
ഈ ജൂണിൽ വർഷം നാല് കഴിഞ്ഞു ഉഷാറാണി വിടവാങ്ങിയിട്ട്. നാല് വർഷങ്ങൾക്ക് മുൻപ് മാതൃദിനത്തോടനുബന്ധിച്ച് ഉഷ റാണി മാതൃഭൂമി ഡോട്ട്കോമിന് ഒരു പ്രത്യേക അഭിമുഖം അനുവദിച്ചിരുന്നു. ഈ അഭിമുഖം വായനക്കാർക്ക് വേണ്ടി വീണ്ടും സമർപ്പിക്കുന്നു.
അമ്മയാണെനിക്കെല്ലാം....
അമ്മയെക്കുറിച്ചുള്ള ഓര്‍മകളിലാണ് ഞാന്‍ ഇപ്പോഴും ജീവിക്കുന്നത്. വര്‍ക്കലയിലായിരുന്നു അമ്മയുടെ വീട്. അമ്മയുടെ പേര് സുകേശിനി എന്നായിരുന്നു. അച്ഛന്‍ കൃഷ്ണ റാവു അദ്ദേഹം തമിഴ്‌നാട്ടിലെ ഒരു അയ്യങ്കാര്‍ കുടുംബത്തിലാണ് ജനിച്ചത്. അച്ഛന്റെയും അമ്മയുടെയും പ്രണയവിവാഹമായിരുന്നു.
ഉഷാറാണിയുടെ അമ്മ

ഞാന്‍ ജനിച്ചതും വളര്‍ന്നതുമെല്ലാം ചെന്നൈയിലാണ്. അനിയത്തിയുടെ ജനനത്തിന് ശേഷം അച്ഛന്‍ അമ്മയെ വിട്ടുപോയി. അവര്‍ എന്തുകൊണ്ടാണ് പിരിഞ്ഞത് എന്നൊന്നും എനിക്കറിയില്ല. ഞാന്‍ അന്ന് നന്നേ കുട്ടിയായിരുന്നു. അച്ഛന്‍ പോയതിനുശേഷം വളരെ കഷ്ടപ്പെട്ടാണ് അമ്മ ഞങ്ങളെ പഠിപ്പിച്ചതും വളര്‍ത്തിയതുമെല്ലാം. ഒരു കുറവും വരുത്താതെ നോക്കിയത് ഞങ്ങളെ നോക്കിയത് അമ്മയാണ്.
ബേബി ഉഷയില്‍ നിന്ന് ഉഷയിലേക്ക്....
ജയില്‍ എന്ന ചിത്രത്തില്‍ ബാലതാരമായാണ് ഞാന്‍ സിനിമയിലെത്തുന്നത്. എട്ടാമത്തെ വയസ്സില്‍. സത്യന്‍ ചേട്ടനും (നടന്‍ സത്യന്‍), ശാരദ ചേച്ചി (ശാരദ), പൊന്നമ്മ ചേച്ചി (കവിയൂര്‍ പൊന്നമ്മ)യുമായിരുന്നു ആ ചിത്രത്തിലെ താരങ്ങള്‍. അങ്ങനെ തമിഴിലും മലയാളത്തിലുമായി ഒരു മുപ്പത് സിനിമകളിലോളം ഞാന്‍ ബേബി ഉഷയായി വേഷമിട്ടു. അത് കഴിഞ്ഞ് എം.ജി.ആറിന്റെയും പ്രേംനസീറിന്റെയുമെല്ലാം അനുജത്തി വേഷങ്ങള്‍ ചെയ്തു.

എന്റെ 16-ാമത്തെ വയസ്സിലാണെന്ന് തോന്നുന്നു കമല്‍ ഹാസന്റെ നായികയായി അരങ്ങേറ്റം എന്ന സിനിമയില്‍ വേഷമിട്ടു. ശിവാജി ഗണേഷന്‍, എം.ജി.ആര്‍ ജയലളിത എന്നിവര്‍ക്കൊപ്പവും സിനിമകള്‍ ചെയ്തു. പ്രേംനസീറിന്റെ മകളായും അനുജത്തിയായും നായികയായുമെല്ലാം കുറച്ച് സിനിമകളില്‍ വേഷമിട്ടു.

