സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ ആള്‍ദൈവത്തിനതിരെ രൂക്ഷവിമര്‍ശനവുമായി ബോളിവുഡ് താരം ദിഷ പഠാണിയുടെ സഹോദരിയും സൈന്യത്തിലെ മുന്‍ മേജറുമായ ഖുഷ്ബു പഠാണി. 'പൂക്കി ബാബ' എന്നും അനിരുദ്ധാചാര്യ എന്നും അറിയപ്പെടുന്ന അനിരുദ്ധ് റാം തിവാരിക്കെതിരെയാണ് ഖുഷ്ബു പഠാണി തുറന്നടിച്ചത്. ലിവിങ് ടുഗതര്‍ റിലേഷന്‍ഷിപ്പിലേര്‍പ്പെടുന്ന സ്ത്രീകള്‍ക്കെതിരെയാണ് ഇയാള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ മോശം പരാമര്‍ശം നടത്തിയത്. 

To advertise here,

രാജ്യദ്രോഹി എന്നാണ് അനിരുദ്ധ് റാം തിവാരിയെ ഖുഷ്ബു പഠാണി വിശേഷിപ്പിച്ചത്. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയായിരുന്നു ഖുഷ്ബുവിന്റെ പ്രതികരണം. നിയന്ത്രണം വിട്ട ഖുഷ്ബു കടുത്ത വാക്കുകളാണ് അനിരുദ്ധ് റാം തിവാരിക്കെതിരെ പ്രയോഗിച്ചത്. 

'അയാള്‍ അത് എന്റെ മുന്നില്‍ വെച്ചാണ് പറഞ്ഞിരുന്നതെങ്കില്‍, അയാൾ പറഞ്ഞതിന്റെ അര്‍ഥം എന്താണെന്ന് ഞാന്‍ അയാള്‍ക്ക് വിശദീകരിച്ചുകൊടുത്തേനെ. അയാള്‍ക്ക് ഞാനത് ശരിക്കും മനസിലാക്കി കൊടുക്കുമായിരുന്നു. ഈ വൃത്തികെട്ട രാജ്യദ്രോഹികള്‍... നിങ്ങളാരും ഇതുപോലുള്ളവരെ ഒരിക്കലും പിന്തുണയ്ക്കരുത്.' -ഫിറ്റ്നെസ് കോച്ചും ഇൻഫ്ളുവൻസറുമായ ഖുഷ്ബു പഠാണി പറഞ്ഞു. 

'ലിവ്-ഇന്‍ റിലേഷനിലുള്ള പുരുഷന്മാരെ കുറിച്ച് അയാള്‍ എന്താണ് ഇതേപോലെ പറയാത്തത്? സ്ത്രീ ഒറ്റയ്ക്കാണോ ലിവ്-ഇന്‍ റിലേഷനില്‍ ഏര്‍പ്പെടുന്നത്? ലിവ്-ഇന്‍ റിലേഷന് എന്താണ് കുഴപ്പം? കല്യാണം കഴിക്കുന്നതിന് മുമ്പ് ലിവിങ്-ഇന്‍ എന്ന വിവേകപൂര്‍ണമായ തീരുമാനമെടുക്കുകയും കുടുംബങ്ങളെ തകര്‍ക്കാതിരിക്കുകയും ചെയ്യുന്നതില്‍ എന്താണ് തെറ്റ്?' -ഖുഷ്ബു രോഷത്തോടെ ചോദിച്ചു. സൈബര്‍ ലോകത്തും അനിരുദ്ധ് റാം തിവാരിക്കെതിരെ വലിയ പ്രതിഷേധം അലയടിക്കുന്നുണ്ട്.

'പണ്ടൊക്കെ സ്ത്രീകൾ 14-ാം വയസിൽ വിവാഹിതരാകുമായിരുന്നു. ഇപ്പോള്‍ സ്ത്രീകള്‍ 25-ാം വയസില്‍ വിവാഹിതരാകുന്നു. അതിനകം അവര്‍ ഒട്ടേറെ പുരുഷന്മാരുമായും ബന്ധം പുലര്‍ത്തിയിട്ടുണ്ടാകും. 25 വയസാകുമ്പോഴേക്കും ഒരു സ്ത്രീ പൂര്‍ണവളര്‍ച്ചയെത്തിയിട്ടുണ്ടാകും. അപ്പോഴേക്കും അവളുടെ യൗവനം എവിടെയോ നഷ്ടപ്പെട്ടുപോയിട്ടുണ്ടാകും.' -ഇതാണ് അനിരുദ്ധ് റാം തിവാരി പറഞ്ഞതിന്റെ ചുരുക്കം

(പ്രസിദ്ധീകരണയോഗ്യമല്ലാത്ത മോശം പരാമർശങ്ങൾ ഒഴിവാക്കിയിട്ടുണ്ട്). ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു.