കോഴിക്കോട്: മാതൃഭൂമി ബുക്സില്‍ കെ.പി. രാമനുണ്ണിയുടെ 'ഹൈന്ദവം' എന്ന കഥാസമാഹാരത്തെക്കുറിച്ച് ചര്‍ച്ച നടത്തി. വിശാല മാനവിക ബോധ്യങ്ങളുടെ സമാഹാരമാണ് രാമനുണ്ണിയുടെ കഥകളെന്ന് ഡോ. എം.സി. അബ്ദുള്‍ നാസര്‍ പറഞ്ഞു.

To advertise here,

മാനവികതയുടെ സാമൂഹികതലവും സ്വതന്ത്രവ്യക്തിയുടെ മനസ്സിന്റെ വികാസക്ഷമതയും ഈ കഥകളില്‍ പ്രതിഫലിക്കുന്നു. മലയാളിയുടെ പൊതുബോധങ്ങളെ അട്ടിമറിക്കുന്ന കഥയാണ് ഹൈന്ദവം.

അപരവത്ക്കരണം മനുഷ്യരില്‍ അടിച്ചേല്‍പിക്കുന്നതിനെക്കുറിച്ച് രാമനുണ്ണിക്കഥകള്‍ സത്യസന്ധമായ രാഷ്ട്രീയ അഭിമുഖീകരണം നടത്തുന്നു. സമകാലികതയുടെ മുനമ്പില്‍നിന്ന് ചരിത്രപരമായ വായന ആവശ്യപ്പെടുന്ന കഥകളാണ് രാമനുണ്ണിയുടേതെന്ന് ഡോ. അബ്ദുള്‍ നാസര്‍ അഭിപ്രായപ്പെട്ടു.

എഴുത്തുകാരന്‍ കെ.പി. രാമനുണ്ണി, ബീനാ സുധാകര്‍ തുടങ്ങിയവരും സംസാരിച്ചു.