കുന്നിന്‍മുകളിലെ കാഴ്ചകളെ റീലിലാക്കാന്‍ റിയാസ് ഓണ്‍ചെയ്ത ഫോണ്‍ക്യാമറയിലേക്ക് കയറിവന്നതൊരു റിയല്‍ കടുവ. സൂര്യനെല്ലി കൊളുക്കുമലയ്ക്കുസമീപം 360 എന്ന് പേരുള്ള മലയുടെ മുകളിലാണ് ട്രെക്കിങ്ങിനിടെ വയനാട് അട്ടമല സ്വദേശി റിയാസ് മുഹമ്മദിനു മുന്‍പില്‍ കടുവ എത്തിയത്.

To advertise here,

ചെറുമരത്തിനു താഴെ വാലുമാട്ടി വിശ്രമിക്കുകയായിരുന്ന കടുവയെ ശല്യപ്പെടുത്താതെ പിന്തിരിഞ്ഞോടിയ റിയാസ് അങ്ങനെ തന്റെയും പിന്നാലെ വരുകയായിരുന്ന കൂട്ടുകാരുടെയും ജീവന്‍ കാത്തു. ക്യാമറദൃശ്യത്തിലകപ്പെട്ട കടുവയാകട്ടെ നാടൊട്ടുക്ക് വൈറലായി. 

കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് 4.40-നാണ് സൂര്യനെല്ലിക്കുസമീപം കൊളുക്കമലയിലേക്ക് റിയാസും സഹപ്രവര്‍ത്തകരും പ്രദേശവാസികളുമായ വിശാല്‍, നിതിന്‍ എന്നിവരും ട്രെക്കിങ്ങിന് പോയത്.

കൊളുക്കുമലയിലെ സിപ് ലൈന്‍ കമ്പനിയിലെ ജീവനക്കാരാണ് ഇവര്‍. കേരള അതിര്‍ത്തിക്കുസമീപം തമിഴ്നാടിന്റെ അധീനതയിലുള്ള 360 മലയ്ക്ക് മുകളില്‍നിന്നുള്ള തമിഴ്നാടിന്റെ വിദൂരദൃശ്യം കാണുകയായിരുന്നു ലക്ഷ്യം. നീലക്കുറിഞ്ഞി പൂക്കുന്ന ഇടംകൂടിയാണ്.

താഴെ വണ്ടി പാര്‍ക്കുചെയ്ത് രണ്ടുകിലോമീറ്ററോളം നടന്ന് മലകയറിയെത്തി. മുന്‍പില്‍ നടന്ന റിയാസ് വിദൂരദൃശ്യത്തിലേക്ക് ക്യാമറ സൂംചെയ്ത് കയറുമ്പോഴാണ് കടുവയെ കണ്ടത്.

താന്‍ കിടക്കുന്ന സ്ഥലത്തിനു ചുറ്റും കടുവ വാലാട്ടി വൃത്തിയാക്കുന്നു. ശ്വാസമെടുക്കുന്ന താളത്തില്‍ വയര്‍ ഉയര്‍ന്ന് താഴുന്നുമുണ്ടായിരുന്നു-റിയാസ് പറഞ്ഞു. വ്യാഴാഴ്ച സുഹൃത്താണ് വീഡിയോദൃശ്യം പുറത്തുവിട്ടത്.

പുല്‍മേടായ ഇവിടെ സാധാരണയായി കടുവകളെ കാണാറില്ലെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇതിനുതാഴെ തമിഴ് ഗ്രാമങ്ങളുമുണ്ട്. ഒട്ടേറെപ്പേര്‍ സൂര്യോദയം കാണാനെത്തുന്ന കൊളുക്കുമല ട്രെക്കിങ് കേന്ദ്രത്തിന് അഞ്ചു കിലോമീറ്റര്‍മാത്രം അകലെയാണ് കടുവയെ കണ്ട പ്രദേശം.