
പുകയില മനുഷ്യ ജീവനെടുക്കുന്നത് നമ്മുക്കറിയാം, എന്നാല്‍ അടുക്കള പുകയോ? അടുക്കള പുക ശ്വസിച്ച് പ്രതിവര്‍ഷം 43 ലക്ഷം പേര്‍ മരിക്കുന്നുവെന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്ക്. ഈ മരണകളിയില്‍ ഇരയാവുന്നത് സ്ത്രീകളാണെന്നത് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. ലോകാരോഗ്യ സംഘടനയ്ക്കും മുന്‍പ് തന്നെ കേരളത്തിലെ വീട്ടമ്മമാരുടെ ആരോഗ്യ, വികസന പ്രശ്‌നങ്ങളില്‍ ഇടപെട്ട സംഘടനാണ് ശാസ്ത്ര സാഹിത്യ പരിഷത്ത്. ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെടാനും ബദല്‍ വികസന മാതൃക സൃഷ്ടിക്കാനുമുള്ള മുന്നേറ്റങ്ങളുടെ ഭാഗമായാണ് പരിഷത്ത് കേരളീയര്‍ക്കായി വിവിധ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കാന്‍ തുടങ്ങിയത്. അതില്‍ ആദ്യത്തേതാണ് പുകയില്ലാ അടുപ്പുകള്‍.
വിറകടുപ്പില്‍ നിന്ന് പുകയില്ല അടുപ്പിലേയ്ക്കുള്ള വളര്‍ച്ച
കേരളത്തില്‍ വിറകടുപ്പുകളാണ് മുന്‍കാലങ്ങളില്‍ വ്യാപകമായി ഉപയോഗിച്ചിരുന്നത്. ഈ അടുപ്പുകള്‍ സൃഷ്ടിക്കുന്ന പുകശല്യം സ്ത്രീകളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന വിവരം നേരത്തെ തന്നെ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. അതേത്തുടര്‍ന്നാണ് ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പുകശല്യമില്ലാത്ത ദക്ഷത കൂടിയ അടുപ്പ് കൊണ്ടുവന്നത്. സാങ്കേതിക വിദ്യ സാധാരണക്കാര്‍ക്ക് വേണ്ടി ഉപയോഗിക്കപ്പെട്ടതിന്റെ ഒരുദാഹരണമായിരുന്നു, ഈ പുകയില്ലാത്ത അടുപ്പുകള്‍. വിറക് കത്തുമ്പോള്‍ നൈട്രജന്‍ ഡൈയോക്സൈഡ്, കാര്‍ബണ്‍ മോണോക്സൈഡ്, ഫോര്‍മാല്‍ഡിഹൈഡ് വാതകങ്ങളാണ് പുറത്ത് വരുന്നത്. ഇവ ശ്വസിക്കുന്നത് ശ്വാസകോശാര്‍ബുദത്തിലേക്ക് നയിക്കുന്നു, ഇങ്ങനെ നമ്മള്‍ വിചാരിക്കുന്നതിനേക്കാള്‍ വലുതാണ് അടുപ്പിന്റേയും അടുക്കളയുടേയും ശാസ്ത്രം എന്ന് ജനത്തെ ബോധവല്‍ക്കരിക്കുകയും പുകയില്ല അടുപ്പുകളിലേക്ക് സാധാരണക്കാരനെ മാറ്റുകയും ചെയ്തു പരിഷത്. 