1000 ബേബീസ് എന്ന വെബ് സരീസ് കണ്ടവരാരും മറക്കാത്ത കഥാപാത്രമാണ് ദേവന്‍ കുപ്ലേരി. തന്‍മയത്തോടെ അല്പം പോലും അധികമാകാതെ ദേവനെ അവതരിപ്പിച്ച മനുലാല്‍ തന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് മാതൃഭൂമി.കോമിനോട്.

To advertise here,

വര്‍ഷത്തില്‍ അഞ്ചും ആറും സിനിമ ചെയ്യുന്നവരെ കാണുമ്പോള്‍ പോലും ഇപ്പോള്‍ സിനിമ ഒന്നും ഇല്ല അല്ലേ എന്ന് ചോദിക്കുന്നവരാണ് മലയാളികള്‍. ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ എങ്ങനെ നേരിട്ടു 

ഇപ്പോള്‍ സിനിമ ഒന്നും ഇല്ല അല്ലേ വേറെ ജോലി എന്തെങ്കിലും ശ്രമിച്ചു കൂടെ എന്ന ചോദ്യം കേള്‍ക്കാത്ത ദിവസങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് പറയാം. ശരിയാകും ഇന്ന് അല്ലെങ്കില്‍ നാളെ ഞാന്‍ ആഗ്രഹിക്കുന്നത് പോലെ ഒരു കഥാപാത്രം വരുമെന്ന് എന്നോട് തന്നെ പറഞ്ഞാണ് ഞാന്‍ ഈ 18 വര്‍ഷവും മുന്നോട്ട് പോയത്. അത്രയും ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുമ്പോഴാണ് എന്താ മോനേ സിനിമ ഒന്നുമില്ലേ വേറെ ജോലി എന്തെങ്കിലും നോക്കിക്കൂടെ എന്ന് ചോദിക്കുന്നത്. ആദ്യമൊക്കെ ഇത് കേള്‍ക്കുമ്പോള്‍ തകര്‍ന്ന് പോകുമായിരുന്നു പക്ഷേ പിന്നീട് മനസ്സിലായി ഈ ചോദിക്കുന്നവര്‍ക്ക് ആവശ്യം നമ്മുടെ ദുഖമാണ്. ചേട്ടന്‍ കണ്ട എന്റെ അവസാനത്തെ സിനിമ ഏതാന്ന് ചോദിച്ചാല്‍ പിന്നെ പറയാന്‍ മറുപടി ഉണ്ടാവില്ല. 1000 ബേബിസിന് മുന്‍പ് ഇറങ്ങിയ എന്റെ സിനിമ അന്വേഷിപ്പിന്‍ കണ്ടെത്തും ആണ്. ചോദിക്കുന്നവര്‍ പലരും ഈ സിനിമ കണ്ടിട്ട് പോലും ഉണ്ടാകില്ല. ഇപ്പോള്‍ ഇത്തരത്തിലുള്ള ചോദ്യം വരുമ്പോള്‍ എന്റെ ചേട്ടാ ഇതെന്താ കടേല് കിട്ടണ കപ്പലണ്ടി മിട്ടായിയാണോ എന്ന് തിരിച്ച് അങ്ങോട്ട നല്ല തൃശ്ശൂര്‍ ഭാഷയില്‍ അങ്ങ് കാച്ചും. അതോടെ ചോദിക്കുന്നവര്‍ മുങ്ങും.  അമ്മ അംബികയാണ് എന്റെ എല്ലാം. ഒരിക്കല്‍ പോലും ഇത് വേണോ വേറേ ജോലിക്ക് ശ്രമിച്ചു കൂടെ എന്ന് അമ്മ ചോദിച്ചിട്ടില്ല.


