കോഴിക്കോട്: മലയാളത്തിന്റെ പ്രിയ എഴുത്തുകാരനും പത്രാധിപരും ചലച്ചിത്രകാരനുമായ എം.ടി. വാസുദേവന്‍ നായര്‍ക്ക് സ്മരണാഞ്ജലിയര്‍പ്പിക്കാന്‍ മാതൃഭൂമി. 13ന് കോഴിക്കോട് കടപ്പുറത്തെ കള്‍ച്ചറല്‍ ബീച്ചില്‍ 'രമണീയം എം.ടി. കാലം' എന്ന പരിപാടിയിലൂടെയാണ് അദ്ദേഹത്തിന്റെ കര്‍മകാണ്ഡത്തിലെ പ്രധാന അരങ്ങായ 'മാതൃഭൂമി' ആ പ്രതിഭയുടെ ഓര്‍മ്മകള്‍ക്ക് പ്രണാമമര്‍പ്പിക്കുന്നത്.

To advertise here,

വൈകീട്ട് നാലിന് പരിപാടി തുടങ്ങും. ജ്ഞാനപീഠംജേതാവും കൊങ്കിണി എഴുത്തുകാരനുമായ ദാമോദര്‍ മൗസോയാണ് അനുസ്മരണപ്രഭാഷണം നടത്തുക. 'എം.ടി. എന്ന എഴുത്തുകാരന്‍' എന്ന വിഷയത്തില്‍ എം. മുകുന്ദനും സാറാ ജോസഫും സംസാരിക്കും.

മലയാളസിനിമയെ കൂടുതല്‍ സര്‍ഗാത്മകമാക്കിയ എം.ടി. എന്ന ചലച്ചിത്രകാരനെക്കുറിച്ച് സംവിധായകരായ സിബി മലയില്‍, ശ്യാമപ്രസാദ്, ലാല്‍ ജോസ്, നടന്‍ വിനീത് എന്നിവര്‍ അനുഭവങ്ങള്‍ പങ്കുവെക്കും. എം.ടി.യിലെ പത്രാധിപരെക്കുറിച്ച് കെ.വി. രാമകൃഷ്ണന്‍, കെ.സി. നാരായണന്‍, സുഭാഷ് ചന്ദ്രന്‍, കെ. ശ്രീകുമാര്‍ എന്നിവര്‍ സംസാരിക്കും.

എം.ടി.യുടെ സിനിമകളിലെ പാട്ടുകള്‍ കോര്‍ത്തിണക്കിയുള്ള സംഗീതാര്‍ച്ചനയില്‍ ഗാനരചയിതാക്കളായ കൈതപ്രം, ബി.കെ. ഹരിനാരായണന്‍, ഗായകരായ നിഷാദ്, സിന്ധു പ്രേംകുമാര്‍ എന്നിവര്‍ പങ്കെടുക്കും. 15 ചിത്രകാരന്മാര്‍ പങ്കെടുക്കുന്ന ചിത്രാര്‍ച്ചനയുമുണ്ടാവും.