മോസ്കോ: യുക്രൈനെതിരായ യുദ്ധത്തിൽ സൈന്യത്തിലേക്ക് വിദേശികളെ റിക്രൂട്ട് ചെയ്യുന്നവർക്ക് വൻ തുക വാഗ്ദാനം ചെയ്ത് റഷ്യ. വിദേശികളേയോ പൗരത്വമില്ലാത്ത വ്യക്തികളേയോ റഷ്യൻ സൈന്യത്തിലേക്ക് കരാറടിസ്ഥാനത്തിൽ റിക്രൂട്ട് ചെയ്യുന്ന ഏജന്റുമാർക്കോ ഇടനിലക്കാർക്കോ 16 ലക്ഷം രൂപ വരെ പ്രതിഫലം നൽകുമെന്ന് റഷ്യയിലെ ഇർകുട്ക്സ് അധികൃതർ വാഗ്ദാനം ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു.

To advertise here,

സൈന്യത്തിലേക്ക് കൂടുതൽ ആളുകളെ എത്തിക്കാൻ റഷ്യൻ മേഖലയായ ഇർകുട്സ്ക് ഗവർണർ ഇഗോർ കോബ്സെവ് ഒപ്പുവെച്ച പുതിയ ഉത്തരവിലാണ് വൻ തുക വാഗ്ദാനം ചെയ്തിരിക്കുന്നതെന്ന് റഷ്യൻ പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. വിദേശികളെ റിക്രൂട്ട് ചെയ്യുന്നതിന് റഷ്യൻ റീജയണുകൾ നൽകുന്ന ഏറ്റവും ഉയർന്ന തുകയാണിത്.

ഏപ്രിൽ മാസം വരെ റിക്രൂട്ട്മെന്റിന് പ്രതിഫലത്തുക നാല് ലക്ഷം റൂബിൾ (ഏകദേശം 4,000 യു.എസ് ഡോളർ) ആയിരുന്നു. ഇത് ഏഴ് മാസത്തിനിടെ നാലിരട്ടിയോളം വർധിപ്പിച്ച് 15 ലക്ഷം റൂബിളാക്കി ഉയർത്തുകയായിരുന്നു. മറ്റ് റഷ്യൻ പ്രവിശ്യകളിൽ നിന്നുള്ള റഷ്യൻ പൗരന്മാരെ ഇർകുട്സ്ക് വഴി സൈന്യത്തിലെത്തിക്കുന്നവർക്കുള്ള പ്രതിഫലം നാല് ലക്ഷത്തിൽ നിന്ന് എട്ട് ലക്ഷം റൂബിളായും ഉയർത്തിയിട്ടുണ്ട്.

യുക്രെയ്നുമായുള്ള യുദ്ധം വർഷങ്ങളായി തുടരുന്ന പശ്ചാത്തലത്തിൽ റഷ്യൻ സൈന്യത്തിൽ രൂക്ഷമായ ആൾക്ഷാമം നേരിടുന്നുണ്ട്. സ്മോലെൻസ്ക്, റിയാസാൻ തുടങ്ങിയ റഷ്യൻ മേഖലകളും റിക്രൂട്ട് ചെയ്യുന്ന ഏജന്റുമാർക്കുള്ള പ്രതിഫല തുക വൻതോതിൽ വർധിപ്പിച്ചിരുന്നു. ദരിദ്ര രാജ്യങ്ങളിൽ നിന്നുള്ളവരെയും വ്യാജ വാഗ്ദാനങ്ങൾ നൽകിയും റഷ്യൻ സൈന്യത്തിന്റെ ഭാഗമാക്കുന്നതായി നേരത്തെയും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇന്ത്യ, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള നിരവധി പേർ ഇത്തരത്തിൽ വഞ്ചിക്കപ്പെട്ട് യുദ്ധത്തിൽ എത്തിയ വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിനിടെയാണ് റഷ്യയുടെ പുതിയ നീക്കം.