വളരെ മികച്ച അഭിപ്രായവുമായി മുന്നേറുകയാണ് 1000 ബേബീസും ദേവന്‍ കുപ്ലേരിയും. ആദ്യത്തെ അപ്രീസിയേഷന്‍ എവിടുന്നാണ് കിട്ടിയത് 

ആദ്യത്തെ അഭിനന്ദനം പറയുന്നത് പാറശ്ശാലയുള്ള ഒരു ചേട്ടനാണ്. ചേട്ടന്‍ ഒരു പാര്‍ട്ടി നേതാവാണ്. 1000 ബേബീസിലെ എന്റെ കഥാപാത്രം കണ്ട് ഇഷ്ടമായി എന്നും അവരുടെ പാര്‍ട്ടിയെ പോലെ തന്നെയാണ് ദേവന്റെ പെരുമാറ്റമെന്നും സീരിസ് മുഴുവന്‍ കണ്ടെന്നും ആ ചേട്ടന്‍ പറഞ്ഞു. പുള്ളി വിളിച്ചപ്പോള്‍ പേടി ഒക്കെ തോന്നിയെങ്കിലും ആ കോള്‍ അവസാനിച്ചപ്പോള്‍ പേടിയല്ല മറിച്ച് സന്തോഷവും അഭിമാനവും ആണ് തോന്നിയത്. പിന്നെ സീരിസ് റിലീസ് ആയി പിറ്റേന്ന് രാവിലെ ഞാന്‍ ഫ്ളാറ്റിലേക്ക് പോകുമ്പോള്‍ ബൈക്കില്‍ പോയ ഒരു ചേട്ടന്‍ ബൈക്കൊക്കെ നിര്‍ത്തി എന്നെ കെട്ടിപിടിച്ചു ദേവന്‍ കുപ്ലേരി അടിപൊളിയായി എന്ന് പറഞ്ഞു. ഈ രണ്ട് സംഭവങ്ങളും എനിക്ക് മറക്കാന്‍ കഴിയാത്തതാണ്. ദേവനെ എങ്ങനെ ആള്‍ക്കാര്‍ എടുക്കും എന്നൊരു ആശങ്കയുണ്ടായിരുന്നു അത് ഈ രണ്ട് സംഭവത്തോടെ മാറി. ഇപ്പോഴും ദേവേട്ടന്‍ കലക്കി എന്ന മസേജ് വരുന്നുണ്ട്.


പ്രേക്ഷകരുടെ ആശംസകള്‍ അറിഞ്ഞ ശേഷം കണ്ണാടിയില്‍ നോക്കി ഒറ്റയ്ക്ക് വഴിവെട്ടി വന്നവനാടാ എന്ന ഡയലോഗ് പറഞ്ഞോ