ശങ്കരന്‍ നായരോട് ഞാന്‍ പറഞ്ഞു, അങ്കിള്‍ ഐ വാണ്ട് ടു മാരീ യൂ...

നായർക്കൊപ്പം
അമ്മയുടെ മരണത്തിനുശേഷം ഞാന്‍ വല്ലാത്തൊരു മാനസികാവസ്ഥയിലൂടെയാണ് കടന്നുപോയത്. എനിക്കന്ന് 19 വയസ്സ് മാത്രമേ പ്രായമുള്ളൂ. താഴെ അനുജത്തിയുണ്ട്. അവളെ പഠിപ്പിക്കണം വളര്‍ത്തണം ഇതെല്ലാം വെല്ലുവിളിയായി കിടക്കുന്നു. എനിക്ക് ഒരു കൈത്താങ്ങ് ആവശ്യമായിരുന്നു. സാമ്പത്തികമായിട്ടല്ല, മാനസികമായ ഒരു പിന്തുണ. അതായിരുന്നു എനിക്കാവശ്യം. അങ്ങനെയാണ് ശങ്കരന്‍ നായരെ വിവാഹം കഴിക്കുന്നത്.
അദ്ദേഹമാണ് എന്നെ ബേബി ഉഷയായി സിനിമയിലേക്ക് കൊണ്ടുവന്നത്. എനിക്ക് അദ്ദേഹം ഒരു ഗോഡ്ഫാദറെപ്പോലെയായിരുന്നു. അങ്കിള്‍ എന്നാണ് ഞാന്‍ അദ്ദേഹത്തെ വിളിച്ചു കൊണ്ടിരുന്നത്. ഒരു സിനിമയുടെ ചിത്രീകരണത്തിന്റെ ബ്രേക്കിനിടയില്‍ ഞാന്‍ ശങ്കരന്‍ നായരുടെ വീട്ടിലേക്ക് പോയി അദ്ദേഹത്തോട് ചോദിച്ചു, ''അങ്കിള്‍ ഐ വാണ്ട് ടു മാരി യൂ...''. ആദ്യം അദ്ദേഹം ചിരിക്കുകയാണ് ചെയ്തത്. കാരണം എനിക്കന്ന് 19 വയസ്സും അദ്ദേഹത്തിന് 51 വയസ്സുമായിരുന്നു പ്രായം. അദ്ദേഹം അവിവാഹിതനായിരുന്നു. അദ്ദേഹത്തിന്റെ ചിരി കണ്ടപ്പോള്‍ ഞാന്‍ പറഞ്ഞു, ''ഐയാം സീരയസ്, ഐ റിയലി വാണ്ടു ടു മാരീയു'' എന്ന്. അങ്ങനെ ഞങ്ങള്‍ വിവാഹിതരായി. 2005 ലാണ് അദ്ദേഹം മരിക്കുന്നത്. വളരെ സന്തോഷത്തോടെയുെം സ്‌നേഹത്തോടെയും മരണം വരെ ഞാന്‍ അദ്ദേഹത്തോടൊപ്പം ജീവിച്ചു. സ്‌നേഹത്തിന് പ്രായം വ്യത്യാസമൊന്നും ഒരു തടസ്സമല്ല. എന്നെ അദ്ദേഹം ഉഷ എന്നല്ല, എടാ മോനെ എന്നാണ് വിളിച്ചുകൊണ്ടിരുന്നത്. ഇന്നും ഞാന്‍ അദ്ദേഹത്തെ പ്രണയിക്കുന്നു.
അഭിനയം കുടുംബം പിന്നെയും അഭിനയം...
വിവാഹത്തിനുശേഷം ഞാന്‍ അഭിനയം നിര്‍ത്തി. പതിനഞ്ചോളം സിനിമകള്‍ക്കായി വാങ്ങിയ മുന്‍കൂര്‍ തുക മടക്കി കൊടുത്താണ് ഞാന്‍ അഭിനയം നിര്‍ത്തിയത്. കുടുംബത്തിന് വേണ്ടി മാത്രം കുറച്ച് സമയം ചെലവഴിക്കാമെന്ന് ഞാന്‍ തീരുമാനിക്കുകയായിരുന്നു. എന്റെ ഭര്‍ത്താവ് ശങ്കരന്‍ നായര്‍ അന്ന് അദ്ദേഹത്തിന്റെ സിനിമകളുമായി തിരക്കിലായിരുന്നു. അതുകൊണ്ടു തന്നെ എന്റെ പിന്തുണ അദ്ദേഹത്തിന് ആവശ്യമായിരുന്നു. പിന്നീട് മകന്‍ ജനിച്ചു. അവന് എട്ട് വയസ്സായതിന് ശേഷമാണ് ഞാന്‍ അഭിനയരംഗത്ത് തിരിച്ചെത്തുന്നത്.

