95-ാം വയസ്സിലേക്ക് കടന്ന കഥാകാരന്‍ ടി. പത്മനാഭന് നിരൂപകന്‍ സജയ് കെ.വി.യുടെ അക്ഷരാര്‍പ്പണം;

To advertise here,

പപ്പേട്ടന് 

നീരു വന്നൊരപ്പാദങ്ങളില്‍ വിരല്‍-
ത്തുമ്പു തൊട്ടതേ ശുദ്ധനായ് മാറി ഞാന്‍!
ദൂരമെത്ര നടന്നു മണ്‍പൊടികളെ
സ്വര്‍ണ്ണധൂളിയായ് മാറ്റിയതാണവ,
കാലമാം കടല്‍ത്തീരത്തിരുന്നെത്ര
കാറ്റുകൊണ്ടു തണുത്തിരിക്കാമവ,
കഥനമാം കര്‍മ്മപാതയില്‍ വാക്കുകള്‍
ഇടറിടാതെത്ര ദൂരം കടന്നവ,
നളിനകാന്തിയായ്, ദേശിന്റെയീണമായ്
നിധികളേകും സുഖം ത്യജിച്ചുള്ളവ,
ഗൗരിയോടൊത്തു പ്രണയസംശുദ്ധിതന്‍
ശിശിരപാതകള്‍ തോറും നടന്നവ,
അളിപടലികള്‍ മൂളും വനസ്ഥലീ-
പുളകമേല്‍ക്കെത്തുടുത്തുണര്‍ന്നുള്ളവ,
അരിയ വൈരമൂക്കുത്തി തന്‍ പുഞ്ചിരി-
ത്തെളിമയാലഴല്‍ത്തീരം കടന്നവ,
മുറിവിലിറ്റിച്ച പച്ചിലക്കുളിരിനാ-
ലധ്വഖേദം മറക്കാന്‍ പഠിച്ചവ,
എന്നുമക്കാലുതിര്‍മണ്‍ പൊടികളാം
താരധൂളികള്‍ ചൂടട്ടെയെന്‍ പദം!