ന്യൂഡല്‍ഹി: രണ്ടുപതിറ്റാണ്ടിനിടയില്‍ (2001-2023) ഇന്ത്യക്ക് നഷ്ടപ്പെട്ടത് 23.3 ലക്ഷം ഹെക്ടര്‍ (23,300 ചതുരശ്ര കിലോമീറ്റര്‍) വനഭൂമി. 2010-നും 2020-നുമിടെ 2.66 ലക്ഷം ഹെക്ടര്‍ വനഭൂമി (2660 ചതുരശ്ര കിലോമീറ്റര്‍) രാജ്യത്ത് കൂടിയെന്ന് ഫോറസ്റ്റ് സര്‍വേ ഓഫ് ഇന്ത്യയുടെ അവകാശവാദത്തെ തള്ളുന്നതാണ് കണ്ടെത്തല്‍. ആഗോള പരിസ്ഥിതിസംഘടനയായ ഗ്ലോബല്‍ ഫോറസ്റ്റ് വാച്ചിന്റെ പഠനറിപ്പോര്‍ട്ടിലാണ് കണ്ടെത്തല്‍.

To advertise here,

റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്ന് കഴിഞ്ഞ മേയില്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തോട് വിശദീകരണം തേടിയിരുന്നു. എന്നാല്‍ ഇതിന് ഇനിയും മറുപടി കിട്ടിയിട്ടില്ലെന്നാണ് വിവരം. മേഘാലയ സംസ്ഥാനത്തെക്കാള്‍ ഉണ്ടാകും രാജ്യത്തിന് നഷ്ടമായ വനത്തിന്റെ വിസ്തൃതിക്ക്. 2013-2023-ല്‍ സ്വാഭാവിക വനത്തില്‍ 95 ശതമാനം വനനശീകരണം സംഭവിച്ചു

സര്‍ക്കാര്‍ അവകാശവാദം ഇങ്ങനെ

2019- നെ അപേക്ഷിച്ച് 1.54 ലക്ഷം ഹെക്ടര്‍ വനഭൂമി വര്‍ധിച്ചെന്ന് 2021-ല്‍ ഫോറസ്റ്റ് സര്‍വേ ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്ക്.

അങ്ങനെയെല്ലാം കാടായി

സൂക്ഷ്മപരിശോധന നടത്താതെയും അശാസ്ത്രീയവും അപൂര്‍ണവുമായ ഡേറ്റ ഉപയോഗിച്ചാണ് ഫോറസ്റ്റ് സര്‍വേ നടത്തുന്നതെന്നാണ് പരിസ്ഥിതിവിദഗ്ധരുടെ വാദം. ഉപഗ്രഹദൃശ്യങ്ങള്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ സ്വാഭാവികവനവും കൃത്രിമ ഉദ്യാനങ്ങളും കൃത്യമായി വേര്‍തിരിക്കപ്പെടാതെ പോകും. അതിനാല്‍ ഇവയെല്ലാം വനമായി മാറും.

കേരളം ചെയ്യുന്നത്

വിജ്ഞാപനം ചെയ്യാത്ത വനം ഉള്‍പ്പെട്ട സര്‍ക്കാര്‍ പുറമ്പോക്കുകളെ വനമായി അടയാളപ്പെടുത്തിയിട്ടില്ല. അതിനാല്‍ 1980-ലെ വനസംരക്ഷണ നിയമപ്രകാരം ഇവ കേന്ദ്രാനുമതി കൂടാതെ വനേതര ആവശ്യങ്ങള്‍ക്ക് വകമാറ്റും. ഈ രീതി കേരളത്തില്‍ പതിവാണെന്ന് പരിസ്ഥിതിവാദികള്‍ വാദിക്കുന്നു.

പ്രധാനപ്പെട്ട ആനത്താരയായി മൂന്നാറിലെ ചിന്നക്കനാല്‍ അണ്‍റിസര്‍വ് ഭൂമിയെ സംസ്ഥാന വിദഗ്ധസമിതി രേഖപ്പെടുത്തിയിരുന്നു. എന്നാല്‍, ഈ ഭൂമിയിപ്പോള്‍ വാണിജ്യ ടൂറിസത്തിനായി വിനിയോഗിക്കുകയാണ്. ഈ മേഖലയില്‍ അരിക്കൊമ്പനെ ചൊല്ലിയുയര്‍ന്ന കോലാഹലവും മനുഷ്യ-വന്യജീവി സംഘര്‍ഷം പതിവായതുമെല്ലാം ഇക്കാരണത്താലാണ് എന്നാണ് വാദം.