ആ ഡയലോഗ് പറഞ്ഞില്ല. പക്ഷേ ആ ഡയലോഗില്‍ എന്റെ ജീവിതവും ഉണ്ട്. കല്ലും മുള്ളും നിറഞ്ഞ വഴിയായിരുന്നു എന്ന് പറഞ്ഞാല്‍ അത് അതിശയോക്തി ആകില്ല. വളരെ സാധാരണ മിഡില്‍ ക്ലാസ്സ് ഫാമിലിയാണ് എന്റേത്. സിനിമയിലേക്ക് എത്തുക എന്റേതായ കയ്യൊപ്പ് നേടുക എന്നത് എന്നെ പോലെ ഗോഡ് ഫാദര്‍ ഇല്ലാത്തവരെ സംബന്ധിച്ച് ചെറിയ കാര്യമല്ല. സിനിമയല്ലാതെ എന്റെ മനസ്സില്‍ മറ്റൊന്നും ഇല്ലായിരുന്നു. പഠനം ഒക്കെ കഴിഞ്ഞ് ദുബായിയില്‍ ജോലിക്ക് വേണ്ടി പോയിരുന്നു പക്ഷേ അവിടെ മനസ്സ് ഉറപ്പിച്ച് നില്‍ക്കാന്‍ കഴിഞ്ഞില്ല. നാട്ടില്‍ ജോലി ശരിയായി എന്ന് അമ്മയോടു പറഞ്ഞ് നാട്ടിലെത്തി. രണ്ടാഴ്ച കഴിഞ്ഞ് നേരെ തിരുവനന്തപുരത്തേക്ക് വിട്ടു. ജോലിയില്ല, കയ്യില്‍ കാശില്ല. അന്ന് സൂര്യാ ടിവിയുടെ മെയിന്‍ ഓഫീസ തിരുവനന്തപുരത്ത് ആണ്. ആങ്കറിങ് സാധ്യത ഉണ്ടല്ലോ എന്ന വിശ്വാസത്തിലാണ് അങ്ങോട്ട് പോയത്. തിരുവനന്തപുരത്തുള്ള ഐസ്‌ക്രീം പാര്‍ലറിലും ബാറിലുമൊക്കെ ജോലി അന്വേഷിച്ച് ഞാന്‍ പോയിട്ടുണ്ട്. ഒരുപാട് അലഞ്ഞിട്ടുണ്ട്. ഒരു നേരത്തെ ഭക്ഷണമൊക്കെ ഏറ്റവും വലിയ ആഡംബരമായി അന്നൊക്കെ തോന്നിയിരുന്നു. അവിടുന്നാണ് ആല്‍ബം സോങ്ങിലേക്ക് എത്തുന്നത്. അത് എനിക്ക് തന്ന ഒരു ഐഡന്‍ഡിറ്റി ചെറുതല്ല. ആല്‍ബത്തില്‍ നിന്നാണ് സിനിമയിലേക്ക് എത്തുന്നത്. ലാല്‍ ക്രിയേഷന്‍സിന്റെ ടൂര്‍ണമെന്റാണ് എന്റെ ആദ്യത്തെ സിനിമ.

കൈവിട്ട് പോയ സിനിമകള്‍ ഒരുപാടുണ്ടെന്ന് പറഞ്ഞിട്ടുണ്ടല്ലോ...ആ സിനിമകള്‍ തിയേറ്ററില്‍ എത്തുമ്പോള്‍ പോയി കാണാറുണ്ടോ

