൊക്കെ സംഭവിച്ചിട്ടുണ്ടെന്ന് ഒരു കമ്മീഷൻതന്നെയാണ് പറഞ്ഞിരിക്കുന്നത്. എനിക്കങ്ങനെ സംഭവിച്ചിട്ടില്ല, അതുകൊണ്ട് എന്ന ആ വാക്കാണ് ഉൾക്കൊള്ളാനേ പറ്റാത്തത്.'' ഉഷ പറഞ്ഞു.