പയ്യോളി: ഒരുഭാഗത്ത് വേഗത്തില്‍ പോകുന്നതിന് പിഴ ചുമത്തുന്നവര്‍ തന്നെ അതിവേഗത്തെ കുറിച്ച് സംസാരിക്കുകയാണെന്ന് എഴുത്തുകാരന്‍ പി.കെ ഗോപി. മകളുടെ കാര്‍ വേഗത്തില്‍ പോയതിന് 2500 രൂപയാണ് അടക്കേണ്ടിവന്നത്. ഇതിനിടയിലാണ് അതിവേഗത്തെപ്പറ്റി സംസാരിക്കുന്നതെന്നും ആര്‍ക്കാണ് അതിവേഗത്തില്‍ എത്തേണ്ടതെന്നും കെറെയിലിനെ പരമാര്‍ശിച്ച് പി.കെ. ഗോപി പറഞ്ഞു.

To advertise here,

ഹൃദയശസ്ത്രക്രിയ വിദഗ്ധനായ ജോ ജോസഫ് പ്രവര്‍ത്തിക്കേണ്ടത് ഡോക്ടറായാണെന്നും അദ്ദേഹത്തിന്റെ സേവനം ജനങ്ങള്‍ക്ക് അങ്ങനെയാണ് ലഭിക്കേണ്ടതെന്നും പി.കെ. ഗോപി അഭിപ്രായപ്പെട്ടു. ഇതു പറഞ്ഞതിന്റെപേരില്‍ താന്‍ ക്രൂശിക്കപ്പെട്ടെക്കാമെന്നും അദ്ദേഹം പറഞ്ഞു. യുവകലാസാഹിതിയുടെ നേതൃത്വത്തില്‍ മണിയൂര്‍ ഇ. ബാലന്‍ ഫൗണ്ടേഷന്‍ നടത്തിയ ഒന്നാം അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലാളിത്യത്തിന്റെ സന്ദേശം നല്‍കുന്നതായിരുന്നു മണിയൂര്‍ ഇ. ബാലന്റെ കൃതികളെന്നും ഗോപി പറഞ്ഞു. ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ ആദ്യ പുരസ്‌കാരം നോവലിസ്റ്റ് ജയപ്രകാശ് പാനൂരിന് പി.കെ. ഗോപി സമ്മാനിച്ചു. അധ്യാപകര്‍ക്കായി നടത്തിയ കഥാരചനയില്‍ ഒന്നാംസ്ഥാനം നേടിയ കൂടത്തായി സെയ്ന്റ്‌മേരീസ് ഹൈസ്‌കൂളിലെ നിഷ ആന്റണിക്കും പുരസ്‌കാരം നല്‍കി. സമ്മേളനം ടി.വി. ബാലന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ വടക്കയില്‍ ഷഫീഖ് അധ്യക്ഷനായി. യു.കെ. കുമാരന്‍, സോമന്‍ കടലൂര്‍, എ.പി. കുഞ്ഞാമു, ശശികുമാര്‍ പുറമേരി, കെ. ശശിധരന്‍, ജയപ്രകാശ് പാനൂര്‍, നിഷ ആന്റണി എന്നിവര്‍ സംസാരിച്ചു. ഫൗണ്ടേഷന്റെ ലോഗോ അഷറഫ് കുരുവട്ടൂര്‍ പ്രകാശനം ചെയ്തു. ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ എം. ജാനകി ഏറ്റുവാങ്ങി.