ടുണീഷ്യയില്‍ മത്സ്യബന്ധന തൊഴിലാളികളുടെ വലയില്‍ കുടുങ്ങിയ കടലാമകളെ തിരികെ കടലിലേക്ക് അയച്ചു. വംശനാശ ഭീഷണി നേരിടുന്ന വിഭാഗത്തിൽ പെടുന്ന മൂന്ന് ലോഗര്‍ഹെഡ് കടലാമകളെയാണ് ഞായറാഴ്ചയോടെ തിരികെ കടലിലെത്തിച്ചത്. ടുണീഷ്യയില്‍ മത്സ്യബന്ധന തൊഴിലാളികളുടെ വലകളില്‍ കടലാമകള്‍ കുടുങ്ങുന്നത് നിത്യസംഭവമാണ്. വംശനാശ ഭീഷണി നേരിടുന്നവയായതിനാല്‍ സഞ്ചാര പാത മനസിലാക്കുന്നതിന് വേണ്ടി ഒരെണ്ണത്തില്‍ ട്രാക്കിങ് ബീക്കണും മറ്റുളളവയെ തിരിച്ചറിയാനായി ടാഗും നല്‍കിയിട്ടുണ്ട്.

To advertise here,

ഭാരമേറിയ ഇവയെ ദീര്‍ഘദൂരം ചുമന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ കടലിന് സമീപം എത്തിക്കുന്നത്. ബാക്കിയുള്ള ദൂരം ഇവ ഒറ്റയ്ക്ക് നടന്നു പോകുകയാണ് ചെയ്യുക.

മെഡിറ്ററേനിയന്‍ സമുദ്രവുമായി അതിര്‍ത്തി പങ്കിടുന്ന വടക്കേ അമേരിക്കന്‍ രാജ്യം കൂടിയാണ് ടുണീഷ്യ.

ഓരോ വര്‍ഷവും മറ്റൊരു സ്ഥലത്തേക്ക് സഞ്ചാരം ചെയ്യുന്ന ദേശാടന വിഭാഗക്കാരായ ഇവയ്ക്ക് 45 വയസ്സ് വരെയാണ് ആയുസ്സ് കണക്കാക്കപ്പെടുന്നത്. നിലവില്‍ വംശനാശ ഭീഷണിയുള്ളതിനാല്‍ ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചറിന്റെ (ഐയുസിഎന്‍) റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

കടലാമകളുടെ പരിപാലനത്തിനായി സ്ഥാപിച്ചിരിക്കുന്ന പ്രത്യേക കേന്ദ്രത്തിലെ പ്രവര്‍ത്തകരാണ് കടലിലേക്ക് അയക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. കഴിഞ്ഞ വര്‍ഷം മാത്രം 35 കടലാമകളെയാണ് ഇത്തരത്തില്‍ കേന്ദ്രത്തില്‍ പരിപാലിച്ചത്. മെഡിറ്ററേനിയന്‍ സമുദ്രത്തിലെ കടലാമകളുടെ സംരക്ഷണത്തിനായി നിലവില്‍ വന്ന ലൈഫ് മെഡ് ടര്‍ട്ടില്‍ പ്രൊജക്ടിന്റെ ഭാഗമായിട്ടായിരുന്നു രക്ഷാപ്രവര്‍ത്തനം. ഗ്രീന്‍, ലെതര്‍ബാക്ക് എന്നിങ്ങനെ രണ്ട് തരത്തിലുള്ള കടലാമകളെ കൂടി കണ്ടെത്താന്‍ കഴിയുന്നയിടം കൂടിയാണ് മെഡിറ്ററേനിയന്‍ സമുദ്ര പ്രദേശം.