വാഷിങ്ടണ്‍ : ഗര്‍ഭിണികളെ കോവിഡ്-19 ബാധിക്കുന്നത് ഇവരിലെ മരണസാധ്യത ഏഴ് മടങ്ങായി ഉയര്‍ത്തുന്നുവെന്ന് ഗവേഷകര്‍. ന്യുമോണിയയും മറ്റസുഖങ്ങള്‍ ബാധിച്ച് ഐസിയുവില്‍ പ്രവേശിപ്പിക്കാനുള്ള സാധ്യതയും ഇതുമൂലം കൂടുതലാവുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഇവര്‍ക്കുണ്ടാകുന്ന നവജാതശിശുക്കളെയും അതിതീവ്രവിഭാഗത്തില്‍ പ്രവേശിപ്പിക്കേണ്ടി വരുമെന്ന് ​ഗവേഷകർ പറയുന്നു. ബിഎംജെ ഗ്ലോബല്‍ ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ച പുതിയ ഗവേഷണത്തിലാണ് ഈ കാര്യങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്.

To advertise here,

ഗര്‍ഭിണികളില്‍ കൊറോണ വൈറസ് ഉയര്‍ത്തുന്ന വെല്ലുവിളികള്‍ എത്രത്തോളമാണെന്നു തെളിയിക്കുകയായിരുന്നു തങ്ങളുടെ പഠനലക്ഷ്യമെന്ന് മുഖ്യഗവേഷകയായ പ്രൊഫ.എമിലി ആര്‍. സ്മിത്ത് പറഞ്ഞു. ‌മില്‍ക്കണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ പ്രൊഫസറാണ് എമിലി. ഗര്‍ഭധാരണത്തിനു തയ്യാറെടുക്കുന്ന സ്ത്രീകളില്‍ കോവിഡ് വാക്‌സിന്റെ ആവശ്യം എത്രത്തോളമുണ്ടെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നതെന്നും എമിലി പറഞ്ഞു.

കോവിഡ് വാക്‌സിന്‍ എടുക്കാതിരിക്കുന്നത് ഗര്‍ഭിണികളില്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്നതിനെക്കുറിച്ച്‌ അറിവുണ്ടെങ്കിലും പല രാജ്യങ്ങളിലേയും സ്ത്രീകള്‍ ഇപ്പോഴും വാക്‌സിനെടുത്തിട്ടില്ല. വാക്‌സിനെടുക്കുന്നതിലെ സുരക്ഷിതത്വത്തെക്കുറിച്ചുള്ള സംശയമാണ് ഇവരെ തടയുന്നതെന്നാണ് ​ഗവേഷകരുടെ നിഗമനം. 12 ലധികം രാജ്യങ്ങളില്‍നിന്നുള്ള പതിമൂവായിരത്തിലധികം ഗര്‍ഭിണികളെ സാമ്പിളാക്കി നടത്തിയ വിവിധ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് സ്മിത്തും സംഘവും ഈ കണ്ടെത്തലിലേക്ക് എത്തിയത്.

കോവിഡ് ബാധിച്ച ഗര്‍ഭിണികള്‍ക്ക് സാധാരണ ഗര്‍ഭിണികളെക്കാള്‍ അപകടസാധ്യതകൾ കൂടുതലാണ്. അതിതീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിക്കാനുള്ള സാധ്യത മൂന്ന് ഇരട്ടിയാണ്. ശ്വാസോച്ഛ്വാസത്തെ ബാധിക്കുന്നതിനാല്‍ ജീവന്‍ നിലനിര്‍ത്തുന്നതിനായി വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കേണ്ടിവരുന്നതിന്റെ സാധ്യതയും 15 മടങ്ങ് കൂടുതലാണ്. ന്യൂമോണിയ പിടിപെടാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് 23 മടങ്ങ് കൂടുതലും രക്തം കട്ടപിടിക്കുന്ന ഗുരുതര അസുഖമായ ത്രോംബോഎംബോളിക് അസുഖങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത അഞ്ചിരട്ടി കൂടുതലുമാണെന്ന് ​ഗവേഷകർ പറയുന്നു. ഈ അമ്മമാര്‍ക്ക് മാസം തികയാതെ കുഞ്ഞുങ്ങള്‍ ജനിക്കാനുള്ള സാധ്യത കൂടുതലാണെന്നും ഇങ്ങനെയുള്ള കുട്ടികള്‍ക്ക് ജീവിതത്തിലുടനീളം നീണ്ടുനില്‍ക്കുന്ന അസുഖങ്ങള്‍ പിടിപെടാമെന്നും ​ഗവേഷകർ കണ്ടെത്തി. 

ഇത്തരം ആരോഗ്യപ്രശ്‌നങ്ങളെപ്പറ്റി അവബോധമുണ്ടെങ്കിലും ഇപ്പോഴും ലോകത്തെ എണ്‍പതിലധികം രാജ്യങ്ങളില്‍ ഗര്‍ഭിണികള്‍ക്കും പാലൂട്ടുന്ന സ്ത്രീകള്‍ക്കും വാക്‌സിന്‍ നല്‍കാന്‍ അധികൃതര്‍ ശുപാര്‍ശ ചെയ്യുന്നില്ല. അമ്മയെ മാത്രമല്ല, വാക്‌സിന്‍ എടുക്കാത്തത് കുഞ്ഞിന്റെ ആരോഗ്യത്തേയും സാരമായി ബാധിക്കുന്നുണ്ടെന്നാണ് ഈ പഠനത്തിലൂടെ സ്മിത്ത് പറയുന്നത്. അതിനാല്‍ ഇരുകൂട്ടരുടേയും ജീവനും ആരോഗ്യവും സംരക്ഷിക്കുന്നതിനായി എല്ലാ രാജ്യങ്ങളിലും കോവിഡിനെതിരേയുള്ള വാക്‌സിന്‍ കര്‍ശനമായും എടുക്കേണ്ടതാണ് എന്ന നിർദേശം പുറപ്പെടുവിക്കേണ്ടതുണ്ടെന്നും സ്മിത്ത് പറയുന്നു.