കല്പറ്റ: പ്രതീക്ഷകളാണ് മനുഷ്യനെ മുന്നോട്ടുനയിക്കുന്നതെങ്കിലും വായനക്കാരനെ കൂടുതല്‍ വിഷാദത്തിലേക്ക് തള്ളിവിടുകയാണ് കെ. രേഖയുടെ 'മനുഷ്യാലയചന്ദ്രിക'യെന്ന് കല്പറ്റ മാതൃഭൂമി ബുക്‌സ് നടത്തിയ 'വായനപ്പുര' പുസ്തകചര്‍ച്ച അഭിപ്രായപ്പെട്ടു.

To advertise here,

ഇതിലെ ഓരോ കഥയും വായിക്കുമ്പോള്‍ കണ്ണുനിറയുകയും മനസ്സിന് കനംകൂടുകയുമാണ്. ജീവിതത്തിന്റെ വ്യത്യസ്തഭാവങ്ങളിലൂടെ കടന്നുപോകുന്ന സ്ത്രീകഥാപത്രങ്ങളുടെ നേര്‍ചിത്രം വരച്ചുകാണിക്കാന്‍ മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച മനുഷ്യാലയചന്ദ്രികയ്ക്ക് കഴിഞ്ഞുവെന്ന് ചര്‍ച്ച അഭിപ്രായപ്പെട്ടു.

പ്രണയം, ലഹരി, അഴിമതി, ദാമ്പത്യം, വാര്‍ധക്യം തുടങ്ങിയവയെല്ലാം വരച്ചുകാണിക്കാന്‍ എഴുത്തുകാരിക്ക് കഴിഞ്ഞുവെന്നും പല സന്ദര്‍ഭങ്ങളിലും ഇതിലെ സ്ത്രീകഥാപത്രങ്ങള്‍ ദുഃഖപുത്രികളായി മാറുന്നുണ്ടെന്നും പുസ്തകം പരിചയപ്പെടുത്തിയ അജി ബഷീര്‍ പറഞ്ഞു. പ്രതീക്ഷയോടെ നമ്മള്‍ പണിതുയര്‍ത്തുന്ന കുടുംബത്തിന്റെ ഉള്ളുപൊള്ളയാണെന്നും കുടുംബവ്യവസ്ഥയ്ക്കുള്ളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന നിസ്സഹായതയും കുടുംബബന്ധങ്ങള്‍ സ്ത്രീകളോട് കാണിക്കുന്ന അനീതിയും രേഖയുടെ കഥകളില്‍ കാണാന്‍ കഴിയുമെന്ന് അവര്‍ പറഞ്ഞു.

കല്പറ്റ എന്‍എസ്എസ് സ്‌കൂള്‍ അധ്യാപകന്‍ പി.ഡി. അനീഷ് മോഡറേറ്ററായിരുന്നു. രാജു ജോസഫ്, എം.എസ്. രാജീവ്, സജിതാ സൈനുദ്ദീന്‍, സജിതാ സുനില്‍, സി.പി. രമണി എന്നിവര്‍ സംസാരിച്ചു.