70കളില്‍ നിന്ന് 2000ത്തിലെത്തിയപ്പോള്‍ വിറകടുപ്പ് ഒരു അപരിഷ്‌കൃത വസ്തുവായിത്തീരുകയും സാധാരണക്കാര്‍ വരെ പാചകവാതകത്തിലേയ്ക്ക് മാറുകയും ചെയ്തു. എന്നാല്‍ അവിടെയും അനാരോഗ്യകരമായ ഒരു അന്തരീക്ഷം സൃഷ്ടിക്കപ്പെടുന്നത് പരിഷത് തിരിച്ചറിഞ്ഞു. പുകശല്യമില്ലാത്ത അടുപ്പില്‍ പുക ഒരു കുഴലിലൂടെ അടുക്കളയ്ക്ക് പുറത്തേയ്ക്ക് കളയാനുള്ള സംവിധാനമുണ്ടായിരുന്നു. വാതകം ഉപയോഗിച്ച് സ്റ്റൗവ്വില്‍ പാകം ചെയ്യുമ്പോള്‍ പുക പ്രത്യക്ഷത്തില്‍ കാണുന്നില്ല. പക്ഷേ മലിന വിഷവാതകങ്ങള്‍ ഉത്പ്പാദിപ്പിക്കപ്പെടുകയും അവ, അടുക്കളയില്‍ ജോലി ചെയ്യുന്ന സ്ത്രീകളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കാന്‍ തുടങ്ങുകയും ചെയ്യുന്നു. പ്രകൃതി വാതകം, ജൈവ വാതകം, എല്‍പിജി എന്നിവയാണ് സാധാരണ ഉപയോഗിക്കുന്ന വാതക ഇന്ധനങ്ങള്‍. ഇവയും മേല്‍പ്പറഞ്ഞ തരത്തിലുള്ള വാതക ഉത്സര്‍ജ്ജനത്തിന് കാരണമാകുന്നു. ഇതൊരു ഗൗരവമുള്ള പ്രശ്നമാണെന്നതും പരിഷത് ജനങ്ങളെ മനസിലാക്കി കൊടുത്തു. ഒപ്പം അതിനുള്ള പരിഹാരവും നിര്‍ദേശിച്ചു.അടുക്കളയ്ക്ക് ശരിയായ രീതിയില്‍ വെന്റിലേഷനുകള്‍ നിര്‍മ്മിക്കുക. ഉണ്ടാകുന്ന വാതകങ്ങള്‍ സുരക്ഷിതമായി പുറത്തുപോകണം, അത്രയേ വേണ്ടൂ. അതോടൊപ്പം ആഡംബര വീടുകള്‍, പൊതുവേ അടച്ച് മൂടിയ രൂപത്തിലുള്ള എയര്‍കണ്ടീഷണറുകളും മറ്റുമുള്ള വീടുകളിലും ശരിയാംവണ്ണം വെന്റിലേഷനു തടസ്സമുണ്ടാകുന്നത് പുതിയ തരം പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന മുന്നറിയിപ്പും നല്‍കി.
പരിഷത് ചൂടാറാപ്പെട്ടി
ഒരു ബദല്‍ ഊര്‍ജ്ജ സംരക്ഷണ ഉപാധി എന്ന നിലയില്‍ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ കീഴിലുള്ള ഐ.ആര്‍.ടി.സി. രൂപകല്പന ചെയ്ത് പരിഷത് പ്രൊഡക്ഷന്‍ സെന്റര്‍ വിപണിയിലെത്തിക്കുന്ന ഉല്പന്നമാണ് പരിഷത് ചൂടാറാപ്പെട്ടി. ഊര്‍ജ്ജ സംരക്ഷണം,ഇന്ധനലാഭം തുടങ്ങിയവയാണ് ഇതിന്റെ പ്രത്യേകതകള്‍. തെര്‍മോക്കോള്‍ ഉപയോഗിച്ചാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. ഒരു കിലോ അരി ചൂടാറാപ്പെട്ടി ഉപയോഗിച്ച് പാചകം ചെയ്യുമ്പോള്‍ 80 ഗ്രാം ജൈവഇന്ധനം ലാഭിക്കാനും അതുവഴി ഭൗമതാപനം കുറയ്ക്കുന്നതിനും കഴിയുന്നുണ്ട്. ഒരു സാമ്പത്തിക ഉപാധി എന്നതിലുപരിയായി ഊര്‍ജ്ജത്തിന്റെ ഈ രാഷ്ട്രീയമാണ് ചൂടാറപ്പെട്ടിയുടെ വിതരണത്തിലൂടെ പരിഷത്ത് പറയാന്‍ ശ്രമിക്കുന്നത്. 