പനജി: ഗോവയിലെ പനജിയിൽ നടക്കുന്ന 56-ാമത്‌ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ (ഇഫി-2025) ഒരുക്കങ്ങൾ പൂർത്തിയായി. 20 മുതൽ 28 വരെ നടക്കുന്ന മേളയിൽ 270 ചിത്രങ്ങൾ പ്രദർശിപ്പിക്കും. ബ്രസീലിയൻ ചിത്രം ‘ദി ബ്ലൂ ട്രെയിൽ’ ആണ് ഉദ്‌ഘാടന ചിത്രം.

To advertise here,

7500-ഓളം പ്രതിനിധികളാണ് രജിസ്റ്റർ ചെയ്തത്. പനജിയിലെ ഇനോക്സ് മൾട്ടിപ്ലക്സ്, കലാ അക്കാദമി എന്നീ വേദികൾ പൂർണമായും സജ്ജമായതായി വാർത്താവിതരണ പ്രക്ഷേപണ സഹമന്ത്രി ഡോ. എൽ. മുരുകൻ പത്രസമ്മേളനത്തിൽ അറിയിച്ചു. നടൻ രാജനികാന്തിനെ മേളയിൽ ആദരിക്കും. വനിതകൾ നിർമിച്ച 50 ചിത്രങ്ങൾ, ഓസ്കർ എൻട്രി ലഭിച്ച 21 ചിത്രങ്ങൾ, പുതുമുഖ സംവിധായകർ നിർമിച്ച 50 ചിത്രങ്ങൾ എന്നിവ ഇത്തവണത്തെ മേളയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

മേളയുടെ ഉദ്‌ഘാടനം പനജിയിലെ പ്രത്യേക ഓപ്പൺ വേദിയിലായിരിക്കും. ഗോവയിൽ നിർമിച്ച ഏഴ് കൊങ്കണി ചിത്രങ്ങൾ ഇത്തവണ മേളയിൽ പ്രദർശിപ്പിക്കും. ഇന്ത്യൻ പനോരമാവിഭാഗത്തിൽ 50 ചിത്രങ്ങൾ ഇടംനേടിയിട്ടുണ്ട്. മലയാളത്തിൽനിന്ന് തരുൺ മൂർത്തിയുടെ തുടരും, ജിതിൻ ലാലിന്റെ അജയന്റെ രണ്ടാം മോഷണം (എആർഎം) എന്നിവയും ഇടം നേടി.

മേളയുടെ സുഗമമായ നടത്തിപ്പിന് എന്റർടെയ്‌ൻമെന്റ് സൊസൈറ്റി ഓഫ് ഗോവയും കേന്ദ്ര ഫിലിം ഡയക്ടറേറ്റും സജ്ജമായതായി ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്‌ അറിയിച്ചു. എൻഎഫ്ഡിസിയുടെ മാനേജിങ് ഡയറക്ടർ പ്രകാശ് മഗ്‌ദും പത്രസമ്മേളനത്തിൽ പങ്കെടുത്തു.