സാധാരണ എല്ലാവരും അവര്‍ക്ക് ലഭിച്ച സിനിമകളുടെ നീണ്ട ലിസ്റ്റ് പറയുമ്പോള്‍ എനിക്ക് പറയാന്‍ ഉള്ളത് എന്റെ കൈവിട്ട് പോയ നല്ല കഥാപാത്രങ്ങളെക്കുറിച്ചാണ്. തിയേറ്ററില്‍ ഇരുന്ന് എനിക്ക് കിട്ടിയില്ലല്ലോ എന്ന് കരുതി ഞാന്‍ കരഞ്ഞ രണ്ട് ചിത്രങ്ങളാണ് നിവേദ്യവും നീലത്താമരയും. ലോഹിതദാസ് സാറിന്റെ അസോസിയേറ്റാണ് കുങ്കുമവും ശ്രീനന്ദനവും ഒക്കെ സംവിധാനം ചെയ്ത ഉദയേട്ടന്‍. ലോഹിസാര്‍ നിവേദ്യത്തിലെ ഉണ്ണിനമ്പൂതിരിയാകാന്‍ ആളെ വേണം എന്ന് പറഞ്ഞപ്പോള്‍ ഉദയേട്ടന്‍ എന്റെ കാര്യം അദ്ദേഹത്തിനോട് പറഞ്ഞു. എന്നോട് ലോഹി സാറിനെ പോയി കാണാനും പറഞ്ഞു. അന്ന് ചെറിയ പയ്യനാണ് ഞാന്‍ പോരാത്തതിന് നല്ലത് പോലെ മെലിഞ്ഞിട്ടും. നീ നന്നായിട്ട് ഭക്ഷണം ഒക്കെ കഴിക്കണം. നിനക്ക് സിനിമയില്‍ സ്ഥാനമുണ്ടെന്നൊക്കെ പറഞ്ഞാണ് ലോഹി സാര്‍ എന്നെ വിട്ടത്.  നിവേദ്യം തിയേറ്ററില്‍ കണ്ടപ്പോള്‍ സങ്കടം തോന്നി പക്ഷേ ലോഹി സാറിന്റെ അനുഗ്രഹവും ഇനിയും ശ്രമിക്കാമല്ലോ എന്ന ധൈര്യവും ഉണ്ടായിരുന്നു എനിക്ക്. കുറച്ച് നാള്‍ കഴിഞ്ഞ് ഉദയേട്ടന്‍ പിന്നെയും വിളിച്ചു എം.ടി സാര്‍ നീലത്താമരയുടെ റീമേക്ക് ചെയ്യുന്നുണ്ട്. എന്നെ കാണണം എന്ന് പറയുന്നു കോഴിക്കോട് പോയി സാറിനെ കാണു എന്ന്. നീലത്താമരയില്‍ ഞാന്‍ ഉണ്ടാകുമോ എന്നെനിക്ക് ഉറപ്പില്ല പക്ഷേ എം.ടി സാറിനെ പോലെ ഇത്രയും വലിയൊരു മനുഷ്യനെ അടുത്ത് കാണാനും സംസാരിക്കാനും പറ്റുമല്ലോ... ആ ഒരൊറ്റ കാരണം കൊണ്ട് ഞാന്‍ കോഴിക്കോടേക്ക് വണ്ടി കയറി. അവിടെ എത്തി കുറച്ച് കഴിഞ്ഞാണ് എം.ടി സാര്‍ വരുന്നത്. എന്നെ കണ്ടതിനു ശേഷം അദ്ദേഹം എന്റെ നെറ്റിയിലൊക്ക് ഉഴിഞ്ഞിട്ട് പറഞ്ഞു നീ തീരെ കുഞ്ഞ് പയ്യനാണ്. ഞാന്‍ എഴുതിയിരിക്കുന്നത് വലിയൊരു ആളിനെ ആണ്.  
നീ വളരട്ടെ നീ സിനിമയില്‍ ഉണ്ടാകും എന്നൊക്കെ പറഞ്ഞു. എനിക്കത് പ്രശ്നമല്ലായിരുന്നു. എം.ടി സാറിനെ ഞാന്‍ നേരിട്ട് കണ്ടു അദ്ദേഹവുമായി കുറച്ച് സമയം ചെലവഴിക്കാന്‍ കഴിഞ്ഞു, അദ്ദേഹത്തിന്റെ ഒരു കഥാപാത്രത്തിന് വേണ്ടി എന്നെ പരിഗണിച്ചു എന്ന് പറയുന്നത് തന്നെ എനിക്ക് ഏറ്റവും അഭിമാനമുള്ള കാര്യമാണ്.അദ്ദേഹത്തിന്റെ അനുഗ്രഹവും വാങ്ങിയാണ് അവിടുന്ന് തിരികെ വന്നത്. ഈ നിമിഷം പോലും എം.ടി സാറിനെ കണ്ടതും സംസാരിച്ചതും എനിക്ക് അഭിമാനമാണ്. ഇത്രയും ആണെങ്കിലും നീലത്താമര തിയേറ്ററില്‍ കണ്ടപ്പോള്‍ ഞാന്‍ കരഞ്ഞു പോയിട്ടോ. ഇപ്പോഴും മലയാളികള്‍ നെഞ്ചോട് ചേര്‍ത്ത് വയ്ക്കുന്ന രണ്ട് സിനിമകളുടെ ഭാഗമാകാന്‍ എനിക്ക് കഴിഞ്ഞില്ലല്ലോ എന്ന് ഓര്‍ക്കുമ്പോള്‍ വിഷമമാണ്.

