
പ്രതീകാത്മക ചിത്രം | ഫോട്ടോ: ശ്രീജിത്ത് പി.രാജ്/ മാതൃഭൂമി
തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മെയ് 30-ന് തിരുവനന്തപുരം ജില്ലയിൽ അതിശക്തമായ മഴ ലഭിക്കാൻ സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മെയ് 30 മുതൽ ജൂൺ മൂന്ന് വരെയുള്ള ദിവസങ്ങളിൽ വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മെയ് 30-ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിലും മെയ് 31-ന് കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും യെല്ലോ അലർട്ടായിരിക്കും. ജൂൺ ഒന്നിന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ജാഗ്രതാ നിർദേശമുണ്ട്.
ജൂൺ രണ്ടിന് എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ജൂൺ മൂന്നിന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലുമാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെയുള്ള ശക്തമായ മഴയാണ് ഈ ജില്ലകളിൽ പ്രതീക്ഷിക്കുന്നത്.
മഴ കനക്കുന്ന സാഹചര്യത്തിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറിത്താമസിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
നദിക്കരകളിലും അണക്കെട്ടുകളുടെ താഴെയുള്ള പ്രദേശങ്ങളിലും താമസിക്കുന്നവർ അപകടസാധ്യത മുൻകൂട്ടി കണ്ട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണം. ദുരന്തസാധ്യതയുള്ള ഇടങ്ങളിൽ താമസിക്കുന്നവർ തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകൾ തുറന്നു എന്ന് ഉറപ്പാക്കുകയും പകൽ സമയത്തുതന്നെ അങ്ങോട്ട് മാറുകയും ചെയ്യേണ്ടതാണ്. ഇതിനായി തദ്ദേശ സ്ഥാപനങ്ങളുമായോ റവന്യൂ അധികാരികളുമായോ ബന്ധപ്പെടാം.
ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്തവരും പ്രത്യേക ജാഗ്രത പാലിക്കണം. മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നും ഉണ്ടാകാനിടയുള്ള അപകടങ്ങളെക്കുറിച്ച് ജാഗ്രത വേണം. മഴ ശക്തമാകുമ്പോൾ നദികൾ മുറിച്ചു കടക്കാനോ, ജലാശയങ്ങളിൽ കുളിക്കാനോ മീൻപിടിക്കാനോ ഇറങ്ങരുത്.
ജലാശയങ്ങൾക്ക് മുകളിലെ പാലങ്ങളിൽനിന്ന് സെൽഫി എടുക്കുന്നതും കാഴ്ച കാണുന്നതും ഒഴിവാക്കണം. മഴയുള്ളപ്പോൾ മലയോര മേഖലകളിലേക്കും വെള്ളച്ചാട്ടങ്ങളിലേക്കും വിനോദയാത്രകൾ ഒഴിവാക്കണമെന്നും അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും അധികൃതർ അറിയിച്ചു. ജലാശയങ്ങളോട് ചേർന്നുള്ള റോഡുകളിലൂടെ വാഹനം ഓടിക്കുന്നവർ പ്രത്യേക ശ്രദ്ധ ചെലുത്തണം.
ദുരന്ത സാധ്യത മേഖലയിലുള്ളവർ അടിയന്തരമായി ഒരു എമർജൻസി കിറ്റ് തയ്യാറാക്കി വെക്കേണ്ടതാണ്. ഏത് അപകട സാഹചര്യത്തിലും സഹായത്തിനായി എല്ലാ ജില്ലകളിലും പ്രവർത്തിക്കുന്ന താലൂക്ക്, ജില്ലാ കൺട്രോൾ റൂമുകളുമായി 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. അലർട്ടുകളിൽ മാറ്റം വരുന്നതിനനുസരിച്ച് ജാഗ്രതാ നിർദേശങ്ങൾ പുതുക്കുമെന്നും ദുരന്ത നിവാരണ അതോറിറ്റിയുടെ ഔദ്യോഗിക പേജുകൾ ശ്രദ്ധിക്കണമെന്നും അറിയിപ്പുണ്ട്.
Content Highlights: Orange alert issued for Thiruvananthapuram on May 30, 2026., Yellow alerts across multiple districts from May 30 to June 3, 2026., Disaster management guidelines for landslides and flash floods., Safety instructions for residents in high-risk areas and coastal regions., Emergency contact numbers (1077, 1070) for immediate assistance.
Published: 30 May 2026, 06:34 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented