കോഴിക്കോട്: ലൈംഗികപീനഡക്കേസില്‍ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയ കോടതി ഇടപെടലില്‍ അതിജീവിതമാര്‍ക്കൊപ്പം ഐക്യദാര്‍ഢ്യക്കൂട്ടായ്മ പ്രസ്താവന ഇറക്കി. ഡോ. സി.എസ് ചന്ദ്രിക, ബിന്ദു അമ്മിണി, ഡോ.ധന്യ മാധവ് തുടങ്ങിയവര്‍ ഒപ്പിട്ട പ്രസ്താവന വായിക്കാം. 

To advertise here,

എഴുത്തുകാരനും പാഠഭേദം ചീഫ് എഡിറ്ററുമായ സിവിക് ചന്ദ്രന്‍ നടത്തിയ ലൈംഗിക പീഡനത്തിനെതിരെ അതിജീവിത നല്‍കിയ പരാതിയിന്മേല്‍ എടുത്ത കേസില്‍ കോഴിക്കോട് ജില്ലാ കോടതി സിവിക് ചന്ദ്രന് നല്‍കിയ മുന്‍കൂര്‍ ജാമ്യത്തിനെതിരെ അതിജീവിത ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും.

സ്ത്രീ - ദലിത് പക്ഷ നിയമങ്ങള്‍ ഈ വിധിയില്‍ അനിവാര്യമാം വിധം പരിഗണിക്കപ്പെട്ടിട്ടില്ല എന്നാണ് കുറ്റാരോപിതന് എളുപ്പം ജാമ്യം ലഭിച്ചതില്‍ നിന്ന്    മനസ്സിലാകുന്നത്. വിധിയുടെ പകര്‍പ്പ് കയ്യില്‍ കിട്ടിയതിനു ശേഷം വിശദമായ പ്രതികരണം നടത്തും. സ്ത്രീപീഡന കേസുകളില്‍  ലൈംഗികാക്രമണകാരികളായ പുരുഷന്മാര്‍ക്ക് എളുപ്പത്തില്‍ ജാമ്യം ലഭിക്കുന്ന പ്രവണത സമൂഹത്തില്‍ കൂടുതല്‍ സ്ത്രീ പീഡകന്മാരെ സൃഷ്ടിക്കാന്‍ കാരണമാകും എന്ന് ഞങ്ങള്‍ വിലയിരുത്തുന്നു. 

പാര്‍ശ്വവല്‍കൃത ദലിത് സമൂഹത്തില്‍ നിന്നുള്ള അതിജീവിതയ്ക്ക് ഇത്തരത്തില്‍ നീതി നിഷേധിക്കപ്പെടുന്നത് അങ്ങേയറ്റം ദു:ഖകരമാണ്.

ജില്ലാ കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം ലഭിച്ചു എന്നത് കൊണ്ട് സിവിക് ചന്ദ്രന്‍ കുറ്റവിമുക്തനാകുന്നില്ല .സാമൂഹിക - സാംസ്‌കാരിക രംഗത്ത് പ്രമുഖനായി നിലകൊള്ളുന്ന സിവിക് ചന്ദ്രന്‍ നടത്തിയ ഗുരുതരമായ ലൈംഗിക കുറ്റകൃത്യങ്ങള്‍ പൊതുസമൂഹം തിരിച്ചറിയുകയും അതിജീവിതമാരുടെ നീതിക്ക് വേണ്ടിയുള്ള തുടര്‍ പോരാട്ടത്തിന് പിന്തുണ നല്‍കി ഒപ്പം നില്‍ക്കുകയും ചെയ്യണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു .

അതിജീവിതമാര്‍ക്കൊപ്പം ഐക്യദാര്‍ഢ്യ കൂട്ടായ്മയ്ക്ക് വേണ്ടി

ഡോ സി എസ് ചന്ദ്രിക
ബിന്ദു അമ്മിണി 
ശ്രീജ നെയ്യാറ്റിന്‍കര
ദീപ പി മോഹന്‍
എം സുല്‍ഫത്ത് 
ഡോ ധന്യ മാധവ്