2022 റിലീസായ കാപ്പയില്‍ ഒരു കഥാപാത്രം എല്ലാം സെറ്റായതാണ്. കഥാപാത്രമാകാന്‍ വേണ്ടി ഞാന്‍ ജിമ്മിലൊക്കെ പോയി ബോഡി സെറ്റാക്കി വച്ചു. പക്ഷേ അത് നടന്നില്ല. നഷ്ടങ്ങളുടെ ലിസ്റ്റ് എടുത്താല്‍ അത് ഒരുപാടുണ്ട്. ഈ നഷ്ടങ്ങളും നിരാശയും ഒന്നും ഒരു പരിധിയില്‍ കൂടുതല്‍ എന്നെ ബാധിക്കാന്‍ ഞാന്‍ സമ്മതിക്കില്ല. പിന്നെയും ഞാന്‍ അവസരങ്ങള്‍ക്കു വേണ്ടി ശ്രമിച്ചു കൊണ്ടേ ഇരുന്നു. ഇന്നും അതില്‍ മാറ്റമില്ല. ഇനിയും ഞാന്‍ സിനിമയ്ക്ക് വേണ്ടിയുള്ള അന്വേഷണങ്ങള്‍ തുടര്‍ന്ന് കൊണ്ടിരിക്കും.


ഫിനാന്‍ഷ്യല്‍ പ്ലാനിങ് ആണ് മെയിന്‍

മാനേജ്മെന്റ് ഒന്നുമില്ലായിരുന്നു, സത്യസന്ധമായിട്ടേ ജീവിക്കാന്‍ പറ്റുള്ളു. 10 രൂപയാണ് കയ്യിലുള്ളതെങ്കിലും നാളത്തേക്കും അതേയുള്ളു എന്ന ചിന്തയിലാണ് ജീവിക്കുന്നത്.  ഒരു സിനിമ കഴിഞ്ഞാല്‍ അടുത്ത സിനിമ ആകുന്നത് വരെ കയ്യിലുള്ള വരുമാനത്തില്‍ തന്നെ മുന്നോട്ട് പോകണം, ഇതാണ് എന്റെ മാനേജ്മെന്റ്. ആഡംബരമോ വലിയ ചെലവുകളോ ഇല്ലാത്ത ആളാണ് ഞാന്‍ ചിലപ്പോള്‍ അതുകൊണ്ടായിരിക്കാം സിനിമയില്‍ തന്നെ ഉറച്ച് നില്‍ക്കാന്‍ കഴിഞ്ഞതും. ആവശ്യങ്ങള്‍ ഒരുപാടുണ്ടെങ്കില്‍ അതിനു വേണ്ട വരുമാനവും കണ്ടെത്തണ്ടേ..   സിനിമ പോലെ തന്നെ മനസ്സില്‍ ഉറച്ച് പോയൊരു സ്വപ്നമുണ്ട് മനസ്സില്‍ ഒരു വീട്. അതിലേക്ക് എത്താന്‍ കഴിഞ്ഞിട്ടില്ല എനിക്ക്. അതിലേക്ക് എത്രയും വേഗം എത്താന്‍ ആണ് ഞാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്.

പവര്‍ ഗ്രൂപ്പ്, നെപ്പോട്ടിസം അവസരങ്ങള്‍ നഷ്ടപ്പെടാന്‍ ഇതു കാരണമാണോ 

പവര്‍ ഗ്രൂപ്പും നെപ്പോട്ടിസത്തിലും അങ്ങനെയൊന്നും സിനിമയില്‍ ഇല്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.  നമുക്ക് കഴിവുണ്ട് നമ്മുടെ പരിശ്രമം സത്യസന്ധവുമാണെങ്കില്‍ ഇന്നല്ലെങ്കില്‍ നാളെ സിനിമ നമ്മളെ തേടി വന്നിരിക്കും അത് ഉറപ്പാണ്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഞാന്‍. കഴിവുള്ളവരെ മാറ്റി നിര്‍ത്തിക്കൊണ്ട് മുന്നോട്ട് പോകാന്‍ കഴിയുന്ന മേഖലയല്ല സിനിമ.

