ഗായകനും ജൊനാസ് ബ്രദേഴ്സിലെ രണ്ടാമനുമായ ജോ ജൊനാസും ഭാര്യയും നടിയുമായ സോഫി ടേണറും ഈയടുത്താണ് വേര്‍പിരിഞ്ഞത്. വിവാഹമോചനത്തിനായി ഇരുവരും ഫ്ളോറിഡയിലെ മിയാമി-ഡേഡ് കൗണ്ടി കോടതിയെ സമീപിച്ചിരുന്നു. വേര്‍പിരിയുന്ന കാര്യം സോഷ്യല്‍ മീഡിയയിലൂടെ ജോയും സോഫിയും ആരാധകരെ അറിയിക്കുകയും ചെയ്തിരുന്നു.

To advertise here,

ഇതിന് പിന്നാലെ സോഫിയും ബ്രിട്ടീഷ് രാജകുടുംബത്തിലെ അവകാശിയായ ജോണ്‍ ഡിക്കന്‍സണും പരസ്പരം ചുംബിക്കുന്ന ചിത്രം പുറത്തുവന്നിരിക്കുകയാണ്. ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ പരോക്ഷ പ്രതികരണം നടത്തിയിരിക്കുകയാണ് ജൊ ജൊനാസ്.

ഇത് വളരെ പെട്ടെന്നായിപ്പോയെന്നും പൊതുയിടത്തില്‍വെച്ച് മറ്റൊരു പുരുഷനോടുള്ള സോഫിയുടെ സ്‌നേഹപ്രകടനം തന്നെ ഞെട്ടിച്ചെന്നും ജോയോട് അടുത്ത വൃത്തങ്ങള്‍ പ്രതികരിച്ചുവെന്ന് ഡെയ്‌ലി മെയ്‌ലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. മക്കളുടെ സംരക്ഷണാവകാശം തുല്യമായി ഏറ്റെടുത്തിരിക്കുന്നതിനാല്‍ താന്‍ ഇപ്പോള്‍ മക്കളുടെ കാര്യങ്ങള്‍ മാത്രമേ ശ്രദ്ധിക്കുന്നുള്ളുവെന്നും ജോ വ്യ്ക്തമാക്കുന്നു. 

സോഫിയും ജോണ്‍ ഡിക്കന്‍സും തമ്മില്‍ പല ഇടങ്ങളില്‍വെച്ച് കണ്ടിട്ടുണ്ടെന്നും ഇരുവരും ഒരുമിച്ച് പാരിസ് യാത്ര നടത്തിയിരുന്നുവെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇരുവരും ഈ ബന്ധത്തില്‍ ഔദ്യോഗിക പ്രതികരണങ്ങള്‍ നടത്തിയിട്ടില്ല. 

നാല് വര്‍ഷം മുമ്പായിരുന്നു സോഫിയുടേയും ജോ ജൊനാസിന്റേയും വിവാഹം. മൂന്ന് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ 2019 മെയ് ഒന്നിനാണ് ജോ ജൊനാസും സോഫി ടേണറും വിവാഹിതരായത്. ലാസ് വെഗാസില്‍ നടന്ന സ്വകാര്യമായ ചടങ്ങില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. ഒരു വര്‍ഷത്തിന് ശേഷം ഇരുവരും ആദ്യ കുഞ്ഞിനെ സ്വീകരിച്ചു. വില്ല എന്നാണ് മകള്‍ക്ക് പേര് നല്‍കിയിരിക്കുന്നത്. 

2022-ല്‍ സോഫി രണ്ടാമത്തെ കുഞ്ഞിനും ജന്മം നല്‍കി. എന്നാല്‍ കുഞ്ഞിന്റെ പേരുവിവരങ്ങളോ മുഖമോ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. രണ്ടാഴ്ച്ച മുമ്പാണ് ഇരുവരും തങ്ങളുടെ ആഡംബര ഭവനം വിറ്റത്. റിയല്‍ എസ്റ്റേറ്റ് നിക്ഷേപകനായ ഫസീല്‍ ഖാനാണ് 15 മില്ല്യണ്‍ ഡോളര്‍ നല്‍കി വീട് സ്വന്തമാക്കിയത്. 

ഇരുവരുടേയും വിവാഹമോചന വാര്‍ത്ത ഞെട്ടലോടെയാണ് ആരാധകര്‍ കേട്ടത്. ജൊനാസ് ബ്രദേഴ്സിന്റെ സംഗീതപരിപാടികളില്‍ സോഫി സ്ഥിരസാന്നിധ്യമായിരുന്നു. സോഫിയോടൊപ്പമുള്ള ചിത്രങ്ങള്‍ ജോയുടെ സഹോദരനായ നിക്ക് ജൊനാസിന്റെ ഭാര്യയും നടിയുമായ പ്രിയങ്ക ചോപ്രയും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.