നായർക്കൊപ്പം
തിരിച്ചുവരവില്‍ അകം എന്ന ചിത്രത്തിലൂടെയായിരുന്നു. തലസ്ഥാനം, സ്ഥലത്തെ പ്രധാന പയ്യന്‍സ്, അഞ്ചര കല്യാണം, ഏകവല്യന്‍, അമ്മ അമ്മായി അമ്മ തുടങ്ങിയ സിനിമകള്‍ ചെയ്തു. അമ്മ വേഷങ്ങളായിരുന്നു കൂടുതല്‍. അഞ്ചര കല്യാണത്തില്‍ ഒരു നല്ല അമ്മയായിരുന്നു. അമ്മ അമ്മായി അമ്മയില്‍ കുറച്ച് നെഗറ്റീവ് റോള്‍ ആയിരുന്നു. മീനച്ചേച്ചി ചെയ്യേണ്ട വേഷമായിരുന്നു അത്. അവര്‍ മരിച്ചപ്പോള്‍ ആ കഥാപാത്രം എന്നെ തേടിയെത്തിയതായിരുന്നു. സ്വര്‍ണക്കീരിടത്തിലും വില്ലത്തി വേഷംചെയ്തു. ശങ്കരേട്ടന്റെ മരണത്തിന് ശേഷം ഞാന്‍ അഭിനയം നിര്‍ത്തി. മകന്‍ വിഷ്ണു ശങ്കര്‍, മരുമകള്‍ കവിത അവര്‍ക്കൊപ്പം ഇപ്പോള്‍ ചെന്നൈയിലാണ് സ്ഥിരതാമസം. മകന്‍ ഐ.ടി രംഗത്താണ് ജോലി ചെയ്യുന്നത്.
ഒരു അമ്മയെന്ന നിലയില്‍ മകനോട് പറയാറുള്ളത്...
സ്‌നേഹം, വിശ്വാസം, ബഹുമാനം എന്നീ മൂല്യങ്ങളാണ് ജീവിതത്തിന്റെ അടിസ്ഥാനം. അത് ഞാന്‍ എന്റെ മകന് പകര്‍ന്നു നല്‍കിയിട്ടുണ്ട്. കുട്ടിക്കാലത്ത് അവന് മഹാഭാരത്തിലെയും രാമായണത്തിലെയും കഥകള്‍ പറഞ്ഞു കൊടുക്കാറുണ്ടായിരുന്നു. അവന്‍ എന്നോട് കുറേ സംശയങ്ങളും ചോദിക്കുമായിരുന്നു. നിരുപാധികമായി എല്ലാവരെയും സ്‌നേഹിക്കണമെന്ന് അവനോട് പറയാറുണ്ടായിരുന്നു. ഒരു അമ്മ എന്ന നിലയില്‍ എന്റെ കര്‍ത്തവ്യങ്ങളെല്ലാം ചെയ്തുവെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
തെറ്റും ശരിയും പഠിപ്പിക്കണം, എന്നാല്‍ ശാസിച്ച് അനുസരിപ്പിക്കുന്ന രീതിയോട് എനിക്ക് താല്‍പര്യം ഇല്ലായിരുന്നു. അതുകൊണ്ടു തന്നെ അവനെ അവന്റെ ഇഷ്ടത്തിന് ഞാന്‍ ജീവിക്കാന്‍ വിട്ടു. ഇന്ന് മകനും മരുമകള്‍ക്കുമൊപ്പം സ്വസ്ഥമായി ജീവിക്കുന്നു. എന്റെ മരുകള്‍ എനിക്ക് മകള്‍ തന്നെയാണ്. അവള്‍ക്ക് തിരിച്ചും ഞാനൊരു അമ്മ തന്നെ. അനുജത്തി തിരുവനന്തപുരത്താണ് താമസിക്കുന്നത്. അവള്‍ക്കൊപ്പവും ഇട്യ്ക്ക് പോയി താമസിക്കാറുണ്ട്. കുട്ടിക്കാലത്ത് അമ്മയുടെ നാട്ടില്‍ പോകാറുണ്ട്. വല്യമ്മമാരുമായി നല്ല അടുപ്പത്തിലായിരുന്നു. അവിടെ കുളത്തിലൊക്കെ കുളിക്കാന്‍ പോകും. അതൊക്കെ നല്ല ഓര്‍മകളാണ്.
