ന്യൂഡൽഹി: വികസനപദ്ധതികൾക്ക് സംരക്ഷിത വനമേഖല വൻതോതിൽ വിട്ടുനൽകുമ്പോഴും പകരം വനവത്‌കരണമുറപ്പാക്കുന്നതിൽ ഇരുട്ടിൽ നിർത്തി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം.

To advertise here,

കഴിഞ്ഞവർഷം ഫെബ്രുവരി- ജൂൺ കാലയളവിൽ വികസനപദ്ധതികൾക്കായി വിട്ടുനൽകിയത് 3457 ഹെക്ടറിലധികം വനഭൂമിയാണ്. ഇത്രയും ഭൂമി വിട്ടുനൽകുമ്പോൾ പകരം വനവത്‌കരണത്തിനാവശ്യമായ ഭൂമിയും ഫണ്ടും ഉറപ്പാക്കിയോയെന്നതിൽ കണക്കുകൾ ലഭ്യമല്ലെന്ന് വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയിൽ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് മൊത്തം ഭൂമിയുടെ 5.4 ശതമാനം സംരക്ഷിത വനമേഖലയാണ്. പകരം വനവത്‌കരണത്തിലെ അവ്യക്തത വനവിസ്തൃതിയുടെ ശോഷണത്തിലേക്ക് വഴിെവക്കും

ദേശീയ വന്യജീവിബോർഡിനു കീഴിലെ സ്റ്റാൻഡിങ് കമ്മിറ്റിയാണ് വനഭൂമി വികസനപദ്ധതികൾക്ക് വിട്ടുനൽകാൻ തീരുമാനമെടുക്കുന്നത്. 2014 മുതൽ കമ്മിറ്റിയുടെ പരിഗണനയ്ക്കുവന്ന 97 ശതമാനം പദ്ധതികളും സംരക്ഷിതവനമേഖലയോടുചേർന്നുള്ള ഭൂമിയിലേതാണ്. സംരക്ഷിത വനമേഖലയിൽ വന്യജീവി ബോർഡ് കൈക്കൊള്ളുന്ന തീരുമാനം വന്യജീവി ആവാസവ്യവസ്ഥ മെച്ചപ്പെടുത്താനുതകുന്നതായിരിക്കണം. എന്നാൽ, ഇതിനുവിരുദ്ധമായാണ് തീരുമാനങ്ങളെന്ന് സ്റ്റാൻഡിങ് കമ്മിറ്റിയോഗങ്ങളുടെ മിനിറ്റ്സിൽനിന്ന് വ്യക്തമാണ്.

2020-ൽ ചേർന്ന മൂന്ന് യോഗങ്ങളിലായി 1792 ഹെക്ടർ വനഭൂമി വകമാറ്റുന്നതിന് അനുമതി നൽകി. 2021 ജനുവരിക്കും ജൂണിനുമിടയിൽമാത്രം അനുമതി നൽകിയത് 14,000 ഹെക്ടറിന് മുകളിൽ വനഭൂമി വകമാറ്റുന്നതിനാണ്. വനഭൂമി വനേതര ആവശ്യത്തിന് വിട്ടുനൽകുമ്പോൾ പകരം വനവത്‌കരണത്തിനായി അത്രയും വനേതര ഭൂമി കൈമാറണമെന്നാണ് നിയമം. വകമാറ്റുന്ന വനഭൂമിയുടെ വിപണിമൂല്യത്തിന് തത്തുല്യമായ തുക പകരം വനവത്‌കരണ ഫണ്ടിലേക്ക് കൈമാറുകയും വേണം. കഴിഞ്ഞ വർഷത്തെ 3457 ഹെക്ടർ വനഭൂമി വകമാറ്റിയ കാര്യത്തിൽ ഈ വ്യവസ്ഥകൾ പാലിച്ചോയെന്ന ചോദ്യത്തിന് മന്ത്രാലയം നൽകിയ മറുപടിയിൽ വിവരങ്ങളൊന്നുമില്ല.

സുപ്രീംകോടതിയുടെ മുൻകൂർ അനുമതിയില്ലാതെ വന്യജീവിസങ്കേതങ്ങളിലും ദേശീയോദ്യാനങ്ങളിലും പുനർവിജ്ഞാപനം ചെയ്യാൻ വന്യജീവിബോർഡ് സ്റ്റാൻഡിങ് കമ്മിറ്റിക്ക് അധികാരമില്ലെന്ന് 2000 നവംബർ 13-ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നെങ്കിലും വിവാദ അന്തമാൻ പ്രോജക്ടിന്റെ കാര്യത്തിൽ ഇത് പാലിക്കപ്പെട്ടുവോയെന്ന ചോദ്യത്തിനും വ്യക്തമായ മറുപടിയില്ല. മുൻ ഐ.എഫ്.എസ്. ഉദ്യോഗസ്ഥ പ്രകൃതി ശ്രീവാസ്തവയ്ക്ക് ലഭിച്ച മറുപടികളിലാണ് ഇക്കാര്യമുള്ളത്‌.