കൃഷ്ണപ്രിയ ഉണ്ണി എസ്.എച്ച്.ഒ.

To advertise here,

മൂന്നാർ : സ്ഥലംമാറിപ്പോയ ഡിവൈ.എസ്.പി.ക്ക് പകരം എ.എസ്.പി.യായി വനിതാ ഉദ്യോഗസ്ഥ ചുമതലയേറ്റതോടെ, പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിന്റെ ക്രമസമാധാനപാലനം വനിതകളുടെ കൈകളിൽ. ഇരിങ്ങാലക്കുട സ്വദേശിയും 2024 ബാച്ച് ഐ.പി.എസ്. ഉദ്യോഗസ്ഥയുമായ അമൃത സതീപൻ കഴിഞ്ഞ ദിവസമാണ് മൂന്നാർ എ.എസ്.പി.യായി ചുമതലയേറ്റത്. കഴിഞ്ഞമാസം മൂന്നാർ സ്റ്റേഷൻ ഹൗസ് ഓഫീസറായി കട്ടപ്പന സ്വദേശി കൃഷ്ണപ്രിയ ഉണ്ണി ചുമതലയേറ്റിരുന്നു. ഇതിനുപിന്നാലെയാണ് ഉപമേഖലയുടെ തലപ്പത്തേക്കും ഒരു വനിതാ ഉദ്യോഗസ്ഥ എത്തുന്നത്.

ഐ.പി.എസ്. പരിശീലനത്തിനുശേഷമുള്ള അമൃതയുടെ ആദ്യ നിയമനമാണിത്. കോഴിക്കോട് എൻ.ഐ.ടി.യിൽനിന്ന് എൻജിനീയറിങ് ബിരുദം പൂർത്തിയാക്കിയ അമൃത ഒഡീഷയിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുമ്പോഴാണ് സിവിൽ സർവീസ് ഗൗരവമായി കാണുന്നത്. തുടർന്ന് ആദ്യ ശ്രമത്തിൽത്തന്നെ മികച്ച വിജയം സ്വന്തമാക്കി. ഐ.എ.എസ്. ഉദ്യോഗസ്ഥയായ ടി.വി. അനുപമയുടെ ഒരു പ്രസംഗം കേൾക്കാനിടയായതാണ് സിവിൽ സർവീസിലേക്ക് തിരിയാൻ പ്രചോദനമായതെന്ന് അമൃത പറഞ്ഞു.

സ്ത്രീകളും കുട്ടികളും നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും മൂന്നാർ നേരിടുന്ന പ്രധാന വെല്ലുവിളിയായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിനുമാണ് മുൻഗണന നൽകുന്നതെന്ന് എ.എസ്.പി. വ്യക്തമാക്കി. അച്ഛൻ സതീപൻ ബഹ്റൈനിൽ ജോലിചെയ്യുന്നു. അമ്മ ഗീത അധ്യാപികയാണ്. ഏക സഹോദരി അപർണയും സിവിൽ സർവീസ് പരിശീലനത്തിലാണ്.