അമ്മയുടെ ഓര്‍മകളില്‍ ഇനിയുള്ള ജീവിതം....
അമ്മ ഇന്നും എനിക്കൊപ്പമുണ്ടെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. ഞാന്‍ നേരത്തേ പറഞ്ഞില്ലേ, അച്ഛന്‍ പോയതിന് ശേഷം വളരെ കഷ്ടപ്പെട്ടാണ് അമ്മ ഞങ്ങളെ വളര്‍ത്തിയത്. ഒരു കുറവും വരുത്തിയിട്ടില്ല. ചെന്നെെയിലെ മികച്ച സ്കൂളുകളിലൊന്നായ ചർച്ച് പാർക്ക് കോൺവെന്റിലാണ് അമ്മ ഞങ്ങളെ അയച്ചത്. ജയലളിത പഠിച്ചതും അതേ സ്കൂളിലായിരുന്നു.
എനിക്ക് സാരി ഉടുക്കാന്‍ പ്രായം ആയപ്പോള്‍ മുതല്‍ അമ്മ വെളുത്ത വസ്ത്രം മാത്രമാണ് ധരിച്ചിരുന്നത്. ഞാന്‍ ചോദിക്കും അമ്മ എന്താണ് കളര്‍ സാരി ഉടുക്കാത്തത് എന്ന്. അപ്പോള്‍ അമ്മ പറയും, ഇനി എല്ലാ സാരിയും നിനക്ക് ഉള്ളതാണ്, ഞാന്‍ വെള്ള ഉടുത്തോളാം എന്ന്.
അമ്മ ഹൃദയസംബന്ധമായ രോഗം കൊണ്ടാണ് മരിച്ചത്. അമ്മ വയ്യാതെ കിടക്കുമ്പോള്‍ എന്റെ കയ്യില്‍ 5000 രൂപ ഏല്‍പ്പിച്ചു, എന്നിട്ടു പറഞ്ഞു. എന്റെ മരണാനന്തര ചെലവുകള്‍ക്കുള്ള തുകയാണ് അതിനായി നിങ്ങള്‍ മക്കള്‍ ബുദ്ധിമുട്ടരുത്. അമ്മയ്ക്ക് അത്രയും കരുതലായിരുന്നു ഞങ്ങളോട്.
മോഹന്‍ലാലിനോട് ഞാന്‍ കടപ്പെട്ടിരിക്കുന്നു....

സിനിമക്കാരുടെ ഇടയിലുള്ള സൗഹൃദങ്ങള്‍ക്ക് ആഴമില്ലെന്ന വിമര്‍ശനം പൊതുവേയുണ്ട്. എന്നാല്‍ ഞാന്‍ അങ്ങനെ കരുതുന്നില്ല. മോഹന്‍ലാലിനോട് എനിക്ക് തീര്‍ത്താല്‍ തീരാത്ത നന്ദിയുണ്ട്. എന്റെ മകന്റെ പഠിപ്പ് സ്‌പോണ്‍സര്‍ ചെയ്തത് മോഹന്‍ലാല്‍ ആയിരുന്നു. എനിക്കത് തുറന്ന് പറയാന്‍ യാതൊരു മടിയുമില്ലെന്ന് മാത്രമല്ല അഭിമാനവുമുണ്ട്. ഇന്ന് എന്റെ മകന്‍ ജോലി ചെയ്ത് നന്നായി കുടുംബം നോക്കുന്നു.
