എം.ടി.യുടെ കഥാപാത്രങ്ങളും സന്ദർഭങ്ങളും ഒപ്പിയെടുക്കാൻ കോഴിക്കോട് കടപ്പുറത്തെ ഫ്രീഡം സ്ക്വയറിൽ 17 ചിത്രകാരർ അണിനിരന്നു. ഇതിലൂടെ എം.ടി.യുടെ സർഗാത്മകലോകവും കാലവും കാൻവാസിൽ തെളിഞ്ഞു. മാതൃഭൂമിയുടെ ‘രമണീയം എം.ടി. കാലം’ എന്ന പരിപാടിയുടെ ഭാഗമായിനടന്ന ‘ചിത്രാഞ്ജലി’യിലാണ് തത്സമയ ചിത്രംവര ഒരുക്കിയത്.

To advertise here,

ആക്രിലിക് പെയിന്റ് ഉപയോഗിച്ച് എം.ടി.യുടെ കൃതികളിൽനിന്ന്‌ പ്രചോദനം ഉൾക്കൊണ്ട് വരച്ചെടുത്ത ചിത്രങ്ങൾ പ്രേക്ഷകർക്ക് ദൃശ്യവിരുന്നായി. തത്സമയം വരയിൽ തെളിഞ്ഞ എം.ടി.യുടെ ലോകം അവിസ്മരണീയമായ അനുഭവമായി.

മഞ്ഞ്, നിർമാല്യത്തിലെ വെളിച്ചപ്പാട്, നിള, രണ്ടാമൂഴത്തിലെ ഭീമൻ, ഷെർലക്ക് എന്ന പൂച്ച, ഇരുട്ടിന്റെ ആത്മാവിലെ വേലായുധൻ എന്നീ കഥാപാത്രങ്ങളും നാലുകെട്ട്, നിന്റെ ഓർമ്മയ്ക്ക്, എന്നിവയിലെ കഥാസന്ദർഭങ്ങളും ചിത്രങ്ങളിൽ വിടർന്നു. എം.ടി.യുടെ രൂപഭാവങ്ങൾ നേരിട്ടറിയാവുന്ന മാതൃഭൂമി മുൻ ആർട്ട് എഡിറ്റർ മദനൻ, ആർട്ടിസ്റ്റ് ബി.എസ്. പ്രദീപ് കുമാർ എന്നിവർ അദ്ദേഹത്തോടൊപ്പമുള്ള കാലവും സൗഹൃദവും ചിത്രരചനയ്ക്കിടയിലും ഓർത്തെടുത്തു. കാർട്ടൂണിസ്റ്റ് കെ.ആർ. ഗോപീകൃഷ്ണൻ, പോൾ കല്ലാനോട്, സുനിൽ അശോകപുരം, ജോൺസ് മാത്യു, ഫിറോസ് ഹസൻ, അരുണ നാരായണൻ ആലഞ്ചേരി, അശ്വര ശിവൻ, ­കെ.ആർ. ബാബു, കെ. ഷെരീഫ്, ജോയ് തോമസ്, ബാലകൃഷ്ണൻ ഉള്ളിയേരി, സി.ജെ. സിബി, എ.ജി. ശ്രീലാൽ, ടി.വി. ഗിരീഷ് കുമാർ, ലിജീഷ് കാക്കൂർ എന്നിവരൊക്കെ എം.ടി.യെ പകർത്തിയപ്പോൾ കാണികൾ എം.ടി. കാലത്തിൽ സ്വയം മറന്നു.