50% വരെ ഊര്‍ജ്ജം ലാഭിക്കാന്‍ ഈ ഉല്പന്നം കൊണ്ട് സാധിക്കും. വെള്ളം 100 ഡിഗ്രി ഊഷ്മാവില്‍ നീരാവിയാകുന്നു എന്നതാണ് ഇതിന്റെ പ്രവര്‍ത്തന തത്ത്വം. അരി മുതലായ ധാന്യങ്ങളോ, പച്ചക്കറികളോ വെള്ളത്തിലിട്ട് വേവിക്കുമ്പോള്‍ വെള്ളം തിളച്ചുകഴിഞ്ഞാല്‍ പിന്നെ ബാക്കി വേകുവാന്‍ പാത്രത്തിലുള്ള ചൂട് നിലനിര്‍ത്തിയാല്‍ മതിയാകും. പാത്രം കൂടുതല്‍ ചൂടാക്കിയാല്‍ കൂടുതല്‍ വെള്ളം നീരാവിയായി പോകും എന്നല്ലാതെ യാതൊരു ഗുണവുമില്ലെന്ന് മാത്രമല്ല ധാരാളം ഊര്‍ജ്ജം നഷ്ടമാവുകയും ചെയ്യും. അരി വേകുവാന്‍ ഏകദേശം ഒരുണിക്കൂര്‍ വേണം. വെള്ളം തിളയ്ക്കുവാന്‍ പതിനഞ്ച് മിനിട്ട് മതിയാകും. ഭക്ഷണം പാകം ചെയ്യുമ്പോള്‍ വെള്ളം തിളച്ചുകഴിഞ്ഞ് അത് പാത്രത്തോടുകൂടി മൂടി ചൂടാറാപ്പെട്ടിയിലാക്കിയാല്‍ ചൂടാറാപ്പെട്ടി അതിനുള്ളിലെ തിളച്ച വെള്ളത്തിന്റെ ചൂട് നഷ്ടപ്പെടാതെ നിലനിര്‍ത്തും. ഇങ്ങനെ ഏകദേശം മുക്കാല്‍ മണിക്കൂറുകൊണ്ട് ഭക്ഷണം തയ്യാറായികിട്ടും. പണ്ടുകാലത്ത് മലയാളികള്‍ അരിവേവിക്കുന്നതിനായി ഉപയോഗിച്ചിരുന്ന കച്ചിപ്പെട്ടി എന്ന സംവിധാനത്തിന്റെ പരിഷ്‌കൃത രൂപമാണിത്
പരിഷത് സോപ്പുകള്‍
ലോകാരോഗ്യ സംഘടന 1999ല്‍ നടപ്പാക്കിയ ഒരു ആഗോള വ്യാപകമായ കാമ്പയിനായിരുന്നു സോപ്പ് ഉപയോഗിച്ച് കൈഴുകല്‍.കൈകള്‍ നന്നായി വൃത്തിയാക്കിയാല്‍ നിരവധി വൈറസ് രോഗങ്ങള്‍ ഒറ്റയടിക്ക് ഇല്ലാതാക്കാം എന്നായിരുന്നു കാമ്പയിനിന്റെ മുദ്രാവാക്യം. ലക്ഷക്കണക്കിന് കുട്ടികളുടെ മരണത്തിന് ഇടയാക്കുന്ന ഒരു പാട് രോഗങ്ങള്‍ തടയുക ലക്ഷ്യവും. അതിന്റെ ഭാഗമായി ന്യുഡല്‍ഹിയില്‍ കൈ കഴുകുന്നതിനെ കുറിച്ച് പ്രമുഖര്‍ പങ്കെടുത്ത സെമിനാറും നടന്നു. ഇതോടെ ലൈഫ് ബോയ് അടക്കമുള്ള സോപ്പുകള്‍ ഉണ്ടാക്കുന്ന യൂണി ലിവര്‍ കമ്പനി ഈ പദ്ധതിയുമായി സഹകരിക്കാമെന്ന് പറഞ്ഞു. ബില്‍ ഗേറ്റ്‌സ് ഫൗണ്ടേഷന്‍, ഗ്രീന്‍ പീസ് ഫൗണ്ടേഷന്‍ എന്നിവയൊക്കെ കാമ്പയിനിന്റെ ഭാഗമായി സഹായിക്കാമെന്നും പറഞ്ഞു. ഇന്ത്യയുടെ മാത്രമല്ല വികസ്വര രാജ്യങ്ങളിലെ ഓരോ മുക്കിലും മൂലയിലും വരെ സോപ്പ് ഉപയോഗിച്ച് കൈ കെഴുകുന്ന ശീലം എത്തിക്കുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. ലോകബാങ്കിന്റെയും ലോകത്തിലെ പ്രമുഖരായ സെലിബ്രിറ്റികളുടെ സഹായവും ഈ പദ്ധതിക്ക് ഉണ്ടായിരുന്നു. ഈ ഘട്ടത്തിലാണ് കേരളത്തില്‍ പരിഷത് സോപ്പ് ഉപയോഗിച്ച് കൈ കഴുകല്‍ കാമ്പയിനായി ഏറ്റെടുക്കുന്നത്. പരിഷത് തന്നെ നിര്‍മിച്ച വില കുറഞ്ഞ സോപ്പുകളും വ്യാപകമായി മലയാളികള്‍ക്കായി എത്തിച്ചു. അപ്പോഴാണ് യൂണിലിവറും ഹിന്ദുസ്ഥാന്‍ ലിവറും പോലത്തെ കുത്തക ബൂര്‍ഷ്വാ കമ്പനികളെ പ്രോല്‍സാഹിപ്പിക്കാന്‍ നടത്തുന്ന പരിപാടിയായി കൈകഴുകല്‍ കാമ്പയിനെ വ്യാഖ്യാനിക്കപ്പെടുന്നത്.പരിഷത്തിന് ഇതിന് കോടികളുടെ ഫണ്ട് കിട്ടുന്നുണ്ട് എന്നായിരുന്നുആരോപണം.നമ്മള്‍ ഇത്രയും കാലം സോപ്പ് ഉപയോഗിച്ചാണോ, കൈ കഴുകിയത്, എന്നിട്ട് വല്ല കുഴപ്പവും ഉണ്ടായോ ? ഇത്തരത്തിലുള്ള അശാസ്ത്രീയ വാദങ്ങളും ഉയര്‍ന്നു.ആരോപണം കടുത്തതോടെ ഒരു ഘട്ടത്തില്‍ പരിഷത്തും ക്യാമ്പയിനില്‍ നിന്ന് പിന്നോട്ട് പോയി. എന്നാല്‍ ഇന്നും മികച്ച ഗുണനിലവാരമുള്ള പരിഷത് സോപ്പും സോപ്പ് നിര്‍മാണ കിറ്റും ടോയ്‌ലറ്റ് ക്ലീനിങ് ഉല്‍പ്പന്നങ്ങളും പരിഷത് പുറത്തിറക്കുന്നുണ്ട്.
മാലിന്യ സംസ്‌കരണ ഉപാധികള്‍
കേരള സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന ഉറവിടമാലിന്യ പരിപാലന പദ്ധതികളുടെ പ്രൊജക്ട് നിര്‍വ്വഹണം പരിഷത്ത് പ്രൊഡക്ഷന്‍ സെന്റര്‍(ഐ.ആര്‍. ടി.സി)യുടെ ഒരു പ്രധാന പ്രവര്‍ത്തന മേഖലയാണ്. 350 ഓളം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി രണ്ടു ലക്ഷത്തിലധികം വീടുകളിലും സ്ഥാപനങ്ങളിലും മാലിന്യ സംസ്‌കരണ ഉപാധികള്‍സ്ഥാപിക്കാന്‍ പരിഷത്തിന് ഇതിനകം കഴിഞ്ഞിട്ടുണ്ട്. പുറം മാര്‍ക്കറ്റില്‍ ഇവയുടെ വിപണനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ബയോബിന്‍ ഓണ്‍ലൈനായും ഇപ്പോള്‍ ലഭ്യമാക്കുന്നുണ്ട്.
