വിറകടുപ്പില്‍ ഉണ്ടാക്കിയ ചോറുണ്ടില്ലെങ്കില്‍ തൃപ്തിയാവാത്തവരാണ് പലരും. മുതിര്‍ന്ന പൗരര്‍ക്ക് ഈ ശീലം പൊതുവേ കൂടുതലാണ്. നാവറിഞ്ഞ രുചിയില്‍നിന്ന് മാറാനുള്ള ബുദ്ധിമുട്ടാകണം കാരണം. എന്നാല്‍, ഭക്ഷണത്തിന് രുചി കൂട്ടുമെന്നും പോഷകങ്ങള്‍ നഷ്ടപ്പെടാതെ കാക്കുമെന്നും ഒക്കെ പറയുന്ന വിറകടുപ്പുകള്‍ വലിയ വില്ലന്മാരാണെന്ന് ഒട്ടേറെ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

To advertise here,

ജേണല്‍ ഓഫ് ബയോസോഷ്യല്‍ സയന്‍സില്‍ റിതുറാണി, വൈ സെല്‍വമണി, പെരിയനായകം ആരോഗ്യസ്വാമി എന്നിവര്‍ചേര്‍ന്ന് പ്രസിദ്ധീകരിച്ച പുതിയ പഠനം പറയുന്നത് ഇന്ത്യയിലെ മുതിര്‍ന്ന പൗരന്മാരുടെ ഉറക്കം കെടുത്തുന്നതില്‍ വിറകടുപ്പിന് വലിയ പങ്കുണ്ടെന്നാണ്.

ഖര ഇന്ധനങ്ങളും ആരോഗ്യവും

ലോകാരോഗ്യ സംഘടനയുടെ 2024-ലെ കണക്കുപ്രകാരം ലോകത്ത് 240 കോടി ആളുകളാണ് ഇന്നും ഖര ഇന്ധനങ്ങളോ ഫോസില്‍ ഇന്ധനങ്ങളോ ഉപയോഗിച്ച് പാചകം ചെയ്യുന്നത്. വിറക്, ചാണകം, ചിരട്ട, കല്‍ക്കരി, ഇല, മണ്ണെണ്ണ തുടങ്ങിയവയെല്ലാം ഇക്കൂട്ടത്തില്‍പ്പെടും.

Don't Miss: ഗ്യാസുണ്ടായിട്ടും വിറകടുപ്പ് മതിയെന്ന് കരുതുന്നവരാണോ? ഇതൊന്നു കാണൂ | വീഡിയോ

ഇതുമൂലമുണ്ടാകുന്ന ഗാര്‍ഹിക വായുമലിനീകരണം 2020-ല്‍മാത്രം 32 ലക്ഷം മരണങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. പക്ഷാഘാതം, ഹൃദ്രോഗങ്ങള്‍, ശ്വാസകോശ അര്‍ബുദം, ശ്വാസകോശ സംബന്ധിയായ മറ്റ് രോഗങ്ങള്‍ എന്നിവയും ഗാര്‍ഹികവായുമലിനീകരണം കാരണമുണ്ടാകുന്നു. ഇതുകൂടാതെ ഇന്ത്യയിലെ മുതിര്‍ന്ന പൗരരില്‍, പ്രത്യേകിച്ച് സ്ത്രീകളില്‍ ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് വിറകടുപ്പുകള്‍ കാരണമാകുന്നുണ്ടെന്നാണ് പുതിയ പഠനം പറയുന്നത്.

ഉറക്കംകെടുത്തുന്ന ഖര ഇന്ധനങ്ങള്‍

മുംബൈയിലെ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷന്‍ സ്റ്റഡീസിന്റെ ലോഞ്ചിറ്റി യൂഡിനല്‍ ഏജിങ് സ്റ്റഡി ഇന്‍ ഇന്ത്യയുടെ ഭാഗമായി 50 വയസ്സിനും അതിന് മുകളിലും പ്രായമുള്ള 51,060 പേരില്‍ നടത്തിയ സര്‍വേയിലാണ് കണ്ടെത്തല്‍. പഠനപ്രകാരം 12.7 ശതമാനം അതായത് 100-ല്‍ 13 പേര്‍ക്കും ഉറക്കത്തിന് പ്രശ്‌നങ്ങളുള്ളതായി കണ്ടെത്തി. ഉറക്കത്തെ ബാധിക്കുന്ന മറ്റ് കാരണങ്ങള്‍ ഒഴിവാക്കിയാല്‍ വിറക്, ചാണകം, കരിക്കട്ട തുടങ്ങിയ ഇന്ധനങ്ങളുപയോഗിച്ച് പാചകം ചെയ്യുന്ന മുതിര്‍ന്ന പൗരന്മാരില്‍ ഉറക്കപ്രശ്‌നങ്ങള്‍ 25 ശതമാനം അധികമാണ്.

Also Read: വിറകടുപ്പില്‍ നിന്ന് പുകയില്ലാത്ത അടുപ്പിലേയ്ക്കുള്ള വളര്‍ച്ച

ഉറങ്ങാനുള്ള ബുദ്ധിമുട്ട്, രാത്രിയില്‍ പലതവണ ഉറക്കഭംഗമുണ്ടാകുക, രാവിലെ വിചാരിക്കുന്നതിലും നേരത്തേ ഞെട്ടിയെഴുന്നേല്‍ക്കുക, പകല്‍ ഉറക്കം കൂടുക തുടങ്ങിയ ബുദ്ധിമുട്ടുകളാണ് മുതിര്‍ന്ന പൗരര്‍ക്കുണ്ടാകുന്നത്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്കാണ് അപകടസാധ്യത കൂടുതല്‍. ഗ്രാമപ്രദേശങ്ങളിലാണ് പ്രശ്‌നം കൂടുതലെന്നും കണ്ടെത്തിയിട്ടുണ്ട്.