മനുവിന്റെ ആല്‍ബം പാട്ടുകള്‍ ഒരു കാലത്ത് കേരളത്തിന്റെ യുവത്വം ആഘോഷിച്ചതാണ്. ഇന്നത്തേത് പോലെ അന്ന് സോഷ്യല്‍ മീഡിയ ഉണ്ടായിരുന്നുവെങ്കില്‍ പണ്ടേ സൂപ്പര്‍ സ്റ്റാര്‍ ആയേനെ എന്ന് തോന്നിയിരുന്നോ

അന്ന് ജനങ്ങളിലേക്ക് എത്തിപ്പെടാന്‍ ആകെയുള്ള മാര്‍ഗം വിരലില്‍ എണ്ണാവുന്ന ചാനലുകളും അതില്‍ വരുന്ന നമുടെ പാട്ടുകളും മാത്രമാണ്. ആ പാട്ട് കണ്ട് കഴിഞ്ഞാല്‍ അത് കഴിഞ്ഞു. പിന്നെ അവരെക്കുറിച്ച് എന്തെങ്കിലും അറിയണം എന്ന് വിചാരിച്ചാല്‍ പോലും മാര്‍ഗ്ഗമില്ല. ഇന്ന് അങ്ങനെ അല്ലല്ലോ ഒരുപാട് പ്രൊമോഷനും ഇന്റര്‍വ്യുകളും വഴി നമുടെ വിസിബിലിറ്റി തന്നെ കൂടുതല്‍ അല്ലേ... ആല്‍ബം ഇറങ്ങുന്ന സമയം സോഷ്യല്‍ മീഡിയ ഇത്രയും സജീവമായിരുന്നു ജീവിതം തന്നെ മറ്റൊന്ന് ആകുമായിരുന്നു.

നാട്ടിലെ  പാര്‍ട്ടികളില്‍ ഒന്നിന്റെ സ്വഭാവുമായി വളരെ സാമ്യമുള്ള ശൈലികളാണ് ദേവന്‍ കുപ്ലേരിയുടേത്, കഥാപാത്രം ആകുന്നതിന് മുന്‍പ് കണ്‍ഫ്യൂഷന്‍ ഉണ്ടായിരുന്നോ 

ഒരു കണ്‍ഫ്യൂഷനും ഇല്ലായിരുന്നു, ഞാന്‍ ചെയ്യുന്ന ആദ്യത്തെ രാഷ്ട്രീയ ഛായയുള്ള കഥാപാത്രമല്ല ദേവന്‍. മെക്‌സിക്കന്‍ അപരാതയിലെ കൃഷ്ണന്‍ എന്ന കഥാപാത്രവും സമാനമായ ഒന്നായിരുന്നു. അന്ന് തോന്നാത്ത പേടിയൊന്നും ദേവന്‍ ആകാനും തോന്നേണ്ട കാര്യമില്ലല്ലോ... കഥാപാത്രത്തിന്റെ ഇമേജിനെ പേടിച്ചില്ലെങ്കിലും ഞാന്‍ പ്രസന്റ് ചെയ്യുന്ന ദേവന്‍ എങ്ങനെ ആയിരിക്കും പ്രേക്ഷകര്‍ എങ്ങനെ എടുക്കുമെന്നൊക്കെ കണ്‍ഫ്യൂഷനുണ്ടായിരുന്നു. പിന്നെ 1000 ബേബിസിന്റെ ഡയറക്ടര്‍ നജീം കോയ ചിത്രത്തിന്റെ കഥയും ദേവന്റെ കഥാപാത്രത്തേയും കുറിച്ച് സംസാരിക്കുന്നവരൊക്കെ ആരാണ് അത് ചെയ്യുന്നതെന്ന് ചോദിച്ചിരുന്നു. ഇക്കയുടെ ഉറപ്പും വിശ്വാസവുമാണ് ദേവന്‍ ഇത്ര നന്നായി ചെയ്യാനുള്ള എന്റെ കോണ്‍ഫിഡന്‍സ്. എടാ ഇതില്‍ പിടിച്ചു കേറിക്കോളണം ദേവന്‍ നിന്റെ കരിയര്‍ തന്നെ മാറ്റും എന്ന്  ഇക്ക പറഞ്ഞിരുന്നു. ഒരുപാട് എഫര്‍ട്ട് എടുത്തിട്ടുണ്ട്. പാലക്കാട് സ്ലാങ് വരാന്‍ പാലക്കാട് പോയി വീടെടുത്ത് താമസിച്ച് പഠിച്ചു. സീരിസ് കണ്ട എല്ലാവരും ദേവനെക്കുറിച്ച് നല്ല അഭിപ്രായം ആണ് പറഞ്ഞ്. എന്റെ കോള്‍ കണ്ടാല്‍ എടുക്കാത്തവര്‍ പോലും ദേവന്‍ നന്നായി എന്ന് പറഞ്ഞു. എനിക്ക് അത് മതി. നന്ദി പറയേണ്ടത് നജീം ഇക്കയക്കും പ്രൊഡ്യൂസര്‍ ഷാജി നടേശന്‍ ചേട്ടനും, തിരക്കഥാകൃത്ത് അറോസ് ഇര്‍ഫാനോടും ആണ്. നിനക്ക് പറ്റും ടാ നീ ധൈര്യായിട്ട് ചെയ്‌തോ എന്ന് ആത്മവിശ്വാസം തന്നത് ഇവരാണ്. എനിക്ക് കിട്ടുന്ന അഭിനന്ദങ്ങള്‍ക്ക് ഇവര്‍ക്കും കൂടിയുള്ളതാണ്.