ലോക്ക്ഡൗണ്‍ കാലത്ത് എന്നെത്തേടി ഒരു ഫോണ്‍ ഫോണ്‍ വന്നിരുന്നു, ഞാന്‍ മോഹന്‍ലാല്‍ ആണ്. എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ? എന്ത് തന്നെയാണെങ്കിലും പറയാന്‍ മടിക്കരുത്. അദ്ദേഹത്തിന്റെ ശബ്ദം കേട്ടപ്പോള്‍ സന്തോഷം കൊണ്ടെന്റെ കണ്ണ് നിറഞ്ഞുപോയി. എന്നെ മാത്രമല്ല എല്ലാവരെയും അദ്ദേഹം വിളിച്ച് കുശലാന്വേഷങ്ങള്‍ നടത്തിയെന്നാണ് ഞാന്‍ അറിഞ്ഞത്. ആവശ്യക്കാര്‍ക്ക് വേണ്ട സഹായവും എത്തിച്ചു. എല്ലാത്തിനും മോഹന്‍ലാലിനോട് എനിക്ക് തീര്‍ത്താല്‍ തീരാത്തത്ര നന്ദിയുണ്ട്. എന്റെ പ്രാര്‍ഥനയിലെന്നും മോഹന്‍ലാലിന് സ്ഥാനമുണ്ട്. അദ്ദേഹത്തെയും കുടുംബത്തെയും ജഗദീശ്വരന്‍ കാത്ത് രക്ഷിക്കട്ടെ എന്ന് ഞാന്‍ ഈ അവസരത്തില്‍ പറയുന്നു. എനിക്ക് സിനിമയില്‍ അവസരം നല്‍കിയ എല്ലാ സംവിധായകരോടും നിര്‍മാതാക്കളോടും കൂടി ഞാന്‍ നന്ദി പറയുന്നു.
പുതിയ തലമുറയോട് എനിക്ക് പറയാനുള്ളത്, മാതാപിതാക്കളോടും...
നിരുപാധികമാണ് മാതാപിതാക്കളുടെ സ്‌നേഹം, എന്നാല്‍ പല കുട്ടികളും അത് തിരിച്ചറിയുന്നില്ല എന്നോര്‍ത്ത് എനിക്ക് വിഷമം തോന്നാറുണ്ട്. അതുകൊണ്ടു തന്നെയാണ് പ്രായമായ മാതാപിതാക്കളെ അനാഥാശ്രമത്തില്‍ കൊണ്ടുവിടാന്‍ അവര്‍ക്ക് മടി തോന്നാത്തത്. ഇന്നത്തെ അവരുടെ അവസ്ഥ നാളെ നമുക്കും വരാം എന്ന് ആരും ചിന്തിക്കുന്നില്ല.

എന്റെ പല സുഹൃത്തുക്കളും ഈ അനുഭവം ഉണ്ടായിട്ടുണ്ട്. വിദേശത്തേക്ക് അമ്മമാരെ കൊണ്ടുപോകുന്നവരുണ്ട്, അവര്‍ക്ക് മക്കളുണ്ടായി കഴിഞ്ഞാല്‍ നോക്കാന്‍ വേണ്ടി. എന്നാല്‍ ആ കുട്ടികള്‍ വളര്‍ന്നാല്‍ പിന്നെ അമ്മമാര്‍ കറിവേപ്പിലകളായി. എനിക്ക് പരിചയമുള്ള പലരുടെയും കഥകളാണ് ഇതെല്ലാം. പ്രായമായവര്‍ക്ക് ചിലപ്പോള്‍ പല ദേഷ്യവും വാശിയും ഉണ്ടായിരിക്കും. അതെല്ലാം കുട്ടികള്‍ തിരിച്ചറിയണം. അതുപോലെ മാതാപിതാക്കള്‍ വിവാഹമൊക്കെ കഴിഞ്ഞാല്‍ കുട്ടികളുടെ ജീവിതത്തില്‍ അധികം ഇടപെടലുകള്‍ നടത്തരുത്. കുട്ടികള്‍ക്ക് വേണ്ടി വിട്ടുവീഴ്ചകള്‍ ചെയ്യാന്‍ അവരും തയ്യാറാകണം. എങ്കില്‍ മാത്രമേ നമുക്ക് നല്ല കുടുംബജീവിതവുമായി മുന്നോട്ടുപോകാന്‍ കഴിയുകയുള്ളൂ.
Content Highlights: actress usha rani death anniversary, interview, Malayalam Cinema
Published: 07 Sept 2024, 03:04 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented