ബോളിവുഡിലെ ഏറ്റവും വലിയ സിനിമാ കുടുംബങ്ങളിൽ ഒന്നായ കപൂർ കുടുംബത്തിൽ നിന്നാണെങ്കിലും തന്റെ മക്കളെ സിനിമാ ലോകത്തേക്ക് നിർബന്ധിച്ച് കൊണ്ടുവരില്ലെന്ന് നടി കരീന കപൂർ ഖാൻ. മൂത്ത മകൻ തൈമൂർ അലി ഖാന് ഇപ്പോൾ കായികരംഗത്തോടാണ് കൂടുതൽ താല്പര്യമെന്നും, ഭാവിയിൽ ഒരു അന്താരാഷ്ട്ര ഫുട്‌ബോൾ അല്ലെങ്കിൽ ക്രിക്കറ്റ് താരം ആകാനാണ് അവൻ ആഗ്രഹിക്കുന്നതെങ്കിൽ അതിനുള്ള പൂർണ്ണ പിന്തുണ നൽകുമെന്നും കരീന വ്യക്തമാക്കി. ലണ്ടനിൽ നടത്തിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്.

To advertise here,

കരീനയെയും കരീഷ്മയെയും സിംഹക്കുട്ടികളെപ്പോലെയാണ് വളർത്തിയത് എന്ന പരാമർശത്തെക്കുറിച്ച് ചോദിച്ചപ്പോൾ, ലിംഗവിവേചനമില്ലാതെ എല്ലാ കാര്യങ്ങളും ചെയ്യാനുള്ള സ്വാതന്ത്ര്യം നൽകിയാണ് അവരെ വളർത്തിയത് എന്ന് കരീന വ്യക്തമാക്കി. 'ഞാനും സഹോദരി കരിഷ്മയും രണ്ട് പെൺകുട്ടികളായിരുന്നു. എന്നാൽ 'നിങ്ങൾ പെൺകുട്ടികളാണ്' എന്ന് പറഞ്ഞ് അമ്മ ഒരിക്കലും ഞങ്ങളെ തളർത്തിയിരുന്നില്ല. ക്രിക്കറ്റ് കളിക്കാനോ, മലകയറാനോ, ലോകം കീഴടക്കാനോ ഒന്നും ഞങ്ങൾക്ക് തടസ്സമില്ലെന്ന് അമ്മ എപ്പോഴും പറയുമായിരുന്നു. ഞങ്ങൾ ആൺകുട്ടികളേക്കാൾ ഒട്ടും കുറവല്ലെന്ന ബോധ്യം അമ്മ ഞങ്ങളിൽ വളർത്തി. ആ അതേ രീതി തന്നെയാണ് ഞാൻ എന്റെ മക്കളിലും പിന്തുടരുന്നത്' കരീന പറയുന്നു.

ബോളിവുഡിന്റെ വലിയൊരു പാരമ്പര്യമുണ്ടെങ്കിലും, തൈമൂറിന് അഭിനയത്തിനേക്കാൾ കൂടുതൽ താല്പര്യം ഫുട്‌ബോളിലും ക്രിക്കറ്റിലുമാണ്. 'തൈമൂർ സ്‌പോർട്‌സിൽ വളരെയധികം താല്പര്യം കാണിക്കുന്നുണ്ട്. ഭാവിയിൽ ഒരു ഫുട്‌ബോൾ പ്ലെയറോ ക്രിക്കറ്ററോ ആകണം എന്ന് അവൻ പറഞ്ഞാൽ, 'തീർച്ചയായും, എന്തുകൊണ്ട് ആയിക്കൂടാ?' എന്ന് തന്നെയാണ് എന്റെ മറുപടി. 'അന്താരാഷ്ട്ര തലത്തിൽ കളിക്കണം' എന്നാണ് അവന്റെ ആഗ്രഹം. അപ്പോൾ ഞാൻ പറയും, 'എങ്കിൽ നീ അത് സാധിച്ചെടുക്കണം. അതിനായി കഠിനാധ്വാനം ചെയ്യണം'. എന്റെ കുടുംബം സിനിമാ പാരമ്പര്യമുള്ളതാണെന്ന് കരുതി അവൻ നടൻ ആകണമെന്ന് യാതൊരു നിർബന്ധവുമില്ല' - കരീന വ്യക്തമാക്കി.

ഭാവിയിൽ തൈമൂർ തന്റെ തീരുമാനം മാറ്റിയാലും അതിൽ കുഴപ്പമില്ലെന്നും, എന്നാൽ ഇപ്പോൾ അവന്റെ ആഗ്രഹങ്ങൾക്ക് പിന്തുണ നൽകി ശരിയായ ദിശയിലേക്ക് നയിക്കുകയാണ് തങ്ങളുടെ കടമയെന്നും കരീന കൂട്ടിച്ചേർത്തു.ഭർത്താവ് സെയ്ഫ് അലി ഖാനും മക്കളായ തൈമൂറിനും ജെഹിനുമൊപ്പം ലണ്ടനിൽ അവധിക്കാലം ആഘോഷിക്കുകയാണ് കരീന ഇപ്പോൾ.