placeholder
Manu Lal and Director Najim Koya
മനുലാലും സംവിധായകന്‍ നജീം കോയയും 1000 ബേബിസിന്റെ സെറ്റില്‍| Photo: Special arrangement


ഹിറ്റ് ആല്‍ബത്തിലെ നായകന്‍, ചോക്ലേറ്റ് ഇമേജുള്ള ഹീറോ... എന്താണ് ഇതുവരെ വിവാഹത്തെക്കുറിച്ച് ചിന്തിക്കാതിരുന്നത്

നമ്മുടെ ജീവിതത്തില്‍ എന്ത് പ്രശ്‌നം വന്നാലും കൂടെ നില്‍ക്കുമെന്ന് ഉറപ്പുള്ള ഒറ്റയാളെയുള്ളു അത് അമ്മയാണ്. ബാക്കി ജീവിതത്തില്‍ വരുന്ന എല്ലാവര്‍ക്കും പ്രതീക്ഷകളാണ്. ആ പ്രതീക്ഷയ്ക് അനുസരിച്ച് നമുക്ക് ഉയരാന്‍ പറ്റിയില്ലെങ്കില്‍ അവര്‍ ഉപേക്ഷിച്ച് പോകും. അതില്‍ ഒരു സംശയവും വേണ്ട. ഒപ്പം നില്‍ക്കാന്‍ അമ്മ മാത്രമേ എനിക്കുള്ളു. ചിലപ്പോള്‍ എനിക്ക് തോന്നിയിട്ടുണ്ട് ഇത് നിര്‍ത്തി വേറെ ജോലി നോക്കിയാലോ എന്ന്. പക്ഷേ ഒരിക്കല്‍ പോലും അമ്മ എന്നോട് അങ്ങനെ പറഞ്ഞിട്ടില്ല. സിനിമയുടെ പിറകേ നടക്കുന്നത് കൊണ്ട് ഉപേക്ഷിച്ച് പോയ ഒരുപാട് പേരുണ്ട് എന്റെ ജീവിതത്തില്‍. എന്റെ പാഷനാണ് സിനിമ. ഇന്നല്ലെങ്കില്‍ നാളെ ഞാന്‍ ആഗ്രഹിക്കുന്നത് പോലൊരു സിനിമാ ജീവിതം കിട്ടും എന്ന് വിശ്വസിച്ചാണ് ഓരോ ദിവസവും ഉറക്കം എഴുന്നേല്‍ക്കുന്നത്. എന്റെ ആ പാഷന്‍ മനസ്സിലാക്കുന്ന ആളിനെയാണ് ജീവിത പങ്കാളി ആയി വേണ്ടത്. എന്തിനും ഒപ്പം നില്‍ക്കുന്ന കുറച്ച് സുഹൃത്തുക്കള്‍ ഉണ്ടെനിക്ക് അനസ്, ജിക്കു, ലാലു ചേട്ടന്‍, ജസീര്‍ ഇക്ക, നിധിന്‍ , പാപ്പു, ആന്റണി ചേട്ടന്‍. ജീവിതത്തിലെ കയറ്റത്തിലും ഇറക്കത്തിലും ഒപ്പം നില്‍ക്കുമെന്ന് ഉറപ്പുള്ള ഒരാള്‍ വരട്ടെ.. അപ്പോള്‍ പ്രണയവും കല്യാണവും ഒക്കെ സംഭവിക്കും.

