യു.എസിന്റെ ഉയര്‍ന്ന തീരുവ പ്രാബല്യത്തിലാകാന്‍ ഒരു ദിവസം മാത്രം അവശേഷിക്കേ റഷ്യയില്‍നിന്നുള്ള ക്രൂഡ് ഇറക്കുമതി കുറയ്ക്കുന്നു. ട്രംപിന്റെ കടുത്ത നിലപാടുകള്‍ക്കുള്ള ചെറിയ വിട്ടുവീഴ്ചയുടെ ഭാഗമായാകാം ഈ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, റഷ്യയില്‍നിന്നുള്ള അസംസ്‌കൃത എണ്ണ ഇറക്കുമതി ഉപേക്ഷിക്കാന്‍ പദ്ധതിയില്ലെന്നതിന്റെ സൂചന കൂടിയാണിത്. 

To advertise here,

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉള്‍പ്പടെ പൊതുമേഖലയിലെയും സ്വകാര്യ മേഖലയിലെയും എണ്ണ കമ്പനികള്‍ ഒക്ടോബര്‍ മുതലുള്ള കയറ്റുമതിക്കായി പ്രതിദിനം 14 ലക്ഷം ബാരല്‍വരെ വാങ്ങിയേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജൂണില്‍ പ്രതിദിനം 18 ലക്ഷം ബാരലായിരുന്നു ഇറക്കുമതി ചെയ്തിരുന്നത്. 

ഇന്ത്യയുമായുള്ള വ്യാപാരക്കമ്മി കുറയ്ക്കാന്‍ നീക്കം നടത്തുന്ന ട്രംപ് ഭരണകൂടം, റഷ്യയുമായുള്ള രാജ്യത്തിന്റെ ക്രൂഡ് വ്യാപാരത്തിന് മേല്‍ സമ്മര്‍ദം കടുപ്പിച്ചിരുന്നു. ബുധനാഴ്ച പ്രാബല്യത്തില്‍വരുന്ന യുഎസിന്റെ ഇരട്ടി തീരുവ അതിന്റെ ഭാഗമാണ്. 

ഇന്ത്യ ട്രംപുമായി വ്യാപാര കരാറില്‍ എത്തുകയും റഷ്യയുമായുള്ള ഇന്ത്യയുടെ ഇടപാടുകളിന്മേലുള്ള സമ്മര്‍ദം ലഘൂകരിക്കുകയും ചെയ്താല്‍ ഇറക്കുമതി ചെയ്യുന്ന ണ്ണയുടെ അളവില്‍ മാറ്റംവന്നേക്കാമെന്നുമാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

റിലയന്‍സ്, നയാര എനര്‍ജി ലിമിറ്റഡ്, പൊതുമേഖലയിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നീ കമ്പനികളും പെട്രോളിയം മന്ത്രാലയവും ഇതേക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. 

കസാറ്റ്കിന്‍ കണ്‍സള്‍ട്ടിങ് സ്ഥാപനത്തിന്റെ കണക്കനുസരിച്ച് റഷ്യയില്‍നിന്നുള്ള എണ്ണ കയറ്റുമതിയുടെ 37 ശതമാനവും നിലവില്‍ ഇന്ത്യയിലേയ്ക്കാണ്. 2022ന് മുമ്പ് നാമമാത്രമായിരുന്നു ഇറക്കുമതി.