സമത വില്ലേജ്
കാര്‍ഷിക രംഗത്തെ പരിഷത് ഇടപെടലിന്റെ ഭാഗമായാണ് പരിഷത് സമതാ വില്ലേജ് ആരംഭിച്ചത്. ഗുണനിലവാരമുള്ള നടീല്‍ വസ്തുക്കളും
അതിനാവശ്യമായ വളങ്ങള്‍, ജൈവകീടനാശിനികള്‍ എന്നിവ ലഭ്യമാക്കുക, ശാസ്ത്രീയ കൃഷിരീതികള്‍ പരിചയപ്പെടുത്തുക,മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കാനുള്ള പരിശീലനം നല്‍കുക,സാങ്കേതിക വൈദഗ്ദ്ധ്യം, തൊഴില്‍ സേനയുടെ സേവനം,ലഘുകാര്‍ഷിക ഉപകരണങ്ങള്‍, യന്ത്രങ്ങള്‍ എന്നിവ ലഭ്യമാക്കല്‍ ഇതൊക്കെയാണ് സമത വില്ലേജ് ലക്ഷ്യമാക്കുന്നത്. മഴമറ, തുള്ളിനന, സ്പ്രിങ്കിള്‍ ഇറിഗേഷന്‍ തുടങ്ങിയ ജലസേചന മാതൃകകളും അലങ്കാരമത്സ്യം,അക്വേറിയം, അക്വാപോണിക്‌സ് എന്നിവയുടെ മാതൃകകളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.പ്രാദേശിക ഉല്പാദന സംവിധാനങ്ങള്‍ക്ക് അവരവരുടെഉല്‍പ്പന്നങ്ങള്‍ സമാഹരിച്ച് വിപണനം നടത്തുക എന്ന ലക്ഷ്യത്തോടെ ഒരു പച്ചക്കറി വിപണനകേന്ദ്രവും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. അതോടൊപ്പം പ്രാദേശികമായി ഉല്പ്പാദിപ്പിക്കുന്ന വിവിധയിനം അരി സമതയുടെ ഭാഗമായുള്ള അരിക്കടയില്‍ ലഭ്യമാണ്. ഗ്രാമകലയില്‍ ആരംഭിച്ച ഖാദി തുണിത്തരങ്ങളുടെ എംപോറിയവുംഅതോടൊപ്പം തീരമൈത്രിയുടെ ഭാഗമായി എസ്.എ.എ.എഫുമായിസഹകരിച്ച് കൈത്തറി- കോട്ടണ്‍ തുണിത്തരങ്ങളുടെ വിപണനവും കയര്‍ കോര്‍പ്പറേഷനുമായി സഹകരിച്ച് കയര്‍ എംപോറിയവുംഇവിടെ പ്രവര്‍ത്തിച്ചുവരുന്നു. കേരളത്തിലെ എല്ലാ പരമ്പരാഗതഗോത്ര ഉല്‍പ്പന്നങ്ങളും (മുള, ഈറ്റ, വനവിഭവങ്ങള്‍, തുടങ്ങിയവ) ഗ്രാമകലയില്‍ ലഭ്യമാക്കുന്നതിനുള്ള ശ്രമവും പരിഷത് നടത്തി വരികയാണ്.
Also Read
Content Highlights: Sastra sahithya parishad eco Friendly products
Published: 23 Oct 2022, 07:38 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented