ലിലയോ പ്ലാവിലയോ... ഇലകൾ ഏതായാലും സോനയുടെ കൈകളിലെത്തിയാൽ അതിൽ ചിത്രങ്ങൾ വിരിയും. ഇലകളിൽതീർത്ത കല വെളിച്ചത്തിലേക്ക് ഉയർത്തിപ്പിടിച്ചാൽ അത് ജീവൻ തുടിക്കുന്ന ചിത്രങ്ങളായി മാറും. ഫുട്‌ബോൾ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസ്സി, നെയ്മർ, സിനിമാതാരങ്ങളായ ദുൽഖർ സൽമാൻ, മമിതാ ബൈജു തുടങ്ങി എത്രയോ മുഖങ്ങൾ സോനയുടെ ഇലച്ചിത്രങ്ങളായി തിളങ്ങിനിൽക്കുന്നുണ്ട്. വയനാട്‌ ചീരാൽ ചെറുമാട് സ്വദേശിയായ സോനാ ജോർജാണ് ലീഫ് കാർവിങ്ങിൽ ശ്രദ്ധേയയാകുന്നത്. ചിത്രങ്ങൾ ഇൻസ്റ്റഗ്രാമുൾപ്പെടെയുള്ള സാമൂഹികമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടതോടെ ആവശ്യക്കാരുമേറി. ഇപ്പോൾ ഒഴിവുസമയങ്ങളിൽ ഇലയിൽ ചിത്രങ്ങൾ കൊത്തിയെടുക്കുന്ന തിരക്കിലാണ് സോന.

To advertise here,

ഇലയിൽ പേന ഉപയോഗിച്ച് ആദ്യം ചിത്രം വരയ്ക്കും. പിന്നീട് അത് ചെറിയ കത്തി ഉപയോഗിച്ച് ഭാഗങ്ങൾ മുറിച്ചെടുത്താണ് ചിത്രമൊരുക്കുന്നത്. ഏറെ സമയമെടുത്ത് ശ്രദ്ധയോടെ ചെയ്യേണ്ടതാണെന്നും ശ്രദ്ധയൊന്നുമാറിയാൽ തെറ്റിപ്പോകുമെന്നും പിന്നീട് ആദ്യംമുതൽ മാറ്റിച്ചെയ്യേണ്ടിവരുമെന്നും സോന പറഞ്ഞു. ഇപ്പോൾ പിറന്നാൾ, വിവാഹവാർഷികം തുടങ്ങിയവയ്ക്ക് പ്രിയപ്പെട്ടവരുടെ ചിത്രങ്ങൾ സമ്മാനമായിനൽകാനായി ആളുകൾ സോനയെ സമീപിക്കുന്നുണ്ട്. കേരളത്തിന് അകത്തുനിന്നും പുറത്തുനിന്നും ഓർഡറുകൾ ലഭിക്കുന്നുണ്ടെന്നും സോന പറഞ്ഞു.

കോവിഡ് കാലം, യുറ്റിയൂബിലെ പഠനം

ചിത്രംവരയ്ക്കാനുള്ള കഴിവ് കൈമുതലാക്കിയാണ് സോന ലീഫ് കാർവിങ് പഠിക്കാനൊരുങ്ങിയത്. കോവിഡ് സമയത്ത് ലോക് ഡൗണിൽ വീട്ടിലിരിക്കുമ്പോൾ യുറ്റിയൂബ് നോക്കിയായിരുന്നു പഠനം. ഏറെ സമയമെടുത്താണ് പൂർണതോതിലുള്ള ചിത്രമൊരുക്കാൻ പഠിച്ചത്. ആലിലയിലും പ്ലാവിലയിലുമാണ് കൂടുതലും ചിത്രങ്ങളൊരുക്കുന്നത്. ചിത്രമൊരുക്കാനായി ഇല ഉണക്കുന്നതുമുതൽ ദീർഘകാലം നിലനിൽക്കുന്ന തരത്തിൽ ഫ്രെയിം ചെയ്യുന്നതുമുൾപ്പെടെയുള്ള പ്രവൃത്തികളെല്ലാം സോനതന്നെയാണ് ചെയ്യുന്നത്.

ഇഷ്ടത്തോടെ പഠിച്ച ഒരു കല ജീവിതത്തിൽ വരുമാനമാർഗംകൂടി ആയതിന്റെ സന്തോഷത്തിലാണ് സോന. ഹെൽത്ത് ആൻഡ് സേഫ്റ്റി ഓഫീസറായി മുംബൈയിലാണ് ജോലി ചെയ്യുന്നത്. ജോലി കഴിഞ്ഞുള്ള ഒഴിവുസമയങ്ങളിലും രാത്രിയിലും അവധിദിവസങ്ങളിലുമൊക്കെയാണ് സോന ചിത്രങ്ങൾ ഒരുക്കിത്തീർക്കുന്നത്. ചീരാൽ ചെറുമാട് ചക്കാലക്കൽ സത്യന്റെയും ബിന്ദുവിന്റെയും മകളാണ് സോന.