എന്റെ കരിയറില്‍ ഞാന്‍ ആഗ്രഹിച്ച ഫെയിമും അംഗീകാരവുമെല്ലാം തന്നത് ദേവന്‍ കുപ്ലേരിയാണെങ്കിലും എനിക്ക് ഏറ്റവും ഇഷ്ടവും കടപ്പാടും ടൂര്‍ണമെന്റിലെ ബോബിയോടാണ്. സിനിമാ നടന്‍ എന്ന ടാഗ് ലൈന്‍ എനിക്ക് തന്നത് ബോബിയാണ്. ഇനി എത്ര വലിയ കഥാപാത്രങ്ങള്‍ വന്നാലും ബോബിയായിരിക്കും എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്. അതിനു നന്ദി പറയേണ്ടത് ലാല്‍ അങ്കിളിനോടും ജീനിനോടും നാന്‍സി ആന്റിയോടുമാണ്. സിനിമ എനിക്ക് തന്നെ ഏറ്റവും വലിയ സമ്മാനമാണ് ആമേന്‍ മൂവിയുടെ പ്രൊഡ്യൂസര്‍ ഫരീദ് ഇക്കയും ബഡി സിനിമയുടെ പ്രൊഡ്യൂസര്‍ രാജ് പ്രഭാവതി ചേട്ടനും. എപ്പോ വേണമെങ്കിലും കയറിച്ചെല്ലാന്‍ പറ്റുന്ന ഒരു ഷെല്‍ട്ടറാണ് ഇവര്‍ എനിക്ക്. മനു ലാല്‍ പറയുന്നു.

മനുവിനെപ്പോലെ സിനിമ മാത്രം മനസ്സില്‍ കൊണ്ട് നടക്കുന്ന ഒരുപാടുപേരുണ്ട് ഇവിടെ, അവരോട് എന്താണ് പറയാന്‍ ഉള്ളത്

വളരെ എളുപ്പത്തില്‍ കിട്ടുന്ന ഒന്നല്ല സിനിമ. നമ്മള്‍ മനസ്സില്‍ കാണുന്ന തരത്തിലുള്ള കഥയും കഥാപാത്രവും നമുടെ കയ്യിലേക്കെത്താന്‍ മാസങ്ങള്‍ അല്ല വര്‍ഷങ്ങള്‍ തന്നെ വേണ്ടി വന്നേക്കും. ക്ഷമയോടെ ആത്മവിശ്വാസത്തോടെ കാത്തിരിക്കണം. ചുറ്റു നില്‍ക്കുന്നവര്‍ എല്ലാം തള്ളി പറയാം കളിയാക്കാം ഒഴിവാക്കാം. പക്ഷേ ഒരിക്കലും സ്വപ്നം കൈവിട്ട് കളയാന്‍ പാടില്ല. നിങ്ങളുടെ അധ്വാനവും ശ്രമവും ഒരിക്കലും പാഴായി പോകില്ല ഉറപ്പ്.