കൊച്ചി: സൗന്ദര്യത്തിന്റെ പ്രതിഭാസം സൃഷ്ടിച്ച ചങ്ങമ്പുഴ സഹൃദയനായ മലയാളിയുടെ ഹൃദയ ചക്രവര്‍ത്തിയാണെന്ന് പ്രൊഫ.എം.കെ. സാനു. എല്ലാറ്റിനോടും പ്രതികരിച്ച് ജീവിച്ച കവിയുടെ ജീവിതത്തില്‍ വിഷാദവും പ്രണയവും കാല്‍പ്പനിക ഭാവപ്രപഞ്ചവും നിറഞ്ഞുനിന്നു. ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കിലെ നാടകത്തിനു മുന്നോടിയായി നടന്ന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രം പ്രസിഡന്റ് പി. പ്രകാശ് അധ്യക്ഷത വഹിച്ചു.

പട്ടണം റഷീദ്, സംഗീത നാടക അക്കാദമി എക്‌സിക്യുട്ടീവ് അംഗം സഹീര്‍ അലി എന്നിവര്‍ പങ്കെടുത്തു. ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രം സെക്രട്ടറി ടി.ജി. രവി സ്വാഗതവും കെ.എ. മുരളീധരന്‍ നന്ദിയും പറഞ്ഞു.

അരങ്ങിൽ ചങ്ങമ്പുഴയും സാനുവും

കാവ്യനര്‍ത്തകിയുടെ നിത്യകാമുകനായിരുന്ന മഹാകവിയുടെ ജീവിതനാടകം ഭ്രമ ചായങ്ങളില്‍ അരങ്ങിലെത്തി. അതില്‍ കവിയുടെ ജീവചരിത്രകാരനും കഥാപാത്രമായി. ചങ്ങമ്പുഴയുടെ ജീവിതത്തെ ആസ്പദമാക്കിയ നാടകത്തില്‍ കവിയുടെ ജീവിതമെഴുതിയ എം.കെ. സാനുവും കഥാപാത്രമായി വന്നപ്പോള്‍ പ്രൊഫ. എം.കെ. സാനുവും ചങ്ങമ്പുഴയുടെ മകള്‍ ലളിതയും ഉള്‍പ്പെടെയുള്ള നിറഞ്ഞ സദസ്സായിരുന്നു ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍.

ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രത്തിന്റെ രജതജൂബിലിയുടെ സമാപനദിനത്തിലായിരുന്നു പരിപാടി. പൊതുപ്രവര്‍ത്തകന്‍ കെ.അര്‍. വിശ്വംഭരന്റെ ഓര്‍മയ്ക്കായി തുടങ്ങിയ വിശ്വം ആര്‍ട്‌സാണ് നാടകം അവതരിപ്പിച്ചത്. ആകാശവാണി മുന്‍ ഡയറക്ടറും വിശ്വംഭരന്റെ സഹോദരനുമായ കെ.എ. മുരളീധരന്‍ എഴുതിയ നാടകം സംവിധാനം ചെയ്തത് മുതുകുളം മോഹന്‍.

നാടകത്തില്‍ ചങ്ങമ്പുഴയും ഭാര്യ ശ്രീദേവി ചങ്ങമ്പുഴയും കഥാപാത്രങ്ങളായ രമണനും ചന്ദ്രികയുമെല്ലാം വേദിയിലെത്തി. കാവ്യനര്‍ത്തകിയും രമണനും ഉള്‍പ്പടെയുള്ള ഈരടികള്‍ പിന്നില്‍ കവിതയുടെ രംഗപടം തീര്‍ത്തു.

placeholder
.
‘ചങ്ങമ്പുഴയും സാനുവും’ നാടകം ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ അവതരിപ്പിച്ചപ്പോൾ.

ബിനു പ്രേം, ഷാനവാസ് ഖാന്‍, അരുണ്‍ജിത് എന്നിവരാണ് പല കാലങ്ങളിലെ ചങ്ങമ്പുഴയെ അവതരിപ്പിച്ചത്. പ്രൊഫ. എം.കെ. സാനുവായി ദാമോദര്‍ രാധാകൃഷ്ണനും ശ്രീദേവി ചങ്ങമ്പുഴയായി മഞ്ജുശ്രീയും എത്തി. ലക്ഷ്മി ജ്യോതിയായിരുന്നു കൊറിയോഗ്രാഫര്‍. ഏലൂര്‍ ബിജുവും ജി. ശ്രീറാമുമായിരുന്നു കവിതകളും ഗാനങ്ങളും. ഡേവിസ് പയ്യപ്പള്ളി ഉള്‍പ്പെടെ 18 പേരായിരുന്നു അരങ്ങില്‍.