കൊച്ചി: അതിരുകള്‍ ഇല്ലാത്ത ഊര്‍ജ്ജത്തിന്റെ ലോകമാണ് ക്വാണ്ടം മെക്കാനിക്‌സ് എന്ന് ഇന്‍ഡോ - അമേരിക്കന്‍ എഴുത്തുകാരന്‍ ദീപക് ചോപ്ര. തന്റെ 98-ാമത് പുസ്തകമായ 'ക്വാണ്ടം ബോഡി- ദ ന്യൂ സയന്‍സ് ഓഫ് ലിവിങ് എ ലോങ്ങര്‍, ഹെല്‍ത്തിയര്‍, വൈറ്റല്‍ ലൈഫ്' ഇന്ത്യന്‍ എഡിഷന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'പരമ്പരാഗതമായ ഊര്‍ജ്ജതന്ത്ര  സങ്കല്പങ്ങള്‍ മാറി. ക്വാണ്ടം മെക്കാനിക്‌സിന്റെ വികാസത്തിന് ചുക്കാന്‍ പിടിച്ച വിഖ്യാത ശാസ്ത്രജ്ഞന്‍ ഇര്‍വിന്‍ ഷോഡിംഗര്‍ അദ്വൈത വേദാന്തത്തിന്റെ വിദ്യാര്‍ത്ഥിയായിരുന്നു. കണങ്ങളുടെ സഞ്ചാരത്തിന് തടസ്സങ്ങള്‍ ഇല്ല. മനുഷ്യന്റെ പരിമിതികള്‍ അതിജീവിക്കുന്ന, സാധ്യതകള്‍ തുറക്കുന്ന ജാലകം ആണ് ഇന്ന് ശാസ്ത്രം. ഭാരതീയമായ ദര്‍ശനങ്ങളോട് അതിന് അഭേദ്യമായ ബന്ധമുണ്ട്. അകത്തും പുറത്തും എന്ന് വേര്‍തിരിക്കാവുന്ന അറിവുകള്‍ ഇല്ല. ജ്ഞാനം ഒന്നു മാത്രമേയുള്ളു.' - ദീപക് ചോപ്ര പറഞ്ഞു.

To advertise here,

 അങ്കമാലി അകാമി ആയുര്‍വേദ ഹോസ്പിറ്റല്‍ ആന്റ് റിസര്‍ച്ച് സെന്ററിലായിരുന്നു ചടങ്ങ്. അകാമി ഫൗണ്ടേഷന്‍ ട്രസ്റ്റി ഡോ. കെ. ജി. രവീന്ദ്രന്‍ പുസ്തകം പ്രകാശനം ചെയ്തു.

ഡോ. ഡി.ആര്‍ മേത്ത, സുപ്രീം കോടതി സീനിയര്‍ അഭിഭാഷകന്‍ പരസ് കുഹാദ്, ഡല്‍ഹി ദൂരദര്‍ശന്‍ മുന്‍ ഡയറക്ടര്‍ ബ്രിജ് ബക്ഷി, ബ്രിട്ടനിലെ ചോപ്ര ഫൗണ്ടേഷന്‍ ഉപദേശക മീന ഖേര, അമേരിക്കന്‍ എക്‌സ്പ്രസ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ സുരേന്ദ്രന്‍ മേനോന്‍, അകാമി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ.യു.ഇന്ദുലാല്‍,ക്ഷേമ പവര്‍ ആന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനി  ഡയറക്ടര്‍ സതീഷ് ബസന്ത്, എന്നിവര്‍ പങ്കെടുത്തു.